ഗൾഫ് രാജ്യങ്ങളിൽ ജനജീവിതം സാധാരണ നിലയിലേക്ക്; ഇറാൻ ആക്രമണത്തിന്റെ തോത് കുറഞ്ഞു

ശക്തമായ പ്രതിരോധമാണ് ജിസിസി രാജ്യങ്ങള്‍ ഇറാനെതിരെ നടത്തുന്നത്

വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ജനജീവിതം സാധാരണ നിലയിലേക്ക് എത്തുന്നു. വിവിധ മേഖലകളില്‍ ഇന്നും ഇറാന്‍ ആക്രണം നടത്തിയെങ്കിലും അതൊന്നും സാധാരണ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ല. യുഎഇയില്‍ വ്യാപാര സ്ഥാപനങ്ങളും പൊതുഗതാഗതവും ഉള്‍പ്പെടെ എല്ലാം തടസമില്ലാതെ പ്രവര്‍ത്തിക്കുന്നു. യാതൊരു ആശങ്കക്കും അടിസ്ഥാനമില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും വിവിധ ജിസിസി രാജ്യങ്ങള്‍ വ്യക്തമാക്കുന്നു.

വിവിധ ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇന്നും ഇറാന്‍ ആക്രമണം നടത്തി. എന്നാല്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ആക്രമണങ്ങളുടെ എണ്ണവും നാശനഷ്ടങ്ങളും തോതും കുറവാണ് എന്നത് ആശ്വസം പകരുന്ന കാര്യമാണ്. ശക്തമായ പ്രതിരോധമാണ് ജിസിസി രാജ്യങ്ങള്‍ ഇറാനെതിരെ നടത്തുന്നത്.

നാലാം ദിവസവും വിവിധ ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമാക്കിയുള്ള ആക്രcണം തുടരുകയാണ് ഇറാന്‍. ഒമാനിലെ ദുഖം തുറമുഖത്തെ ലക്ഷ്യമാക്കി ഇന്നും ഡ്രോണുകള്‍ എത്തി. ഇതില്‍ ഒരെണ്ണം ഇന്ധന ടാങ്കറില്‍ പതിച്ചു. എന്നാല്‍ ആര്‍ക്കും പരുക്ക് പറ്റിയിട്ടില്ലെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി വ്യക്തമാക്കി. ദോഫാര്‍ ഗവര്‍ണറേറ്റിന്റെ ആകാശത്തിന് മുകളിലൂടെ നീങ്ങിയ രണ്ട് ഡ്രോണുകളും ഒനാന്‍ സേന വെടിവച്ചിട്ടു. പുലര്‍ച്ചെയോടെ യുഎഇയിലെ അബുദാബിയിലും ആക്രണമുണ്ടായി.

ഫുജൈറയില്‍ ആക്രമണം നടത്തിയ ഡ്രോണുകള്‍ തകര്‍ക്കുന്നതിനിടെ അവശിഷ്ടങ്ങള്‍ പതിച്ച് ഫുജൈറ ഓയില്‍ ഇന്‍ഡസ്ട്രിയല്‍ സോണില്‍ തീപിടിത്തമുണ്ടായി. ഇന്ന് ഇറാന്‍ തൊടുത്ത 123 ഡ്രോണുകളെയും 11 ബാലിസ്റ്റിക് മിസൈലുകളെയും ശക്തമായി പ്രതിരോധിച്ചതായി ഭരണകൂടം വ്യക്തമാക്കി. സൗദി അറേബ്യയില്‍ റിയാദിലെ യുഎസ് എംബസി ലക്ഷ്യമാക്കിയായിരുന്നു ഇന്നത്തെ ആക്രമണം. എംബസിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി. ഖത്തറിനെ ലക്ഷ്യമാക്കി എത്തിയ രണ്ട് രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍വീര്യമാക്കിയെന്ന് ഭരണകൂടം വ്യക്തമാക്കി.

ഹമദ് അന്താരാഷ്ട്ര തുറമുഖത്തിന് നേരെയും ആക്രമണ ശ്രമം ഉണ്ടായി. സന്ദര്‍ശക വിസയില്‍ ഖത്തറില്‍ തുടരുന്നവരുടെ താമസകാലയളവ് ഒരു മാസത്തേക്ക് കൂടി നീട്ടിനല്‍കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പെട്രോളിയം അനുബന്ധ പെട്രോ കെമിക്കല്‍ ഉത്പ്പന്നങ്ങളുടെ ഉത്പ്പാദനവും ഖത്തര്‍ എനര്‍ജി നിര്‍ത്തിവച്ചു. കുവൈത്തിലെ യുഎസ് ബേസിന് നേരെയും ആക്രമണം ഉണ്ടായി. സംഘര്‍ഷ സാഹചര്യങ്ങളെ തുടര്‍ന്ന് കുവൈത്തിലെ അമേരിക്കന്‍ എംബസി അടച്ചു. ബഹ്റൈന്‍ ഇസ എയര്‍ബേസിലും ഇന്ന് ഇറാന്റെ 20 ഡ്രോണുകള്‍ എത്തി. മൂന്ന് മിസൈല്‍ ആക്രമണ ശ്രമങ്ങളും ഉണ്ടായി. എന്നാല്‍ എല്ലാ ആക്രമണങ്ങളെയും ശക്തമായി പ്രതിരോധിച്ചതായി ബഹ്റൈന്‍ അറിയിച്ചു.

Content Highlights: Daily life in Gulf countries is returning to normal as tensions ease following Iran’s recent attacks, with authorities monitoring the situation to ensure stability and public safety.

To advertise here,contact us