മണ്‍സൂണ്‍ അനിശ്ചിതത്വം: വളം ആവശ്യകത ഉയര്‍ന്നേക്കും, വിലക്കയറ്റവും വെല്ലുവിളിയാവും

ചൈനയുടെ കയറ്റുമതി നിയന്ത്രണവും പശ്ചിമേഷ്യയിലെ പ്രതിസന്ധിയും ഇന്ത്യയിലേക്കുള്ള ഇറക്കുമതിയെ ബാധിച്ചതിനാല്‍ റഷ്യയും സ്വതന്ത്ര രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ രാജ്യങ്ങളും ഉള്‍പ്പെടെയുള്ള മറ്റ് വിപണികളെയാണ് ഇന്ത്യ ആശ്രയിക്കുന്നത്

ഖരീഫ് സീസണിലെ മണ്‍സൂണ്‍ അനിശ്ചിതത്വം വളം ഡിമാന്റിനെ ബാധിക്കുമെന്ന് സോല്യൂബിള്‍ ഫെര്‍ട്ടിലൈസര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ. ഇന്ത്യയിലെ ലയിക്കുന്ന വളങ്ങളുടെ നിര്‍മ്മാതാക്കള്‍ക്ക് മണ്‍സൂണ്‍ അനുകൂലമായേക്കും. എന്നാല്‍ വില കുത്തനെ ഉയരുന്നത് ആവശ്യകതയെ ബാധിക്കുമെന്നാണ് ആശങ്ക.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രധാന അസംസ്‌കൃത വസ്തുക്കളുടെ വില 60 മുതല്‍ 100 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ട്. ചൈനയുടെ കയറ്റുമതി നിയന്ത്രണങ്ങളും പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ വിതരണ തടസ്സങ്ങളുമാണ് ഇതിന് പ്രധാനമായും കാരണമായത്. മുമ്പ് ഒരു ടണ്ണിന് ഏകദേശം 1,000 ഡോളര്‍ വിലയുണ്ടായിരുന്ന മോണോഅമോണിയം ഫോസ്‌ഫേറ്റ് ഇപ്പോള്‍ 1,500-1,600 ഡോളര്‍ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഇത് ടണ്ണിന് 600 ഡോളറിന്റെ വര്‍ധന വളരെ വലിയ ബാധ്യതയാണെന്ന് SFAI പ്രസിഡന്റ് രാജീവ് ചക്രബര്‍ത്തി പറഞ്ഞു. വളത്തിന് ചെലവേറിയാല്‍ കര്‍ഷകര്‍ അത് ഉപയോഗിക്കുന്നത് കുറയ്ക്കും. വില നിയന്ത്രിക്കുന്നത് തങ്ങളുടെ കൈവശമുള്ള കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൈനയുടെ കയറ്റുമതി നിയന്ത്രണവും പശ്ചിമേഷ്യയിലെ പ്രതിസന്ധിയും ഇന്ത്യയിലേക്കുള്ള ഇറക്കുമതിയെ ബാധിച്ചതിനാല്‍ റഷ്യയും സ്വതന്ത്ര രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ രാജ്യങ്ങളും ഉള്‍പ്പെടെയുള്ള മറ്റ് വിപണികളെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. എന്നാല്‍ അവിടെയും ലഭ്യത പരിമിതമാണ്.

ഇന്ത്യയില്‍ ലയിക്കുന്ന വളങ്ങളുടെ ആഭ്യന്തര ഉല്‍പാദനം വളരെ കുറവായതിനാല്‍ ഇറക്കുമതി കുറവ് നികത്താന്‍ കഴിയില്ല. എങ്കിലും, കഴിഞ്ഞ വര്‍ഷം അമിതമഴയും വെള്ളപ്പൊക്കവും കാരണം വളങ്ങളുടെ ഉപയോഗം കുറഞ്ഞതിനെ തുടര്‍ന്ന് സ്റ്റോക്ക് ബാക്കിയുള്ളതിനാല്‍ നിലവില്‍ വിതരണ പ്രതിസന്ധിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ സീസണില്‍ ആവശ്യകത പെട്ടെന്ന് വര്‍ധിച്ചാല്‍ വിതരണത്തില്‍ സമ്മര്‍ദ്ദം ഉണ്ടാകാമെന്നും മുന്നറിയിപ്പ് നല്‍കി. ഇന്ത്യ പ്രതിവര്‍ഷം ഏകദേശം 4 ലക്ഷം ടണ്‍ ലയിക്കുന്ന വളങ്ങളാണ് ഇറക്കുമതി ചെയ്യുന്നത്. ഈ സാമ്പത്തിക വര്‍ഷം 2 മുതല്‍ 2.5 ലക്ഷം ടണ്‍ വരെ ഇറക്കുമതി പ്രതീക്ഷിക്കുന്നതായും, ജൂണ്‍ വരെ ഏകദേശം 1 ലക്ഷം ടണ്‍ രാജ്യത്ത് എത്തിയതായും അദ്ദേഹം അറിയിച്ചു.

ഉയര്‍ന്ന വില കാരണം കര്‍ഷകര്‍ കുറഞ്ഞ വിലയുള്ള എസ്എസ്പി പോലുള്ള ഫോസ്‌ഫേറ്റ് വളങ്ങളിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്നും യൂറിയ, ഡിഎപി പോലുള്ള പരമ്പരാഗത വളങ്ങളിലേക്കുള്ള തിരിച്ചുപോക്ക് സര്‍ക്കാരിന്റെ സബ്‌സിഡി ഭാരം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഈ വര്‍ഷം മഴ കുറവായാല്‍ കുറഞ്ഞ വെള്ളത്തില്‍ ഉപയോഗിക്കാവുന്ന ലയിക്കുന്ന വളങ്ങളുടെ ആവശ്യകത ഉയരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് പരുത്തി പോലുള്ള വിളകളില്‍ മഴക്കുറവ് കാരണം ഇലകള്‍ മഞ്ഞനിറമാകുമ്പോള്‍ ഇത്തരം വളങ്ങളുടെ ഉപയോഗം വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.

ഇതിനിടെ, പുതിയ ചരക്കുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. വിപണിയിലേക്ക് വിതരണം കൂടുന്നതോടെ വില കുറയാന്‍ സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ രാജ്യമെമ്പാടും വ്യാപിച്ചിട്ടുണ്ടെങ്കിലും, ജൂലൈ പകുതിക്ക് ശേഷം സാധാരണയേക്കാള്‍ കുറഞ്ഞ മഴ ലഭിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Content Highlights: Soluble fertiliser prices in India have surged by 60–100% over the past year due to China's export restrictions and West Asia supply disruptions, raising concerns that higher costs could reduce farmer demand during the Kharif season

To advertise here,contact us