പ്രണയ തകര്‍ച്ചയെക്കുറിച്ച് മനസ് തുറന്ന് ആര്യ. ബിഗ് ബോസില്‍ നിന്നും 75 ദിവസത്തെ വാസത്തിനു ശേഷം പുറത്തേക്ക് വരുമ്പോൾ തന്നെ കാത്തിരുന്നത് ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളായിരുന്നുവെന്ന് നടി ആര്യ പറയുന്നു. കൊറോണ കാരണം ഷോ പകുതിയിൽ വെച്ച് നിർത്തിവെക്കേണ്ടി വന്നതും, തുടർന്ന് നേരിടേണ്ടി വന്ന കടുത്ത സൈബർ ആക്രമണങ്ങളും മാനസികമായി തളർത്തിയെന്ന് താരം വെളിപ്പെടുത്തുന്നു. അശ്വതി അശോക് വിശാലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
'പുറത്തേക്ക് വരുമ്പോള്‍ ഞാന്‍ ഇറങ്ങി വരുന്നത് ഇത്രയും വലിയൊരു ദുരന്തത്തിലേക്കാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇമേജ് ഡാമേജും സൈബര്‍ അറ്റാക്കും നേരിട്ടു. പുറത്തേക്ക് വരുമ്പോള്‍ ലോക്ക്ഡൗണ്‍ ആണ്. കൊറോണ കാരണം 75-ാമത്തെ ദിവസം ഷോ നിര്‍ത്തേണ്ടി വന്നു. 75 ദിവസത്തെ ലോക്ക്ഡൗണ്‍ കഴിഞ്ഞ് ഇറങ്ങിവരുന്നത് അതിനേക്കാളും വലിയ ലോക്ക്ഡൗണിലേക്കാണ്. ഞങ്ങള്‍ക്കൊരു സപ്പോര്‍ട്ട് സിസ്റ്റവുമില്ല. ആളുകള്‍ മാസ്‌ക് ധരിച്ചിരിക്കുന്നു. മുഖത്ത് പോലും നോക്കാത്ത സാഹചര്യത്തിലേക്കാണ് ഇറങ്ങി വരുന്നത്. ആകെപ്പാടെയുള്ള കമ്യൂണിക്കേഷന്‍ ഫോണിലൂടെയാണ്. എന്റെ സുഹൃത്തുക്കളൊക്കെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചിരുന്നു. വളരെ ബുദ്ധിമുട്ടിയിരുന്നു.
അതിന്റെ കൂടെ, ഞാന്‍ ഏറ്റവും കൂടുതല്‍ എന്നെ സപ്പോര്‍ട്ട് ചെയ്യും, കൂടെ ഉണ്ടെന്ന് പ്രതീക്ഷിച്ചിരുന്ന വ്യക്തി ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ ഇല്ല. ഷോയിലേക്ക് പോകുമ്പോള്‍ എനിക്കൊരു പ്രണയ ബന്ധമുണ്ടായിരുന്നു. പക്ഷെ ഞാന്‍ പുറത്ത് ഇറങ്ങി വരുമ്പോഴേക്കും അയാള്‍ ഇട്ടിട്ടു പോയി. അതിലും ലളിതമായി പറയാനാകില്ല. ആ ഭാഗത്തു നിന്നും ലഭിക്കുന്ന റിജക്ഷനെക്കുറിച്ച് പറഞ്ഞാല്‍ എത്ര പേര്‍ക്ക് മനസിലാകുമെന്ന് അറിയില്ല.
നമ്മള്‍ ഇത്രയും ഇന്‍വെസ്റ്റ് ചെയ്‌തൊരു ബന്ധത്തില്‍ നിന്നിട്ട്, വളരെ സന്തോഷത്തോടെ നമ്മളെ ഒരു ഷോയിലേക്ക് പറഞ്ഞു വിട്ടിട്ട് തിരികെ വരുമ്പോള്‍ ആ ആളില്ല എന്ന് പറയുന്നത് വലിയ ട്രോമയാണ്. എല്ലാം കൂടെ ആയപ്പോള്‍ പടുകുഴിയില്‍ വീണ അവസ്ഥയാണ്. അവിടെ നിന്നും കരകയറാനും പറ്റുന്നില്ല. വല്ലാത്തൊരു അവസ്ഥയാണ്. ആത്മഹത്യാ പ്രവണതയും പാനിക് അറ്റാക്കും ഒക്കെ സംഭവിച്ചിട്ടുണ്ട്. ഞാന്‍ ഉറങ്ങില്ലായിരുന്നു രാത്രി. ഉറങ്ങാന്‍ പറ്റില്ല. രാത്രി ഉറങ്ങാതിരുന്നതിന്റെ ക്ഷീണത്തില്‍ രാവിലെ പാസ് ഔട്ടാകുമായിരുന്നു.
ഇയാള്‍ ഉണ്ടോ ഇല്ലയോ എന്നതായിരുന്നു എന്റെ ഏറ്റവും വലിയ കണ്‍ഫ്യൂഷന്‍. കാരണം അയാള്‍ എന്റെ വികാരങ്ങള്‍ വച്ച് കളിക്കുകയായിരുന്നു. എനിക്ക് ചുറ്റുമുള്ള എല്ലാവരോടും പറഞ്ഞത് ഈ ബന്ധം അവസാനിച്ചുവെന്നാണ്. പക്ഷെ എന്നോട് നേരിട്ട് പറയുന്നില്ല. എന്നോടുള്ള കമ്യൂണിക്കേഷന്‍ തുറന്നു തന്നെ വച്ചിരിക്കുകയാണ്. പക്ഷെ, ഒരു മനുഷ്യന്‍ മൂന്ന് വര്‍ഷമായി നമ്മളോട് പെരുമാറിയിരുന്ന രീതിയില്‍ മാറ്റം വരുമ്പോള്‍ നമുക്കല്ലാതെ വേറെ ആര്‍ക്കാണ് അത് അറിയാന്‍ പറ്റുക? വ്യത്യാസം നമുക്ക് കാണാന്‍ സാധിക്കുമല്ലോ.
ഞാന്‍ അതിലൊരു വ്യക്തത ലഭിക്കാന്‍ ശ്രമിച്ചു. ഒരു വര്‍ഷത്തോളം ഞാനതില്‍ ക്ലാരിറ്റി തപ്പുകയായിരുന്നു. ഒരാള്‍ക്ക് പ്രതീക്ഷ കൊടുത്തു കൊണ്ടിരിക്കുകയാണ്. പക്ഷെ പിന്നില്‍ വഞ്ചിക്കുകയോ അവള്‍ക്കൊപ്പം ഉണ്ടാകാതിരിക്കുകയോ ചെയ്യുകയാണ്. ആ സാഹചര്യത്തെ എന്ത് വിളിക്കുമെന്ന് അറിയില്ല. ആ സാഹചര്യത്തില്‍ ചെറിയൊരു പ്രതീക്ഷയാണെങ്കിലും നമ്മള്‍ അതില്‍ പിടിച്ച് തൂങ്ങും. തിരിച്ചുവരുമെന്ന് കരുതും. കുറേക്കാലം ആ സാഹചര്യത്തിലൂടെയാണ് ഞാന്‍ കടന്നു പോയത്. എനിക്ക് ചുറ്റുമുള്ള എല്ലാവരും എന്നെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചു.
അവന്‍ തിരികെ വരില്ല, നീ വിചാരിക്കുന്നത് പോലയല്ലെന്ന്. പക്ഷെ ഞാന്‍ കേള്‍ക്കാന്‍ തയ്യാറായില്ല. അതൊരു വല്ലാത്ത സാഹചര്യമാണ്. നമ്മള്‍ നമ്മളെ തന്നെ പൂര്‍ണമായും നല്‍കുന്ന അവസ്ഥയായിരുന്നു. പിന്നെ എങ്ങനെയാണെന്ന് അറിയില്ല തിരിച്ചറിഞ്ഞത്. കുറേക്കാര്യങ്ങള്‍ ഞാന്‍ തന്നെ കണ്ടുപിടിച്ചു. ആള്‍ക്ക് വേണ്ടിയിരുന്നത് ഞാന്‍ ആ ബന്ധത്തില്‍ നിന്നും സ്വയം പിന്മാറുകയായിരുന്നു. അവസാനം എന്നോട് എന്റെ കൂട്ടുകാര്‍ പറഞ്ഞു അതായിരിക്കാം അവന് വേണ്ടതെന്ന്.
പിന്നെ എനിക്ക് മനസിലായി. ഞാന്‍ തീരുമാനമെടുത്തു. ഒരുപാട് സമയമെടുത്തു. ഞാന്‍ കുറേ യാചിച്ചു. ഞാനത് ചെയ്യാന്‍ പാടില്ലായിരുന്നു. എല്ലാവരും പറയും നമ്മള്‍ ഒരിക്കലും സ്‌നേഹത്തിന് വേണ്ടി യാചിക്കരുതെന്ന്. പക്ഷെ ഞാന്‍ നല്ലോണം യാചിച്ചു. കരഞ്ഞ് കാലുവരെ പിടിച്ചു. ഇത് ചെയ്യരുത്, എന്നെ കളഞ്ഞിട്ട് പോകരുത് എന്ന്. ഞാന്‍ നേരത്തെ തന്നെ ഒരു ഡിവോഴ്‌സ് കഴിഞ്ഞ് നില്‍ക്കുന്ന സിംഗിള്‍ മദറാണ്. ഇത്രയും വലിയൊരു റിയാലിറ്റി ഷോയില്‍ വളരെ സന്തോഷത്തോടെയാണ് ഈ ബന്ധത്തെക്കുറിച്ച് സംസാരിച്ചത്. എന്റെ കണക്ക് കൂട്ടലില്‍ ഇത് കഴിഞ്ഞ് കുറച്ച് മാസങ്ങള്‍ക്കകം ഞങ്ങള്‍ കല്യാണം കഴിക്കുമായിരുന്നു. അങ്ങനെയായിരുന്നു. പക്ഷെ അത് മാറിയെന്ന് പറഞ്ഞപ്പോള്‍ തകര്‍ന്നുപോയി. ഓള്‍റെഡി എന്നെക്കുറിച്ച് മോശം കാര്യങ്ങളാണ് ആള്‍ക്കാര്‍ സംസാരിക്കുന്നത്. അതിന്റെ കൂടെയാണ് ഇതും കൂടെ വരുന്നത്.
അത് തന്നെയാണ് ആള്‍ക്കാര്‍ പറയുന്നതും. ഇന്നും പലര്‍ക്കും അറിയില്ല അയാള്‍ എന്നെ വഞ്ചിച്ച് പോയതാണെന്ന്. ഇന്നും പലരും പറയുന്നത് ഇവളുടെ ബിഗ് ബോസിലെ സ്വഭാവം കണ്ടിട്ടാകാം അയാള്‍ കളഞ്ഞിട്ട് പോയതെന്നാണ്. അങ്ങനെ പറയുന്നവരുമുണ്ട്. ഇതൊക്കെ കേള്‍ക്കേണ്ടി വരുമല്ലോ എന്ന പേടി കാരണം ഞാന്‍ കരഞ്ഞ് കാല് പിടിച്ചു. സമയമയെടുത്തു ഉള്‍ക്കൊള്ളാന്‍. അവസാനം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു', ആര്യ പറയുന്നു.
Content Highlights: Television personality Arya has revealed the severe trauma she experienced after her reality show journey. She opened up about the emotional challenges and difficult moments she faced after the show, sharing details of her personal struggles and experiences.