മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമായിരുന്നു നേര്. 2023 ഡിസംബറില്‍ പുറത്തിറങ്ങിയ ചിത്രം കോർട്ട് റൂം ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഒരുങ്ങിയത്. വിജയമോഹൻ എന്ന വക്കീല്‍ കഥാപാത്രമായി മോഹൻലാല്‍ എത്തിയ ചിത്രം ചെറിയ ഇടവേളയ്ക്ക് ശേഷം നടന് വിജയം സമ്മാനിച്ച ചിത്രം കൂടിയായിരുന്നു. ഇപ്പോഴിതാ താൻ ഏറ്റവും കൂടുതൽ ടെൻഷൻ അടിച്ച് ഷൂട്ട് ചെയ്ത ചിത്രം നേര് ആണെന്ന് പറയുകയാണ് ജീത്തു ജോസഫ്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസുതുറന്നത്.
‘ഞാൻ ഏറ്റവും കൂടുതൽ ടെൻഷൻ അടിച്ച് ഷൂട്ട് ചെയ്ത ചിത്രം നേര് ആണ്. അതിനകത്തെ റേപ്പ് സീനാണ്. എന്റെ ലൈഫിൽ ഞാൻ ആദ്യമായാണ് ഒരു റേപ്പ് സീൻ ഷൂട്ട് ചെയ്യുന്നത്. മിറാഷ് സിനിമയിൽ അങ്ങനത്തെ സീൻ ഉണ്ടെങ്കിലും വളരെ ഡീറ്റൈലിങ്ങിലേക്ക് പോയിട്ടില്ല. കാലുകൾ കാണിച്ച് അങ്ങനെ അങ് അവസാനിപ്പിച്ചു. എന്നാൽ നേര് സിനിമയിൽ അത് പറ്റില്ല കാരണം ഫേസ് ചെയ്യുന്ന ഒരു ഷോട്ട് നമുക്ക് കിട്ടിയേ പറ്റുള്ളുവായിരുന്നു. ഞാൻ എത്രയോ സമയം എടുത്തിട്ടാണത് ഷൂട്ട് ചെയ്തത്.
തിയേറ്ററിൽ വന്നിരിക്കുന്ന ഫാമിലിക്കത് അയ്യേ എന്ന് തോന്നിയാൽ ആ സിനിമയുടെ ഒരു ഇത് പോകും പക്ഷെ ഭാഗ്യത്തിന് അതങ്ങനെ കടന്നു പോയി, കുഴപ്പമൊന്നുമില്ലാതെ. അതിനാൽ തന്നെ കൊലപാതകമോ എന്ത് തന്നെയായാലും അതിന്റെ ഒരു ക്രൂരത കുറയ്ക്കാൻ ശ്രമിക്കും. എന്നാൽ ചില സമയങ്ങളിൽ ആ ക്രൂരത വർക്ക് ചെയ്താലേ ആ എഫെക്റ്റ് ഓടിയൻസിലേക്ക് കിട്ടുകയുള്ളു.
ഇപ്പോഴത്തെ സിനിമകളിലെ വയലൻസ് എനിക്ക് ഒരു രീതിയിലും ഉൾകൊള്ളാൻ കഴിയുന്നില്ല. എല്ലാ വൈലെൻസ് സിനിമകളും എനിക്കങ്ങനെ കാണാൻ പറ്റില്ല. അടുത്തിറങ്ങിയ ഒരു സിനിമ ഞാൻ കാണാനിരുന്നതായിരുന്നു എന്നാൽ അതിലെ ചില സീനുകൾ കണ്ടപ്പോൾ ഞാനത് കാണുന്നില്ല എന്ന് പറഞ്ഞു. ഒ.ടി.ടി വരുകയാണെങ്കിൽ സ്പീഡിൽ അടിച്ച വിടാമല്ലോ തിയേറ്ററിൽ ആണെങ്കിൽ ഞാൻ കണ്ണടച്ച് ഇരിക്കേണ്ടി വരും,’ ജീത്തു ജോസഫ് പറഞ്ഞു.
അതേസമയം, ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്ന് രചിച്ച നേര് ആ വർഷത്തെ വലിയ വിജയമായ ചിത്രങ്ങളിൽ ഒന്നായിരുന്നു. ആഗോള ബോക്സ് ഓഫീസ് കളക്ഷനായി 100 കോടിയും ചിത്രം നേടിയിരുന്നു. പ്രിയാമണി, സിദ്ധിഖ്, ജഗദിഷ്, ശങ്കർ ഇന്ദുചൂഡൻ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
Content Highlights: Director Jeethu Joseph recently spoke about the making of ‘Ner’ and revealed the scene he found most tense and challenging during the shoot. According to Jeethu Joseph, that particular sequence demanded intense emotional control, precise execution, and multiple layers of performance, making it one of the most stressful moments on set.