മനാമ: ബഹ്റൈനിൽ നാഷണാലിറ്റി, പാസ്പോർട്ട്, റെസിഡൻസ് സേവനങ്ങളുമായി ബന്ധപ്പെട്ട അടിയന്തര ഫാസ്റ്റ് ട്രാക്ക് സൗകര്യങ്ങൾ ഇനി മുതൽ എല്ലാ സർവീസ് സെന്ററുകളിലൂടെയും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും ലഭ്യമാകും. പൊതുജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ പുറപ്പെടുവിച്ച 2026-ലെ 60-ാം നമ്പർ തീരുമാനപ്രകാരമാണ് പരിഷ്കാരം നടപ്പിലാക്കിയത്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് നാഷണാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡൻസ് നൽകുന്ന സേവനങ്ങളുടെ ഫീസ് ഘടനയുമായി ബന്ധപ്പെട്ട 2014-ലെ 196-ാം നമ്പർ തീരുമാനത്തിലെ 68-ാം വകുപ്പിലാണ് ഭേദഗതി വരുത്തിയത്. അടിയന്തര സേവനം ആവശ്യമായ അപേക്ഷകർക്ക് ഓരോ ഇടപാടിനും 10 ബഹ്റൈനി ദിനാർ അധിക ഫീസ് നൽകി ഫാസ്റ്റ് ട്രാക്ക് സേവനം പ്രയോജനപ്പെടുത്താം.
മുമ്പ് ഈ സേവനം പ്രധാന ആസ്ഥാനത്തുള്ള സർവീസ് സെന്ററിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നുവെങ്കിലും പുതിയ തീരുമാനത്തോടെ എല്ലാ സെന്ററുകളിലേക്കും ഡിജിറ്റൽ ചാനലുകളിലേക്കും വ്യാപിപ്പിച്ചു. എൻ പി ആർ എ അണ്ടർസെക്രട്ടറി സമർപ്പിച്ച നിർദ്ദേശത്തിന് കാബിനറ്റ് അംഗീകാരം നൽകിയതിനെ തുടർന്നാണ് ഉത്തരവ് പുറത്തിറക്കിയത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതിന്റെ അടുത്ത ദിവസം മുതൽ തീരുമാനം പ്രാബല്യത്തിൽ വരും.
Content Highlights: Bahrain has expanded emergency passport and visa services to all centers, making essential document support more accessible and reducing delays for expatriates.