തെന്നിന്ത്യൻ സൂപ്പർതാരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടോക്സിക്. സിനിമയ്ക്ക് സെൻസർ ബോർഡ് അനുമതി ലഭിച്ചു. 'എ' സർട്ടിഫിക്കറ്റാണ് സിനിമയ്ക്ക് നൽകിയിരിക്കുന്നത്. വെട്ടിച്ചുരുക്കലുകൾ ഒന്നും തന്നെയില്ലാതെ, രണ്ട് ചെറിയ മാറ്റങ്ങളോടെയാണ് ബോർഡ് ചിത്രത്തിന് തിയേറ്റർ പ്രദർശനാനുമതി നൽകിയിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 3 മണിക്കൂറിലധികം സിനിമ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഓഗസ്റ്റ് 26ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തും.
സിനിമയ്ക്ക് വേണ്ടി 50 കോടിയാണ് യഷ് വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ടോക്സിക്കിന്റെ കോ പ്രൊഡ്യൂസറും കോ റെെറ്ററും കൂടിയാണ് യഷ്. നായികനടിമാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം നയൻതാരയ്ക്കാണ്. 12 കോടിക്കും 18 കോടിക്കും ഇടയിലാണ് നയൻതാരയുടെ പ്രതിഫലമെന്നാണ് റിപ്പോർട്ടുകൾ. 15 കോടി രൂപയാണ് കിയാര അദ്വാനിയുടെ പ്രതിഫലം. 5 കോടിയോളം രുഗ്മിണി വാസന്തിനും ഹുമ ഖുറേഷിക്കും താര സുതാര്യക്കും 3 കോടി രൂപ വീതവുമാണ് പ്രതിഫലമെന്നാണ് വിവരം.
മൂത്തോൻ ആണ് ഗീതു മോഹൻദാസിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. നിവിൻ പോളിയായിരുന്നു നായകൻ. 2019 ലാണ് മൂത്തോൻ പുറത്തിറങ്ങിയത്. നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ മൂത്തോൻ പ്രശംസ നേടി. അതേസമയം ചിത്രം ബോക്സ് ഓഫീസിൽ നേട്ടമുണ്ടാക്കിയില്ല. പിരിയഡ് ഗ്യാങ്സ്റ്റർ ചിത്രമാണ് ടോക്സിക്ക്. യാഷ് നായകനായെത്തുന്ന 19ാമത്തെ ചിത്രമാണ് ടോക്സിക്.
കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യാഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥ രചിച്ച്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ചിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ഡബ്ബ് പതിപ്പുകൾ ഒരുക്കുന്ന ചിത്രം, ആഗോള പ്രേക്ഷകരെയാണ് ലക്ഷ്യമിടുന്നത്. സാങ്കേതികമായി മികച്ചൊരു ടീമും ചിത്രത്തിനുണ്ട്.
Content Highlights: The censoring process for Yash’s upcoming film ‘Toxic’, directed by Geetu Mohandas, has been completed. The update has increased anticipation among fans as the film moves closer to its theatrical release.