'എന്റെ സിനിമയില്‍ മോഹന്‍ലാലിനെ നായകനാക്കിയപ്പോള്‍ ചുറ്റും നിന്നവരെല്ലാം എതിര്‍ത്തു'; ബാലചന്ദ്രമേനോന്‍

തന്റെ സിനിമകളില്‍ ഒരുപാട് അഭിനേതാക്കള്‍ക്ക് അവസരം നല്‍കിയിട്ടുണ്ടെന്ന് ബാലചന്ദ്രമേനോന്‍

ആദ്യമായി മോഹന്‍ലാലിനെ വച്ച് സിനിമ ചെയ്തപ്പോള്‍ അദ്ദേഹത്തെ നായകനാക്കരുതെന്ന് പലരും അഭിപ്രായപ്പെട്ടതായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. എന്നാല്‍ ആ സിനിമയില്‍ മോഹന്‍ലാല്‍ തന്നെ നായകനായാല്‍ മതി എന്ന് താന്‍ വാശിപിടിച്ചുവെന്നും ബാലചന്ദ്രമേനോന്‍ പറഞ്ഞു. മൂവി വേൾഡിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകന്റെ പ്രതികരണം.

'മോഹന്‍ലാലിനെ നായകനാക്കി ആദ്യമായി സിനിമ ചെയ്യാന്‍ എന്റെ പടത്തിലേക്ക് എടുത്തപ്പോള്‍ എനിക്ക് ചുറ്റും നിന്ന എല്ലാവരും എതിര്‍ത്തതാണ്. ഞാന്‍ തന്നെയാണ് വക്താവായിട്ട് നിന്നത് മോഹന്‍ലാല്‍ തന്നെ ആ റോള്‍ ചെയ്യണം, മോഹന്‍ലാല്‍ ആ പാട്ടുപാടണം എന്ന് നിഷ്‌കര്‍ഷിച്ച് തൊപ്പിയും വച്ച് പറഞ്ഞ സംവിധായകനാണ് ഞാന്‍. എനിക്കുറപ്പുണ്ടായിരുന്നു ആ കഥാപാത്രത്തിന് മോഹന്‍ലാല്‍ അല്ലാതെ മറ്റാരും ചേരില്ലെന്ന്. മമ്മൂട്ടിയും എന്നോടൊപ്പം നല്ല സിനിമകള്‍ ചെയ്തിട്ടുണ്ട്'-ബാലചന്ദ്രമേനോന്‍ പറഞ്ഞു.

തന്റെ സിനിമകളിലൂടെ ഒരുപാട് കലാകാരന്മാര്‍ക്ക് അവസരങ്ങല്‍ നല്‍കിയെന്നും ബാലചന്ദ്രമേനോന്‍ പറഞ്ഞു. പ്രമുഖരല്ലാത്ത പല നടീനടന്മാര്‍ക്ക് തന്റെ സിനിമകളില്‍ വേഷം കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആളുകളുടെ നിറവും മണവും നോക്കിയല്ല തന്റെ സിനിമകളില്‍ അവസരം കൊടുക്കുന്നതെന്നും താരം ബാലചന്ദ്രമേനോന്‍.

നിവിന്‍പോളി നായകനായെത്തിയ പ്രതിച്ഛായ ആണ് ബാലചന്ദ്രമേനോന്റെ അവസാനമായി ഇറങ്ങിയ ചിത്രം. ബാലചന്ദ്രമേനോന്‍ അവതരിപ്പിക്കുന്ന മുഖ്യമന്ത്രി കെ.എന്‍. വര്‍ഗീസ്, ഇദ്ദേഹത്തിന്റെ മകന്‍ ജോണ്‍ വര്‍ഗീസ് എന്നിവരിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അച്ഛനും മകനും തമ്മിലുള്ള വൈകാരികമായ ബന്ധമാണ് രാഷ്ട്രീയത്തിനപ്പുറത്തേക്ക് ചിത്രത്തെ എത്തിക്കുന്നത്. രാഷ്ട്രീയത്തില്‍ വ്യക്തികളില്ല, പ്രതിഛായകള്‍ മാത്രമേയുള്ളൂ എന്ന് വിശ്വസിക്കുന്ന മുഖ്യമന്ത്രി വര്‍ഗീസിനെ ബാലചന്ദ്ര മേനോന്‍ ഗംഭീരമാക്കിയിട്ടുണ്ടെന്നാണ് പ്രേക്ഷക അഭിപ്രായം.

Content Highlights: Balachandra menon says When I made Mohanlal the hero in my film, everyone around me was against it

To advertise here,contact us