റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വരുമാനം ഉയര്‍ന്നു, ലാഭം ഇടിഞ്ഞു: കരുത്തായി ജിയോ; ഓഹരികള്‍ക്ക് നേട്ടം

കമ്പനിയുടെ ഭൂരിഭാഗം ബിസിനസ് വിഭാഗങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ റിലയന്‍സ് വിപണി പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടി

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ജൂണ്‍ പാദത്തിലെ അറ്റാദായം 20,946 കോടി രൂപയായി രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നേടിയ 26,994 കോടിയുമായി താരതമ്യം ചെയ്യുമ്പോള്‍ അറ്റാദായത്തില്‍ 22.4% ഇടിവാണ് ഉണ്ടായത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഏഷ്യന്‍ പെയിന്റ്‌സ് ഓഹരികളിലെ നിക്ഷേപ വില്‍പ്പനയില്‍ നിന്ന് 8,924 കോടി രൂപ അധിക ലാഭം ലഭിച്ചിരുന്നു. ഈ അസാധാരണ നേട്ടം ഒഴിവാക്കിയാല്‍ കമ്പനിയുടെ പ്രവര്‍ത്തന പ്രകടനം പ്രതീക്ഷിച്ചതിനൊത്തതാണെന്ന് വിലയിരുത്തപ്പെടുന്നു.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച വെല്ലുവിളികള്‍ക്കിടയിലും കമ്പനിയുടെ ഭൂരിഭാഗം ബിസിനസ് വിഭാഗങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ റിലയന്‍സ് വിപണി പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടി.

കമ്പനിയുടെ പാദവരുമാനം 25.41% ഉയര്‍ന്ന് 3,11,850 കോടി രൂപയായി. ഡിജിറ്റല്‍ സേവനങ്ങളിലെ വളര്‍ച്ച, ഉപഭോക്തൃ വിഹിത വര്‍ധന, ശരാശരി വരുമാനം (ARPU) ഉയര്‍ന്നത് എന്നിവയുടെ പിന്തുണയില്‍ ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിന്റെ വരുമാനം വര്‍ഷാടിസ്ഥാനത്തില്‍ 12% വര്‍ധിച്ചു. ജിയോയുടെ സബ്‌സ്‌ക്രൈബര്‍ വളര്‍ച്ചയും ഡിജിറ്റല്‍ സേവനങ്ങളുടെ ശക്തമായ പ്രകടനവും റിലയന്‍സിന്റെ മൊത്തം വളര്‍ച്ചയ്ക്ക് പ്രധാന പിന്തുണയായി. ക്രൂഡ് മുതല്‍ കെമിക്കല്‍ വരെ ഉള്‍പ്പെട്ട ബിസിനസ്, റീട്ടെയില്‍, ഡിജിറ്റല്‍ സേവന മേഖലയില്‍ കമ്പനിക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി.

Content Highlights: Reliance Industries reported a 22.4% decline in Q1 net profit, but strong performance across businesses, including Jio Platforms, helped the company meet market expectations despite global challenges

To advertise here,contact us