കിങ്ഫിഷർ എയർലൈൻസ്: ആകാശത്തെ ആഡംബര സാമ്രാജ്യം തകർന്നതെങ്ങനെ?

കിങ്ഫിഷർ എയർലൈൻസ് ആരംഭിക്കുമ്പോൾ, അത് വെറുമൊരു വിമാനക്കമ്പനി മാത്രമായിരുന്നില്ല; മറിച്ച് അതൊരു വലിയ സ്റ്റേറ്റ്‌മെന്റ് ആയിരുന്നു. എങ്ങനെയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച എയർലൈൻ ആയിരുന്ന കിങ്ഫിഷർ ഇത്ര വലിയ തകർച്ചയിലേക്ക് വീണത്?

ഫ്ലൈ ദ് ഗുഡ് ടൈംസ് - ഒരു കാലത്ത് ഇന്ത്യൻ ആകാശസീമകളിൽ ആഡംബരത്തിന്റെ പര്യായമായിരുന്നു ഈ വാക്കുകൾ. 2005ൽ വിജയ് മല്യ എന്ന അതിസമ്പന്നനായ ബിസിനസുകാരൻ കിങ്ഫിഷർ എയർലൈൻസ് ആരംഭിക്കുമ്പോൾ, അത് വെറുമൊരു വിമാനക്കമ്പനി മാത്രമായിരുന്നില്ല; മറിച്ച് അതൊരു വലിയ സ്റ്റേറ്റ്‌മെന്റ് ആയിരുന്നു. സെലിബ്രിറ്റികൾ നിറഞ്ഞ ലോഞ്ചുകളും ആകാശത്തെ ഷാംപെയ്ൻ പാർട്ടികളും ഇന്ത്യൻ വ്യോമയാന മേഖലയ്ക്ക് പുതിയൊരു അനുഭവമായി.

എന്നാൽ ഒരു ദശാബ്ദത്തിനുള്ളിൽ, ഈ "നല്ല കാലം" അവസാനിച്ചു. 2012-ൽ ഈ വിമാനക്കമ്പനിയുടെ ചിറകുകൾ അരിയപ്പെട്ടു. 7,000 കോടിയിലധികം രൂപയുടെ കടക്കെണിയിൽ അകപ്പെട്ട വിജയ് മല്യ ഇന്ന് നിയമപോരാട്ടങ്ങളുമായി ലണ്ടനിൽ കഴിയുന്നു. എങ്ങനെയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച എയർലൈൻ ആയിരുന്ന കിങ്ഫിഷർ ഇത്ര വലിയ തകർച്ചയിലേക്ക് വീണത്? നമുക്ക് പരിശോധിക്കാം.

കിങ്ഫിഷറിന്റെ ഉദയം

2005 മേയ് 9ന് നാല് പുതിയ എയർബസ് A320 വിമാനങ്ങളുമായി മുംബൈ-ഡൽഹി റൂട്ടിൽ സർവീസ് ആരംഭിച്ചുകൊണ്ടാണ് കിങ്ഫിഷർ വിപണിയിലേക്ക് കടന്നുവന്നത്. ആദ്യ വർഷം തന്നെ 16 നഗരങ്ങളിലായി പ്രതിദിനം 104 വിമാനങ്ങൾ പറത്തിക്കൊണ്ട് കമ്പനി റെക്കോർഡ് വളർച്ച നേടി. മദ്യവിപണിയിലെ വമ്പന്മാരായ യു.ബി ഗ്രൂപ്പിന്റെ തലവൻ വിജയ് മല്യയുടെ സ്വപ്നമായിരുന്നു ഈ എയർലൈൻ. അന്നത്തെ കാലത്ത് ഇന്ത്യൻ വിപണിയിൽ അപരിചിതമായിരുന്ന പ്രീമിയം സേവനങ്ങളാണ് മല്യ വാഗ്ദാനം ചെയ്തത്.

തുടക്കകാലത്ത് വിമാനക്കമ്പനി വലിയ വിജയമായിരുന്നു. യാത്രക്കാരെ "അതിഥികൾ"എന്നാണ് മല്യ അഭിസംബോധന ചെയ്തിരുന്നത്. ഇൻ-ഫ്ലൈറ്റ് എന്റർടൈൻമെന്റ്, രുചികരമായ ഭക്ഷണം, പ്രശസ്ത ഡിസൈനർമാർ തയ്യാറാക്കിയ യൂണിഫോമുകൾ ധരിച്ച ക്യാബിൻ ക്രൂ എന്നിവ കിങ്ഫിഷറിനെ മറ്റു വിമാനക്കമ്പനികളിൽനിന്ന് വേറിട്ടു നിർത്തി. ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് വിമാനത്തിനുള്ളിൽ തന്നെ വസ്ത്രങ്ങൾ ഇസ്തിരിയിട്ടു നൽകുന്ന "സ്റ്റീം അയണിങ്" സൗകര്യം അവർ വാഗ്ദാനം ചെയ്തിരുന്നു. ബിസിനസ് ക്ലാസ് യാത്രക്കാരുടെ കണ്ണടകൾ വരെ തുടച്ചു വൃത്തിയാക്കി കൊടുക്കുന്ന, അത്രയും കൃത്യമായ സേവന നിലവാരമാണ് താൻ സെറ്റ് ചെയ്തിരുന്നതെന്ന് മല്യ അവകാശപ്പെട്ടിരുന്നു.

സ്കൈട്രാക്സിൽനിന്ന് പഞ്ചനക്ഷത്ര റേറ്റിംഗ് ലഭിക്കുന്ന ലോകത്തിലെ ഏഴ് വിമാനക്കമ്പനികളിൽ ഒന്നായി കിങ്ഫിഷർ മാറി. വിദേശത്തേക്ക് വിമാനം പറത്താൻ ഒരു കമ്പനിക്ക് ഇന്ത്യയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ ആഭ്യന്തര പ്രവൃത്തിപരിചയം വേണമെന്നാണ് നിയമം. ഇത് മറികടക്കാൻ എയർ ഡെക്കാനെ കിങ്ഫിഷർ ഏറ്റെടുത്തു. 2008 സെപ്റ്റംബറിൽ ബെംഗളൂരുവിൽനിന്ന് ലണ്ടനിലേക്ക് നേരിട്ടുള്ള സർവീസ് ആരംഭിച്ചുകൊണ്ട് കിങ്ഫിഷർ അന്താരാഷ്ട്ര തലത്തിലേക്ക് വളർന്നു. തുടർന്ന് ഹോങ്കോങ്ങിലേക്കും സർവീസുകൾ വ്യാപിപ്പിച്ചു.

വിമാനശേഖരം

പ്രവർത്തനം ആരംഭിച്ച് ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ 20ഓളം എയർബസ് A320 വിമാനങ്ങൾ കമ്പനിക്കുണ്ടായിരുന്നു. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ എയർബസ് A380 ഓർഡർ ചെയ്ത ഇന്ത്യയിലെ ആദ്യ വിമാനക്കമ്പനിയും കിങ്ഫിഷർ ആയിരുന്നു.

വിജയ് മല്യ നേരിട്ട് വിമാനങ്ങളുടെ കൃത്യനിഷ്ഠ നിരീക്ഷിച്ചിരുന്നതായും മികച്ച സേവന നിലവാരം ഉറപ്പാക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. 2008 ആയപ്പോഴേക്കും 27 ശതമാനം വിപണി വിഹിതവുമായി ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായി കിങ്ഫിഷർ മാറി. 2011ൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ആഭ്യന്തര വിമാനക്കമ്പനിയെന്ന സ്ഥാനവും ഇതിനുണ്ടായിരുന്നു.

തകർച്ചയുടെ തുടക്കം - എയർ ഡെക്കാൻ ഇടപാട്

എല്ലാം നന്നായി നടക്കുന്നു എന്ന് കരുതിയ സമയത്താണ് 2007-ൽ മല്യ ഒരു വലിയ തീരുമാനമെടുക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ബജറ്റ് എയർലൈനായ എയർ ഡെക്കാനെ കിങ്ഫിഷർ ഏറ്റെടുത്തു. ഈ ലയനത്തിലൂടെ കുറഞ്ഞ നിരക്കിലുള്ള വിമാന സർവീസുകളുടെ വിപണി കൈക്കലാക്കാനും കൂടുതൽ റൂട്ടുകളിലേക്ക് സർവീസ് നടത്താനും കിങ്ഫിഷറിന് സാധിച്ചു.

എന്നാൽ ഈ ലയനത്തെ വലിയൊരു അബദ്ധമായി പലരും കാണുന്നു. ഒരു ആഡംബര എയർലൈനും ഒരു ലോ-കോസ്റ്റ് എയർലൈനും തമ്മിലുള്ള ലയനം വിപണിയിൽ ആശയക്കുഴപ്പമുണ്ടാക്കി. എയർ ഡെക്കാനെ "കിങ്ഫിഷർ റെഡ്" എന്ന് പുനർനാമകരണം ചെയ്തെങ്കിലും അത് വിജയിച്ചില്ല. ലോ-കോസ്റ്റ് വിമാനങ്ങളിലും ഭക്ഷണം സൗജന്യമായി നൽകാനും ആഡംബര സൗകര്യങ്ങൾ ഒരുക്കാനും മല്യ ശ്രമിച്ചത് കമ്പനിയുടെ സാമ്പത്തിക ഭദ്രതയെ ബാധിച്ചു. ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ എതിരാളികൾ കുറഞ്ഞ ചെലവിൽ സർവീസ് നടത്തിയപ്പോൾ, കിങ്ഫിഷറിന് ഉയർന്ന പ്രവർത്തന ചെലവ് താങ്ങാനായില്ല.

സാമ്പത്തിക പ്രതിസന്ധിയും തകർച്ചയും

ഇന്ത്യയെപ്പോലെ ടിക്കറ്റ് നിരക്കിന് മുൻഗണന നൽകുന്ന ഒരു വിപണിയിൽ, അമിതമായ ആഡംബരം നൽകുന്ന ബിസിനസ് രീതി തിരിച്ചടിയായി. ഗതാഗതം എന്നത് ഒരു അത്യാവശ്യ ഘടകമാണെന്നും മദ്യം പോലെ അത് ആഡംബരമല്ലെന്നും മനസ്സിലാക്കുന്നതിൽ മല്യ പരാജയപ്പെട്ടു. ഇൻ-ഫ്ലൈറ്റ് എന്റർടൈൻമെന്റ്, സൗജന്യ ഭക്ഷണം തുടങ്ങിയ പ്രീമിയം സേവനങ്ങൾ പ്രവർത്തനച്ചെലവ് വളരെയധികം വർധിപ്പിച്ചു. യാത്രക്കാർ സേവനങ്ങളെ ഇഷ്ടപ്പെട്ടെങ്കിലും കുറഞ്ഞ നിരക്കുള്ള ടിക്കറ്റുകളെയാണ് അവർ ആശ്രയിച്ചത്. വ്യത്യസ്ത വിമാനങ്ങൾ ഉപയോഗിച്ചിരുന്നതിനാൽ അവയുടെ അറ്റകുറ്റപ്പണികളും ജീവനക്കാരുടെ പരിശീലനവും ചെലവേറിയതായി മാറി.

2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയും ഇന്ധനവില വർധനയും കിങ്ഫിഷറിനെ തളർത്തി. ക്രൂഡ് ഓയിൽ വില ബാരലിന് 140 ഡോളർ വരെ ഉയർന്നതും സർക്കാരുകൾ ഈടാക്കിയ ഉയർന്ന നികുതിയും സാമ്പത്തിക ഭദ്രത തകർത്തു. അക്കാലത്ത് വ്യോമയാന മേഖലയിൽ വിദേശ നിക്ഷേപം അനുവദിക്കാത്ത സർക്കാർ നയവും തകർച്ചയ്ക്ക് കാരണമായതായി വിജയ് മല്യ പിന്നീട് ആരോപിക്കുന്നുണ്ട്. 2011 ആയപ്പോഴേക്കും കടം 9,000 കോടി രൂപയായി ഉയർന്നു. 2012ൽ കമ്പനിയുടെ വരുമാനത്തിന്റെ 50.58 ശതമാനവും ഇന്ധന ചെലവുകൾക്കായി ഉപയോഗിക്കേണ്ടി വന്നു.

ബാങ്ക് ലോണുകൾ തിരിച്ചടയ്ക്കാൻ സാധിക്കാതെ വന്നതോടെ എയർലൈൻ പ്രതിസന്ധിയിലായി. ലാഭകരമല്ലാത്ത റൂട്ടുകളിൽ സർവീസ് നടത്തേണ്ടി വന്നതും വലിയ വിമാനങ്ങൾ ഓർഡർ ചെയ്തതും സാമ്പത്തിക ഭാരം വർധിപ്പിച്ചു. ജീവനക്കാർക്ക് മാസങ്ങളോളം ശമ്പളം നൽകാൻ കമ്പനിക്ക് കഴിഞ്ഞില്ല. ഇതോടെ ജീവനക്കാർ സമരം പ്രഖ്യാപിക്കുകയും പൈലറ്റുമാർ കൂട്ടത്തോടെ രാജിവെക്കുകയും ചെയ്തു. വിമാനത്താവളങ്ങൾക്കുള്ള കുടിശ്ശികയും ഇന്ധന കമ്പനികൾക്കുള്ള പണവും നൽകാതായതോടെ പല സർവീസുകളും റദ്ദാക്കി. 2012 ആയപ്പോഴേക്കും ആകെയുള്ള 66 വിമാനങ്ങളിൽ 40 എണ്ണവും അറ്റകുറ്റപ്പണികൾ നടത്താനോ ഇന്ധനം അടിക്കാനോ പണമില്ലാതെ നിലത്തിറക്കേണ്ടി വന്നു.

2011ൽ 70 കോടി രൂപയുടെ നികുതി കുടിശ്ശികയെത്തുടർന്ന് കമ്പനിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു. തൊട്ടടുത്ത വർഷം ഹൈദരാബാദ് ഇന്റർനാഷണൽ എയർപോർട്ടിന് നൽകിയ ചെക്കുകൾ മടങ്ങിയതിനെത്തുടർന്ന് വിജയ് മല്യയ്ക്കും മറ്റ് ഡയറക്ടർമാർക്കുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. അനുഭവപരിചയമില്ലാത്ത മകൻ സിദ്ധാർത്ഥ് മല്യയ്ക്ക് കമ്പനിയുടെ ചുമതലകൾ കൈമാറിയത് വലിയ പിഴവായി ബിസിനസ് രം​ഗത്തെ വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. പണം ലഭിക്കാത്തതിനെത്തുടർന്ന് വിമാനം പറക്കാൻ യോഗ്യമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ടെക് ലോ​ഗിൽ ഒപ്പിടാൻ ജീവനക്കാർ വിസമ്മതിച്ചു. ഇത് സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുമെന്ന് കണ്ട ഡി.ജി.സി.എ 2012 ഡിസംബറിൽ കിങ്ഫിഷറിന്റെ ലൈസൻസ് റദ്ദാക്കി.

17 ബാങ്കുകളിൽ നിന്നാണ് കിങ്ഫിഷർ വായ്പ എടുത്തത്. ഇതിൽ ഏറ്റവും വലിയ കടബാധ്യത സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോടാണ് - 1,600 കോടി രൂപ. പഞ്ചാബ് നാഷണൽ ബാങ്ക്, ഐഡിബിഐ, ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങി നിരവധി ബാങ്കുകളിൽ ആയിരക്കണക്കിന് കോടികൾ കുടിശ്ശികയുണ്ടായി. സ്വകാര്യ ബാങ്കുകൾ വായ്പകൾ തിരിച്ചുപിടിച്ചെങ്കിലും പൊതുമേഖലാ ബാങ്കുകൾക്ക് വലിയ നഷ്ടം സംഭവിച്ചു.

വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകൾ കിങ്ഫിഷറിനെ നിഷ്‌ക്രിയ ആസ്തി അഥവാ എൻപിഎ ആയി പ്രഖ്യാപിച്ചു. ഐഡിബിഐ ബാങ്കിൽ നിന്നുള്ള 950 കോടി രൂപയുടെ വായ്പയെക്കുറിച്ച് 2014ൽ സി.ബി.ഐ അന്വേഷണം ആരംഭിച്ചു. കിങ്ഫിഷർ എയർലൈൻസിനായി ബാങ്കുകളിൽനിന്ന് എടുത്ത വായ്പകൾ വിജയ് മല്യ തന്റെ ഐപിഎൽ ടീമായ ആർസിബി, ആഡംബര വസ്തുക്കൾ തുടങ്ങി മറ്റ് കാര്യങ്ങൾക്കായി വകമാറ്റിയെന്ന ആരോപണങ്ങളും അന്വേഷണ ഏജൻസികൾ ഉന്നയിച്ചിട്ടുണ്ട്.

വിമാനങ്ങളുടെ വൈവിധ്യം - ഒരു സാമ്പത്തിക ബാധ്യത

ഇൻഡിഗോ പോലെ വിജയകരമായ വിമാനക്കമ്പനികളെല്ലാം സാധാരണയായി ഒരു പ്രത്യേക തരം വിമാനം മാത്രമാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ കിങ്ഫിഷർ ഒരേസമയം മൂന്നു തരം വിമാനങ്ങളാണ് പ്രവർത്തിപ്പിച്ചിരുന്നത്. ആഭ്യന്തര സർവീസുകൾക്കായി എയർബസ് A320യും അന്താരാഷ്ട്ര സർവീസുകൾക്കായി എയർബസ് A330യും ചെറു നഗരങ്ങളിലേക്കുള്ള യാത്രകൾക്കായി എടിആർ ടർബോപ്രോപ്സുമാണ് കമ്പനി ഉപയോ​ഗിച്ചത്. ഇതുകാരണം ഓരോ വിഭാഗത്തിനും പ്രത്യേക പൈലറ്റുമാർ, പ്രത്യേക പരിശീലനം, വെവ്വേറെ അറ്റകുറ്റപ്പണി സംവിധാനങ്ങൾ, സ്പെയർ പാർട്സുകൾ എന്നിവ ആവശ്യമായി വന്നു.

ഇത് കമ്പനിയുടെ പ്രവർത്തനച്ചെലവ് ക്രമാതീതമായി ഉയർത്തി. സ്പെയർ പാർട്സുകൾക്കും ലോജിസ്റ്റിക്സിനുമായി പ്രതിവർഷം 300 മുതൽ 400 കോടി രൂപ വരെ അധികമായി ചെലവാക്കേണ്ടി വന്നു. ഇൻഡിഗോയുമായി താരതമ്യം ചെയ്യുമ്പോൾ, വിമാനങ്ങൾ പാട്ടത്തിനെടുത്ത വകയിൽ മാത്രം കിങ്ഫിഷർ പ്രതിമാസം 37.5 കോടി രൂപ അധികം നൽകിയിരുന്നു. ഇത് വർഷത്തിൽ ഏകദേശം 450 കോടി രൂപയുടെ ബാധ്യതയായി മാറി. മൂന്നു തരം വിമാനങ്ങൾ ഉള്ളതുകൊണ്ട് പൈലറ്റുമാരെ പരിശീലിപ്പിക്കാൻ മൂന്ന് വ്യത്യസ്ത സിമുലേറ്ററുകൾ ആവശ്യമായിരുന്നു.

ഇൻഡിഗോയുടെ ഒരു സിമുലേറ്റർ മാസത്തിൽ 400 മണിക്കൂർ പ്രവർത്തിച്ചപ്പോൾ, കിങ്ഫിഷറിന്റെ മൂന്ന് സിമുലേറ്ററുകൾ വെറും 200 മണിക്കൂർ വീതം മാത്രമേ ഉപയോഗിക്കപ്പെട്ടുള്ളൂ. ഇത് നിക്ഷേപത്തിന് അനുസരിച്ചുള്ള ലാഭം നൽകാത്ത വലിയൊരു നഷ്ടമായിരുന്നു.

വിജയ് മല്യ തന്റെ അഭിമുഖങ്ങളിൽ ഭക്ഷണത്തിനും ആഡംബരത്തിനുമായി ചിലവാക്കിയ തുകയാണ് നഷ്ടത്തിന് കാരണമായതെന്ന് പറയാറുണ്ടെങ്കിലും, യഥാർഥ കാരണം അശാസ്ത്രീയമായ ബിസിനസ് തീരുമാനങ്ങളായിരുന്നു. കൃത്യമായ സാമ്പത്തിക ആസൂത്രണമില്ലാത്ത അമിതമായ ആഗ്രഹങ്ങളാണ് കിങ്ഫിഷറിന്റെ തകർച്ചയ്ക്ക് പിന്നിലെ പ്രധാന പ്രശ്നമായി വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

നിയമപോരാട്ടങ്ങളും വർത്തമാനകാലവും

ബാങ്കുകൾ പാസ്‌പോർട്ട് കണ്ടുകെട്ടാൻ നടപടി തുടങ്ങുന്നതിന് തൊട്ടുമുമ്പ്, 2016 മാർച്ച് 2ന് മല്യ ഇന്ത്യ വിട്ട് ലണ്ടനിലേക്ക് കടന്നു. 2018ൽ ഇന്ത്യയിലെ 'ഫുജിറ്റീവ് ഇക്കണോമിക് ഒഫൻഡേഴ്സ് ആക്ട്' പ്രകാരം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട ആദ്യ വ്യക്തിയാണ് വിജയ് മല്യ. ഏകദേശം 9,000 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മല്യയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ ഇന്റർപോളിനോട് ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയിലെ 17 ബാങ്കുകളുടെ കൺസോർഷ്യം മല്യയിൽനിന്ന് പണം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ ഇന്നും തുടരുകയാണ്. കിങ്ഫിഷറിന്റെ പ്രധാന കടം 6,848 കോടി രൂപയായിരുന്നെങ്കിലും പലിശയും പിഴയും ചേർത്ത് 2025ഓടെ മൊത്തം ബാധ്യത 17,000 കോടി രൂപയിലധികം ആയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബാങ്കുകളുടെ കൺസോർഷ്യം മല്യയുടെ ആസ്തികൾ വിറ്റഴിച്ചതിലൂടെ 10,815 കോടി രൂപ തിരിച്ചുപിടിച്ചു. ഇനി 6,997 കോടി രൂപ കൂടി ലഭിക്കാനുണ്ട്.

2025ൽ നൽകിയ ഒരു അഭിമുഖത്തിൽ, നിർഭാ​ഗ്യവും വിദേശ നിക്ഷേപം അനുവദിക്കാത്ത സർക്കാർ നയങ്ങളുമാണ് തന്റെ പരാജയത്തിന് കാരണമെന്ന് മല്യ ആരോപിക്കുന്നു. താൻ പണം മോഷ്ടിച്ചിട്ടില്ലെന്നും, ബാങ്കുകൾക്ക് പണം തിരിച്ചുകൊടുക്കാൻ തയ്യാറാണെന്നും അദ്ദേഹം ഇപ്പോഴും അവകാശപ്പെടുന്നു.

നിലവിൽ ലണ്ടനിൽ കഴിയുന്ന വിജയ് മല്യ, ഇന്ത്യയുടെ കൈമാറ്റ അപേക്ഷയെത്തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു. ഇന്നും അദ്ദേഹം ലണ്ടനിൽ ജാമ്യത്തിൽ തുടരുകയാണ്. വിദേശത്താണെങ്കിലും അദ്ദേഹം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 2025ൽ കിരീടം നേടിയപ്പോൾ അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. മല്യയുടെ വക്താക്കൾ പറയുന്നതനുസരിച്ച്, അദ്ദേഹം ഇപ്പോഴും ലണ്ടനിൽ നിയമപോരാട്ടങ്ങൾ തുടരുകയാണ്, അതേസമയം ഇന്ത്യൻ അധികൃതർ അദ്ദേഹത്തിന്റെ ആസ്തികൾ കണ്ടുകെട്ടുന്ന നടപടികളുമായി മുന്നോട്ട് പോകുന്നു.

കിങ്ഫിഷറിന്റെ പതനം ഇന്ത്യൻ ബിസിനസ് ലോകത്തിന് വലിയൊരു പാഠമാണ്. കൃത്യമായ സാമ്പത്തിക ആസൂത്രണമില്ലാത്ത, ആഡംബരവും അമിതമായ ആഗ്രഹങ്ങളും എങ്ങനെ ഒരു സാമ്രാജ്യത്തെ തകർക്കുമെന്ന് ഈ ചരിത്രം കാണിച്ചുതരുന്നു. ഒരു ബിസിനസ് വിജയിക്കാൻ ആഡംബരവും പകിട്ടും മാത്രമല്ല, മറിച്ച് കാര്യക്ഷമമായ പ്രവർത്തനരീതിയും തന്ത്രപരമായ തീരുമാനങ്ങളുമാണ് ആവശ്യമെന്ന വലിയൊരു പാഠം കിങ്ഫിഷറിന്റെ ചരിത്രം നൽകുന്നു. ഇന്ന് കിങ്ഫിഷർ വെറും ഓർമ മാത്രമാണ്, എന്നാൽ അതിന്റെ തകർച്ച സൃഷ്ടിച്ച ആഘാതം ഇന്നും ഇന്ത്യൻ വ്യോമയാന മേഖലയിൽ നിഴലിക്കുന്നു.

Content Highlights: Kingfisher Airlines: How did the sky-high luxury empire collapse? - This article chronicles the spectacular rise and subsequent collapse of Kingfisher Airlines, which was launched in 2005 by billionaire Vijay Mallya as a symbol of unmatched luxury in Indian aviation. While the airline initially gained massive market share through premium services and global recognition, it eventually succumbed to a series of catastrophic financial decisions, including the problematic acquisition of Air Deccan. The narrative details how excessive operational costs, a diverse and expensive fleet, and global economic shifts led to a staggering debt of billions, resulting in the revocation of its flight license in 2012. 

To advertise here,contact us