
മികച്ച പ്രേക്ഷക പ്രതികരണവും നിറഞ്ഞ സദസ്സുമായി കാതൽ തിയേറ്റുകളിൽ വിജയകരമായ രണ്ടാം ദിവസവും പിന്നിട്ടിരിക്കുകയാണ്. മമ്മൂട്ടി നായകനായ ചിത്രത്തിലെ നടന്റെ അഭിനയത്തിന് മാത്രമല്ല, ജിയോ ബേബി പറഞ്ഞു വെയ്ക്കുന്ന രാഷ്ട്രീയത്തിനും കയ്യടിയുണ്ട്. കാതൽ സിനിമ കണ്ട അനുഭവം പങ്കുവെയ്ക്കുകയാണ് സംവിധായിക ശ്രുതി ശരണ്യം. സ്വവർഗാനുരാഗമടക്കം സ്ത്രീകൾ കടന്നു പോകുന്ന സങ്കീർണമായ വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്ത ചിത്രം ബി 18 മുതൽ 32 വരെ എന്ന ശ്രുതിയുടെ ചിത്രം സംസ്ഥാന പുരസ്കാരം നേടിയിരുന്നു.
കാതലിലെ മാത്യുവിനെയും ഓമനെയും പൊലെ നിരവധി പേർ അവനവനിടങ്ങളെ വെറും സമാന്തരലോകങ്ങളായി ഉള്ളിലൊളിപ്പിക്കുന്നുവെന്നാണ് ശ്രുതി പറയുന്നത്. തന്റെ ക്രാഫ്റ്റ് അന്യാദൃശമാണെന്ന് ജിയോ ബേബി കാതലിലൂടെ വീണ്ടും തെളിയിച്ചിരിക്കുന്നു. മുഴുനീള സ്റ്റണ്ട് സീക്വൻസുകളും ദീർഘങ്ങളായ കോമഡിരംഗങ്ങളുമില്ലാതെ തിയേറ്ററിൽ പോയി സിനിമ കണ്ടാസ്വദിക്കാൻ മലയാളികൾക്ക് കഴിയാതെ പോകുന്ന ഒരു കാലഘട്ടത്തിലാണ് കാതൽ പോലൊരു കാമ്പുള്ള സിനിമ പ്രസക്തമാക്കുന്നതെന്നും ശ്രുതി ശരണ്യം പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു.
'കണ്ണ് നിറഞ്ഞ ഒരു സിനിമ അനുഭവം, വീണ്ടും ഞെട്ടിച്ച് മമ്മൂട്ടി'; 'കാതൽ: ദ കോർ' പ്രേക്ഷക പ്രതികരണംശ്രുതി ശരണ്യത്തിന്റെ പോസ്റ്റ്: പൂർണരൂപം
മാത്യുവിനും ഓമനയ്ക്കുമിടയിൽ ദീർഘമായ സംഭാഷണങ്ങളോ, എന്തിന്, ഒരു പുഞ്ചിരിപോലുമില്ല. കാലംകൊണ്ട് അവർക്കിടിയൽ വന്നുപെട്ട ശുന്യതയ്ക്കും, തികച്ചും നിർമ്മമമെന്നു തോന്നുന്ന ഇടപെടലുകൾക്കുമപ്പുറം, അഗാധമായ മറ്റേതോ പ്രപഞ്ചം അവരെ പരസ്പരം ചേർത്തുനിർത്തിയിരുന്നെന്നു വേണം കരുതാൻ. നമുക്കു ചുറ്റും മാത്യുവിനെയും ഓമനയെയും പോലെ സ്വച്ഛമായൊഴുകുന്നവരെന്നു പുറമേ നടിയ്ക്കുന്ന എത്രയോ അശാന്തനദികളുണ്ട്. അവനവനെ മറന്ന് അപരിചിതമായ ഇടങ്ങളിൽ നിലയറ്റു നിൽക്കുന്നവർ.
കുടുംബമെന്ന സങ്കൽപ്പത്തെ ഒരഭിമാനചിഹ്നമായും, അതിനപ്പുറം, ഒരു ദ്വന്ദ്വനിർമ്മിതിയായും മാത്രം കാണുന്ന പൊതുബോധത്തെ ഭയന്ന്, അവനവനിടങ്ങളെ വെറും സമാന്തരലോകങ്ങളായി ഉള്ളിലൊളിപ്പിക്കുന്ന എത്രയെത്ര "മാത്യു"മാരെ നമുക്കറിയാം? അതിലേറെ, തിരുത്തലുകൾക്ക് അവകാശമില്ലാതെ, ആനന്ദങ്ങളെല്ലാം നിഷേധിക്കപ്പെട്ട് മൗനികളായി ദാമ്പത്യമെന്ന തുരുത്തിലകപ്പെട്ട എത്രയെത്ര ഓമനമാരുണ്ട് നമ്മളിൽ? "ഇന്നുരാത്രി എന്റെയടുത്തു കിടക്കുമോ, മാത്യൂ?", എന്നുള്ള ഓമനയുടെ ആ അവസാന ചോദ്യത്തിൽ അവരുടെ ഇരുപതുവർഷത്തെ ഇരുട്ടിന്റെ അനുരണനമാണുള്ളത്. തന്റെ ക്രാഫ്റ്റ് അന്യാദൃശമാണെന്ന് ജിയോ ബേബി വീണ്ടും തെളിയിച്ചിരിക്കുന്നു.
സ്വത്വരാഷ്ട്രീയത്തെ ഇത്ര കയ്യടക്കത്തോടെയും, ഒരു ശരാശരി മലയാളി കാഴ്ച്ചക്കാരനിലേക്ക് ഇറങ്ങിച്ചെല്ലാനുതകുന്നത്ര ലാളിത്യത്തോടെയും പരിചരിച്ച പൂർവ്വമാതൃകകൾ മലയാളത്തിലുണ്ടോ എന്നു സംശയമാണ് (Not forgetting Liji Pullappally's "Sanchaaram" and Jayan Cheriyan's "Ka Bodyscapes".) എടുത്തു പറയേണ്ട മറ്റൊന്ന് ആദർശ് സുകുമാരന്റെയും പോൾസൺ സ്കറിയയുടെയും സ്ക്രിപ്റ്റാണ്. സമകാലിക മലയാളി പതിയെപ്പതിയെ മറന്നുതുടങ്ങിയ ഒരുതരം മുഖ്യധാരാ-ദൃശ്യബോധമുണ്ട്.
'റോബിന്' ബസിന്റെ യാത്ര ഇനി വെള്ളിത്തിരയിൽ കാണാം'; സിനിമയാക്കുന്നുവെന്ന് പ്രശാന്ത് മോളിക്കല്മുഴുനീള സ്റ്റണ്ട് സീക്വൻസുകളും ദീർഘങ്ങളായ കോമഡിരംഗങ്ങളുമില്ലാതെ തീയ്യെറ്ററിൽപോയി സിനിമ കണ്ടാസ്വദിക്കാൻ മലയാളികൾക്ക് കഴിയാതെപോകുന്ന ഒരു കാലഘട്ടത്തിലാണ് കാതൽ പോലൊരു കാമ്പുള്ള സിനിമ പ്രസക്തമാക്കുന്നത്. സാലുവിന്റെ ഫ്രേമുകൾക്ക് ഓരോ കാഴ്ചയിലും മികവേറിവരുന്നു. മമ്മൂട്ടിയെന്ന മഹാപ്രതിഭയെ നമിയ്ക്കേണ്ടത് ഇത്തരമൊരു കഥാപാത്രത്തെ തിരഞ്ഞെടുക്കാനും അതിനെ അതിഭാവുകത്വമേതുമില്ലാതെ പരിചരിക്കാനും അദ്ദേഹം കാണിച്ച ധൈര്യത്തിനാണ്. Kaathal stops your breath by its ravishingly intense characters and their well-arced emotional thump.. ഇത്തിരി ദൂരെയായാലും നല്ല സിനിമകൾ കഴിയുമെങ്കിൽ തിയ്യെറ്റെറിൽ തന്നെ പോയി കാണുക എന്നതും ഒരുതരം ആക്ടിവിസമാണെന്ന് വിശ്വസിക്കുന്നു.