'തളര്‍ന്നു വീണപ്പോള്‍ കൂടെ നിന്നവള്‍...'; ഭാര്യയെ കുറിച്ച് സലിം കുമാര്‍ പറഞ്ഞത്

തന്റെ താങ്ങും തണലുമായി നിന്നത് രണ്ട് സ്ത്രീ മരങ്ങളാണെന്നും സലിം കുമാര്‍ പറഞ്ഞിരുന്നു

ചിരിപ്പിച്ചും കരയിപ്പിച്ചും പ്രേക്ഷക ഹൃദയം കീഴടക്കിയ പ്രിയതാരം സലിം കുമാറിന്റെ വിയോഗം ഓരോ മലയാളിക്കും താങ്ങാവുന്നതിലും അപ്പുറമാണ്. കുറച്ചു നാളുകളായി അദ്ദേഹം തന്റെ വ്യക്തി ജീവിത്തിലെ കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു. കഴിഞ്ഞ വിവാഹ വാര്‍ഷിക ദിനത്തില്‍ അദ്ദേഹം തന്റെ ഭാര്യയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ജീവിതത്തില്‍ ഞാന്‍ ചെയ്ത ഏറ്റവും വലിയ ശരി എന്നാണ് സലിം കുമാര്‍ 28-ാം വാര്‍ഷിക ദിനത്തില്‍ ഭാര്യയെക്കുറിച്ച് പറഞ്ഞത്. 'എന്റെ ജീവിതയാത്രയില്‍ ഞാന്‍ തളര്‍ന്നു വീണപ്പോള്‍ എല്ലാം എനിക്ക് താങ്ങും തണലുമായി നിന്നത് രണ്ട് 'സ്ത്രീ മരങ്ങളാണ്,' ഒന്ന് എന്റെ അമ്മയും മറ്റൊന്ന് എന്റെ ഭാര്യയുമാണ്. സുനിത എന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് ഇന്നേക്ക് 28 വര്‍ഷം തികയുകയാണ് അതെ, ഞാന്‍ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ ശരിക്ക് ഇന്ന് 28 വയസ്സ്'. സലിംകുമാറിന്റെ തിരക്കുപിടിച്ച സിനിമാ ജീവിതത്തിലും പിന്തുണയുമായി ഭാര്യ സുനിത എപ്പോഴുമുണ്ടായിരുന്നു.

സിദ്ദിഖ് ഷമീറിന്റെ സംവിധാനത്തില്‍ 1996-ല്‍ പുറത്തിറങ്ങിയ 'ഇഷ്ടമാണ് നൂറുവട്ടം' എന്ന ചിത്രത്തിലൂടെയാണ് സലിം കുമാര്‍ വെള്ളിത്തിരയിലെത്തുന്നത്. വിവാഹപ്പിറ്റേന്ന് ഒരു ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് ഷൂട്ടിങ്ങിന് പോയത്. വിരുന്നിന് വരണം എന്ന് പറഞ്ഞ് ബന്ധുക്കള്‍ ക്ഷണിച്ചപ്പോള്‍ 'ഷൂട്ടിങ് കഴിഞ്ഞ് ഫ്രീ ആകുമ്പോള്‍ വരാം' എന്നാണ് പറഞ്ഞതെന്നും, അതിന് ശേഷം കൈനിറയെ സിനിമകളായിരിന്നുവെന്നും സലീം കുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

2000 മുതല്‍ 2005 വരെയുള്ള കാലയളവായിരുന്നു സലിം കുമാറെന്ന അഭിനേതാവിന്റെ സിനിമാ ജീവിതത്തിലെ സുവര്‍ണകാലം. തെങ്കാശി പട്ടണത്തിലെ കള്ളന്‍, ഈ പറക്കും തളികയിലെ മായാണ്ടി, സിഐഡി മൂസയിലെ പേരില്ലാത്ത കഥാപാത്രം, കല്യാണരാമനിലെ പ്യാരി, പുലിവാല്‍ കല്യാണത്തിലെ മണവാളന്‍, മീശമാധവനിലെ അഡ്വേക്കേറ്റ് മുകുന്ദനുണ്ണി എന്നിങ്ങനെ മലയാളി എന്നും നെഞ്ചോടു ചേര്‍ക്കുന്ന കഥാപാത്രങ്ങള്‍ മലയാള സിനിമയിലെ ഏറ്റവും മികച്ച ഹാസ്യതാരങ്ങളുടെ പട്ടികയിലേക്കു സലിംകുമാറിനെ എത്തിച്ചു.

ഹാസ്യവേഷം മാത്രമല്ല കൂടുതല്‍ അഭിനയപ്രാധാന്യമുള്ള സീരിയസ് വേഷങ്ങളും തനിക്കു ചേരുമെന്ന് സലിംകുമാര്‍ തെളിയിച്ച കാലമായിരുന്നു പിന്നീട്. 2006ല്‍ പുറത്തിറങ്ങിയ ലാല്‍ജോസ് ചിത്രം അച്ഛനുറങ്ങാത്ത വീടായിരുന്നു ഇതിനു തുടക്കം. ചിത്രത്തിലെ സാമുവല്‍ എന്ന കഥാപാത്രം മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സലിംകുമാറിനു നേടികൊടുത്തു.

1969 ഒക്ടോബര്‍ പത്തിന് എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ ഗംഗാധരന്‍- കൌസല്യ ദമ്പതികളുടെ ഇളയ മകനായാണ് സലിംകുമാറിന്റെ ജനനം. ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളിലും ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മാല്യങ്കര എസ്എന്‍എം കോളജിലെ പ്രീഡിഗ്രി വിദ്യാഭ്യാസത്തിനിടെയാണ് മിമിക്രി രംഗത്തേക്കു കടന്നത്. മഹാരാജാസ് കോളജില്‍ ബിരുദ പഠനത്തിനിടെ എംജി സര്‍വകലാശാല കലോത്സവത്തില്‍ മിമിക്രി മത്സരത്തില്‍ മൂന്ന് തവണ വിജയിയായി.

അക്കാലത്ത് മലയാളത്തിലെ മിമിക്രിയുടെ പ്രധാന കേന്ദ്രമായിരുന്ന കൊച്ചിന്‍ കലാഭവനില്‍ എത്താനായത് സലിം കുമാറിന്റെ കലാ ജീവിതത്തിലെ വഴിത്തിരിവായി. മെലിഞ്ഞ രൂപവും ഹാസ്യരസം മിന്നിമായുന്ന മുഖവും പ്രത്യേക ചിരിയുമായി സലിംകുമാര്‍ ആരാധകരെ കൈയ്യിലെടുത്തു. കോമിക്കോള എന്ന ടെലിവിഷന്‍ ഹാസ്യപരിപാടിയിലെ പ്രകടനം വെള്ളിത്തിരയിലേക്കു വഴിതുറന്നു. സുനിതയാണ് ഭാര്യ. നടന്‍ ചന്തു, ആരോമല്‍ എന്നിവര്‍ മക്കളാണ്.

പ്രിയപ്പെട്ട സലിം കുമാര്‍, തീര്‍ന്നുപോയത് ആയുസ്സിന്റെ കണക്കുപുസ്തകം മാത്രമാണ്. മലയാളിക്ക് നിങ്ങള്‍ സമ്മാനിച്ച ചിരിയുടെ പുണ്യത്തിന് മരണത്തിന്റെ അതിരുകളില്ല. നിങ്ങള്‍ തന്ന ഹാസ്യത്തിന്റെ ഒസ്യത്ത് ഈ മണ്ണിലുള്ള കാലത്തോളം ഞങ്ങളുടെ ചിരിയും ചിന്തയുമായി നിങ്ങള്‍ കൂടെയുണ്ടാകും. മരണമില്ലാത്ത ആ ഓര്‍മ്മകള്‍ക്ക് പ്രണാമം…

Content Highlights: Salim Kumar's words about his wife go viral on social media

To advertise here,contact us