അറബ് മേഖല കടന്നുപോകുന്നത് അപകടകര സാഹചര്യങ്ങളിലൂടെ; മുന്നറിയിപ്പുമായി അറബ് പാർലമെന്റ്

അറബ് രാജ്യങ്ങള്‍ക്കിടയില്‍ മുന്‍പത്തേക്കാളും ദൃഢമായ ഐക്യവും ഒരുമയും ആവശ്യമാണെന്നും അറബ് പാര്‍ലമെന്റ് അധ്യക്ഷന്‍

അറബ് മേഖല സങ്കീര്‍ണവും അപകടകരവുമായ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് അറബ് പാര്‍ലമെന്റ് അധ്യക്ഷന്‍ മുഹമ്മദ് അഹമ്മദ് അല്‍ യമാഹി. അറബ് രാജ്യങ്ങളിലെ സിവിലിയന്മാര്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ ഇറാനില്‍ നിന്നുണ്ടായ ആക്രമണങ്ങളെയും അദ്ദേഹം ശക്തമായി അപലപിച്ചു.

ഇസ്താംബുളില്‍ നടന്ന ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്‍ ഏകോപന യോഗത്തിലായിരുന്നു അറബ് മേഖലയിലെ സാഹചര്യവുമായി ബന്ധപ്പെട്ട മുഹമ്മദ് അഹമ്മദ് അല്‍ യമാഹിയുടെ പ്രതികരണം. മേഖലയിലെ രാജ്യങ്ങളുടെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന ഭീഷണികള്‍ വര്‍ധിച്ചുവരികയാണ്. അറബ് രാജ്യങ്ങളിലെ സിവിലിയന്മാര്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ ഇറാനില്‍ നിന്നുണ്ടായ ആക്രമണങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാകില്ല. ഇത്തരം ഗുരുതരമായ വെല്ലുവിളികളെ നേരിടാന്‍ അറബ് രാജ്യങ്ങള്‍ക്കിടയില്‍ മുന്‍പത്തേക്കാളും ദൃഢമായ ഐക്യവും ഒരുമയും ആവശ്യമാണെന്നും അറബ് പാര്‍ലമെന്റ് അധ്യക്ഷന്‍ ചൂണ്ടികാട്ടി.

രാജ്യാന്തര വേദികളില്‍ അറബ് രാജ്യങ്ങള്‍ ഒരേ സ്വരത്തില്‍ സംസാരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അറബ് പാര്‍ലമെന്റുകള്‍ തമ്മിലുള്ള ഏകോപനം ശക്തമാക്കാനും മേഖലയിലെ പൗരന്മാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുമുള്ള എല്ലാ തീരുമാനങ്ങള്‍ക്കും അറബ് പാര്‍ലമെന്റിന്റെ പൂര്‍ണ പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു. രാജ്യാന്തര തലത്തില്‍ അറബ് പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കാന്‍ തയ്യാറാണെന്നും അല്‍ യമാഹി വ്യക്തമാക്കി.

അറബ് ലോകത്തെ വെല്ലുവിളികള്‍ ലോകസമൂഹത്തിന് മുന്നില്‍ ഫലപ്രദമായി അവതരിപ്പിക്കാനും സമാധാനം പുനസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കങ്ങളില്‍ സജീവ പങ്കാളികളാകാനും സംയുക്ത നീക്കങ്ങള്‍ അനിവാര്യമാണെന്ന് ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്‍ ഏകോപന യോഗം വിലയിരുത്തി. പലസ്തീന്‍, ലബനന്‍ വിഷയങ്ങളില്‍ അറബ് രാജ്യങ്ങളുടെ പൊതുനിലപാട് ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള വേദികളില്‍ ശക്തമായി ഉന്നയിക്കാനും യോഗത്തില്‍ തീരുമാനമായി.

Content Highlights: Arab Parliament has issued a warning about the dangerous situation in the Arab region, raising concerns over security and stability.

To advertise here,contact us