ONE LAST TIME ദളപതിക്ക് പകരം ഇനി ആര്?

വിജയ്യുടെ അഭാവം തമിഴ് സിനിമയോടൊപ്പം മലയാളത്തെയും ബാധിക്കുമെന്ന് ഉറപ്പാണ്

1 min read|24 Jun 2025, 10:02 am

കാല്‍ നൂറ്റാണ്ടിലേറെയായി, ജൂണ്‍ 22 എല്ലാ വിജയ് ആരാധകര്‍ക്കും പ്രിയപ്പെട്ട ദിവസമാണ്. തലേദിവസം മുതല്‍ ആഘോഷങ്ങള്‍ തുടങ്ങും. ജൂണ്‍ 22ന് പുതിയ സിനിമയുടെ ടീസറോ ഫസ്റ്റ് ലുക്കോ എത്തുമ്പോള്‍ ആ ആഘോഷങ്ങളുടെ ആവേശം പതിന്മടങ്ങാകും. സോഷ്യല്‍ മീഡിയ മുഴുവന്‍ വിജയ് തരംഗം അലയടിക്കും. ഓണ്‍ലൈനിലും ഓഫ് ലൈനിലും അന്ന് ആ നടനായി ആര്‍പ്പുവിളികള്‍ ഉയരും. കാരണം, വിജയ് എന്ന സൂപ്പര്‍താരം സിനിമാപ്രേമികള്‍ക്കും സിനിമ ഇന്‍ഡസ്ട്രിയിലും ഉണ്ടാക്കിയെടുത്ത ഇമ്പാക്ട് അത്രത്തോളം വലുതാണ്. പൃഥ്വിരാജ് ഒരിക്കല്‍ പറഞ്ഞത് പോലെ ഒരു വിജയ് സിനിമ ഇറങ്ങുമ്പോള്‍ ഒരു ഇന്‍ഡസ്ട്രിയുടെ ഡൈനാമിക്‌സ് തന്നെ മാറിമറിയുകയാണ്. എന്നാല്‍ അത് തമിഴ് സിനിമയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. കേരളത്തിലും വിജയ് ഉണ്ടാക്കിയെടുത്ത 'വിജയ് ഫിനോമിന' അത് വളരെ വലുതാണ്. അത് സിനിമകളുടെ ഹിറ്റിലും ഫ്‌ലോപ്പിലും മാത്രം ഒതുങ്ങുന്നതല്ല.

Why Is Vijay So Special?

മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ജയറാമുമെല്ലാം അടക്കി ഭരിച്ച മലയാളമണ്ണിലേക്ക് 90 കളില്‍ ഒരു പയ്യന്‍ തന്നെ പാദമുദ്ര പതിപ്പിക്കുന്നു. റിയലിസ്റ്റിക് സിനിമകളും, പോലീസ് സ്റ്റോറുകളും, ആക്ഷന്‍ സിനിമകളുമെല്ലാം ആയി മുന്നോട്ട് പൊക്കോണ്ടിരുന്ന മലയാള മണ്ണില്‍ വിജയക്കൊടി പാറിക്കാന്‍ ആ പയ്യന്‍ അധികം സമയം എടുക്കേണ്ടി വന്നില്ല. ഈ മുഖം കാണാന്‍ ആരെങ്കിലും തിയേറ്ററില്‍ വരുമോയെന്ന ചോദ്യം അങ്ങ് തമിഴ്‌നാട്ടില്‍ ഉയര്‍ന്നുകേട്ടപ്പോള്‍ അതിന്റെ മറുപടി വിജയ് എന്ന താരം നല്‍കിയത് കേരളത്തിലെ തന്റെ സാമ്രാജ്യത്തെ കൂടി ചൂണ്ടികാണിച്ച് കൊണ്ടാണ്.

മലയാളത്തില്‍ അധികം പുറത്തുവരാതിരുന്ന റൊമാന്റിക് കോമഡി ഡ്രാമ സിനിമകളിലൂടെ വിജയ് പതിയെ കേരളത്തിലും വിജയക്കൊടി പാറിച്ചു. ഒരുപക്ഷെ കേരളത്തിലെ 90സ് കിഡ്‌സ് ആദ്യമായി പഠിച്ച തമിഴ് വാക്ക് പോലും ഒരുപക്ഷെ വിജയ് എന്നായിരിക്കും. മലയാളത്തില്‍ അക്കാലത്ത് മിസ് ചെയ്ത ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ആഘോഷങ്ങള്‍ക്ക് കൂടി വിജയ് തുടക്കമിട്ടു. പിന്നങ്ങോട്ട് കണ്ടത് വിജയ് യുഗമായിരുന്നു.

തുള്ളാത മനവും തുള്ളും, ഖുഷി, യൂത്ത്, ലവ് ടുഡേ, ഷാജഹാന്‍ തുടങ്ങിയ റൊമാന്റിക് സിനിമകളും, ഗില്ലി, തിരുമലൈ, തിരുപ്പാച്ചി, പോക്കിരി തുടങ്ങിയ ആക്ഷന്‍ ചിത്രങ്ങളുമെല്ലാം വിജയ് സിനിമകളുടെ ആരാധകരായി കേരളത്തെ മാറ്റി.

സിനിമകളുടെ വിജയപരാജയങ്ങള്‍ക്കുമപ്പുറം വിജയ് പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടാക്കിയെടുത്ത ഇമ്പാക്ട് എടുത്തുപറയേണ്ടതാണ്. വിജയ്യെ അനുകരിച്ച് ഷര്‍ട്ടിന് മേല്‍ ഷിര്‍ട്ടിട്ട് നടന്ന കാലം പലര്‍ക്കുമുണ്ടാകും. ചീകിയൊതുക്കാത്ത വിജയുടെ ഹെയര്‍സ്‌റ്റൈലും, ഒരുതരം അടഞ്ഞ വാകൊണ്ട് പറയുന്ന കലക്കന്‍ പഞ്ച് ഡയലോഗുമെല്ലാം നമ്മള്‍ എത്രയോതവണ ജീവിതത്തിന്റെ ഭാഗമാക്കിയിട്ടുണ്ടാകും.

ഒരു വിജയ് സിനിമയെ കൂടുതല്‍ സ്‌പെഷ്യല്‍ ആക്കിയിരുന്നത് അതിലെ പാട്ടുകളാണ്. ഭൂരിഭാഗം വിജയ് സിനിമകളുടെയും ആല്‍ബങ്ങള്‍ സൂപ്പര്‍ഹിറ്റുകളാണ്. ഒരുപക്ഷെ ഒരു വമ്പന്‍ ഫ്‌ലോപ്പ് സിനിമയിലെ ഗാനങ്ങള്‍ പോലും പ്രേക്ഷകര്‍ ചാടിത്തുള്ളി ആര്‍മാദിച്ചവയാണ്. ഈ പാട്ടുകള്‍ തന്നെയാണ് വിജയ് സിനിമകള്‍ക്ക് ലഭിച്ച സ്വീകാര്യതയില്‍ മുഖ്യപങ്കു വഹിച്ചതും. സണ്‍ മ്യൂസിക്കില്‍ വിജയ്യുടെ പാട്ടുകള്‍ കണ്ട് അതിനൊത്ത് ചുവടുവെച്ചതും ഗാനമേളകളെയും ഉത്സവപ്പറമ്പുകളെയും വിജയ് പാട്ടുകള്‍ കയ്യിലെടുത്തതും എങ്ങനെയാണു മറക്കാനാകുക. ആള്‍ത്തോട്ട ഭൂപതി നാനെടാ, സരക്ക് വച്ചിരിക്കേ, അപ്പടി പോടു, പോക്കിരി പൊങ്കല്‍ - അങ്ങനെ എത്രയെത്ര വിജയ് ഗാനങ്ങള്‍ക്ക് നമ്മള്‍ ചുവടുവെച്ചു.

വിജയ്യുടെ സ്റ്റിക്കറുകളും നെയിംസ്ലിപ്പുകളും ലഭിക്കാനായി കടകള്‍ കയറിഇറങ്ങിയത് 90സ് കിഡ്‌സിന്റെ ചെറുപ്പകാലത്തിന്റെ ഒരു ഭാഗമായിരിക്കും. കാലങ്ങള്‍ മാറിമറിഞ്ഞു, നിരവധി തമിഴ് താരങ്ങളും മലയാളി താരങ്ങളും കേരളക്കരയെ ഇളക്കി മറിച്ചു. പക്ഷെ വിജയ്യ്ക്കുണ്ടായ സ്വീകാര്യത മാത്രം എങ്ങും പോയില്ല.

ജനനായകന്‍ എന്ന വിജയ് സിനിമ പുറത്തിറങ്ങുമ്പോള്‍, ആ സിനിമയുടെ ഷോ കണ്ടിറങ്ങുമ്പോള്‍ പലരുടെയും ജീവിതത്തിലെ നല്ല കുറച്ച് ഓര്‍മകള്‍ക്ക് കൂടിയായിരിക്കും കര്‍ട്ടന്‍ വീഴുക. ഒരു വിജയ് പടത്തിനായി കാത്തിരുന്നതും, റിലീസിന്റെ തലേദിവസം ഫ്ളെക്സും കട്ട് ഔട്ട് ഒക്കെയായി തിയേറ്ററില്‍ രാത്രി തന്നെ ചെല്ലുന്നതും പിന്നെ FDFS സിനായുള്ള കാത്തിരിപ്പുമൊക്കെ പൊങ്കലോടെ അവസാനിക്കും.

വിജയ് അഭിനയം നിര്‍ത്തുമ്പോള്‍ അയാള്‍ ഉണ്ടാക്കിയെടുത്ത റെക്കോര്‍ഡുകളും നേട്ടങ്ങളുമെല്ലാം അവിടെ തന്നെയുണ്ടാകുമെന്നത് തീര്‍ച്ച. പക്ഷെ അയാളുടെ അഭാവം തമിഴ് സിനിമയോടൊപ്പം മലയാളത്തെയും ബാധിക്കുമെന്ന് ഉറപ്പാണ്. കേരളത്തിലെ തിയേറ്ററുകളില്‍ ആളെ കൂട്ടുന്നതില്‍ മോഹന്‍ലാലിനെ പോലെ തന്നെ സ്ഥാനമുള്ളയാളാണ് വിജയ് എന്ന് പല തിയേറ്റര്‍ ഉടമകളും പറയുമ്പോള്‍ അതിലൊരിക്കലും അതിശയോക്തിയില്ല. അയാള്‍ അഭിനയം നിര്‍ത്തുമ്പോള്‍ ആ ആരവങ്ങളും ആഘോഷങ്ങളും കൂടിയാണ് അവസാനിക്കാനൊരുങ്ങുന്നത്.

കോവിഡ് എന്ന മഹാമാരി സിനിമ വ്യവസായത്തെ മുഴുവന്‍ ബാധിച്ചപ്പോള്‍ ആ ആഴങ്ങളില്‍ നിന്ന് കേരളം ബോക്‌സ് ഓഫീസിനെ ഉള്‍പ്പെടെ കൈപിടിച്ചുയര്‍ത്തിയത് വിജയ്യുടെ മാസ്റ്റര്‍ ആയിരുന്നു. ആളൊഴിഞ്ഞ് കിടന്ന തിയേറ്ററുകളില്‍ വിജയ് സിനിമകള്‍ ഇറങ്ങുമ്പോള്‍ ഹൗസ്ഫുള്‍ ബോര്‍ഡുകള്‍ക്ക് വിശ്രമം ഉണ്ടായിരുന്നില്ല. ഇനി മറ്റൊരു തമിഴ് നടന് അങ്ങനെയൊരു ഇമ്പാക്ട് ഉണ്ടാക്കാനാകുമോ എന്നതും സംശയമാണ്.

Content Highlights: Why is Thalapathy Vijay so special?

To advertise here,contact us