യുഎഇയില്‍ വിവാഹ രജിസ്ട്രഷനുകളില്‍ വൻ വര്‍ദ്ധന; മൂന്ന് മാസത്തിൽ നടന്നത് 4,300ലധികം വിവാഹങ്ങൾ

മൂന്ന് മാസത്തിനിടെ 4,500-ലധികം വില്‍പത്രങ്ങളും അബുദാബിയില്‍ രജിസ്റ്റര്‍ ചെയ്തു.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്നുള്ള പ്രതിസന്ധികള്‍ക്കിടയിലും യുഎഇയില്‍ വിവാഹ രജിസ്ട്രഷനുകളില്‍ വൻ വര്‍ദ്ധന. മൂന്ന് മാസത്തിനിടെ 4,300ലധികം വിവാഹങ്ങളാണ് അബുദാബിയില്‍ നടന്നത്. വില്‍പ്പത്രങ്ങളുടെ രജിസ്‌ട്രേഷനിലും കാര്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തി. അബുദാബി ജുഡീഷ്യല്‍ വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് വിവാഹ രജിസ്‌ട്രേഷനുകളുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് 25 വരെ അബുദാബിയില്‍ 4,320 വിവാഹങ്ങളാണ് നടന്നത്. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 25 വരെയുള്ള ഒരു മാസക്കാലയളവില്‍ മാത്രം 934 വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തു.

മണിക്കൂറില്‍ ശരാശരി 13 വിവാഹങ്ങളാണ് ഇക്കാലയളവില്‍ നടന്നത്. 2021ല്‍ വിവാഹ നിയമം നടപ്പാക്കിയതിന് ശേഷം ഇതുവരെ ഏകദേശം 60,000 ദമ്പതികള്‍ അബുദാബിയില്‍ വിവാഹിതരായിതായും കണക്കുകള്‍ വ്യക്തമാക്കുന്നു. തടസ്സമില്ലാത്ത സേവനങ്ങളും ആധുനിക നിയമ സംവിധാനങ്ങളും കാരണം പ്രവാസികളും അബുദാബിയില്‍ തന്നെ വിവാഹം നടത്താന്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നതായി ജുഡീഷ്യല്‍ വകുപ്പ് വ്യക്തമാക്കി. മൂന്ന് മാസത്തിനിടെ 4,500-ലധികം വില്‍പത്രങ്ങളും അബുദാബിയില്‍ രജിസ്റ്റര്‍ ചെയ്തു.

ഫെബ്രുവരിക്കും മാര്‍ച്ചിനും ഇടയിലുള്ള ഒരു മാസക്കാലയളവില്‍ മാത്രം രണ്ടായിരത്തി 600-ലധികം രജിസ്‌ട്രേഷനുകള്‍ നടന്നതായും ജുഡീഷ്യല്‍ വകുപ്പ് അറിയിച്ചു. വിവാഹ നിയമത്തിലും ആസ്തി സംരക്ഷണ നിയമങ്ങളിലുമുള്ള ജനങ്ങളുടെ വിശ്വാസമാണ് വര്‍ധനവിന് കാരണമെന്നാണ് വിലയിരുത്തല്‍. സ്വത്ത് സംരക്ഷണത്തെക്കുറിച്ചുള്ള ബോധവത്കരണ പരിപാടികളും വില്‍പത്ര രജിസ്‌ട്രേഷനുകളുടെ വര്‍ധനവിന് കാരണമായി. കൃത്യവും നിയമപരവുമായ രീതിയില്‍ സ്വത്ത് കൈമാറ്റം നടത്തുന്നതിനുള്ള സൗകര്യങ്ങളാണ് അബൂദബിയിലെ നിയമ സംവിധാനം ലഭ്യമാക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. വരും നാളുകളിലും രജിസ്‌ട്രേഷന്‍ മേഖലയില്‍ ഇനിയും വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

Content Highlights:

To advertise here,contact us