കര്‍ണാടകയിലും തെലങ്കാനയിലും ഇതേ സംവിധാനം അവര്‍ക്ക് ന്യായവും നീതിയുക്തവുമാണ്: രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി

കോണ്‍ഗ്രസ് വിജയിക്കുമ്പോള്‍ അത് കര്‍ണാടകയില്‍ ആയാലും തെലങ്കാനയില്‍ ആയാലും ഇതേ സംവിധാനം ന്യായവും നീതിയുക്തവുമാണെന്ന് അവര്‍ വാഴ്ത്തുന്നു. അവര്‍ പരാജയപ്പെടുമ്പോള്‍ മാത്രം അത് ഹരിയാന മുതല്‍ മഹാരാഷ്ട്ര വരെ പരാതികളും ഗൂഢാലോചനാ സിദ്ധാന്തങ്ങളും ആവര്‍ത്തിക്കുന്നു

dot image

ന്യൂഡല്‍ഹി: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടായെന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിനെതിരെ ബിജെപി രംഗത്ത്. രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് പ്രക്രിയകളെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടെന്നും ജനങ്ങളില്‍ സംശയത്തിന്റെ വിത്ത് വിതച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ് ഇത്തരം പരാമര്‍ശങ്ങളിലൂടെ രാഹുല്‍ ലക്ഷ്യമിടുന്നതെന്നും ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു. കോണ്‍ഗ്രസ് വിജയിക്കുന്ന സംസ്ഥാനങ്ങളില്‍ ഇതേ സംവിധാനങ്ങള്‍ ന്യായവും നീതിയുക്തവുമാകുമെന്നും അവര്‍ അതിനെ വാഴ്ത്തുമെന്നും തോല്‍ക്കുന്ന സംസ്ഥാനങ്ങളിലാണ് ഗൂഢാലോചനാ സിദ്ധാന്തങ്ങളുമായി വരുന്നതെന്നും അമിത് മാളവ്യ പറഞ്ഞു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് പ്രക്രിയ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസിലാകാഞ്ഞിട്ടല്ല, അദ്ദേഹത്തിന് അതേക്കുറിച്ച് വ്യക്തമായി അറിയാം. പക്ഷെ അദ്ദേഹത്തിന്റെ ലക്ഷ്യം വ്യക്തതയുണ്ടാക്കുകയല്ല, പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. ജനാധിപത്യ സ്ഥാപനങ്ങളെക്കുറിച്ച് വോട്ടര്‍മാരുടെ മനസില്‍ സംശയത്തിന്റെ വിത്തുകള്‍ വിതയ്ക്കാനുളള രാഹുല്‍ ഗാന്ധിയുടെ ആവര്‍ത്തിച്ചുളള ശ്രമമാണിത്. കോണ്‍ഗ്രസ് വിജയിക്കുമ്പോള്‍ അത് കര്‍ണാടകയില്‍ ആയാലും തെലങ്കാനയില്‍ ആയാലും ഇതേ സംവിധാനം ന്യായവും നീതിയുക്തവുമാണെന്ന് അവര്‍ വാഴ്ത്തുന്നു. അവര്‍ പരാജയപ്പെടുമ്പോള്‍ മാത്രം അത് ഹരിയാന മുതല്‍ മഹാരാഷ്ട്ര വരെ പരാതികളും ഗൂഢാലോചനാ സിദ്ധാന്തങ്ങളും ആവര്‍ത്തിക്കുന്നു. സ്വന്തം സ്ഥാപനങ്ങളിലുളള ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കാനും ക്രമേണ രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാനും വേണ്ടി ജോര്‍ജ്ജ് സോറോസിന്റെ തിരക്കഥയില്‍ ഉരുത്തിരിഞ്ഞതാണിത്. ഇന്ത്യയില്‍ ശക്തമായ ജനാധിപത്യമാണുളളത്. ഇന്ത്യയിലെ വോട്ടര്‍മാര്‍ വിവേകമുളളവരാണ്. എത്ര കൃത്രിമത്വം കാണിച്ചാലും അത് മാറില്ല'- അമിത് മാളവ്യ എക്‌സില്‍ കുറിച്ചു.

ജനാധിപത്യത്തെ എങ്ങനെ അട്ടിമറിക്കാമെന്നതിന്റെ തെളിവായിരുന്നു മഹാരാഷ്ട്ര തെരഞ്ഞെടുപ്പെന്നും ബിജെപി തോല്‍ക്കാന്‍ സാധ്യതയുളള ഇടങ്ങളിലെല്ലാം ഒത്തുകളി നടക്കുമെന്നുമാണ് രാഹുൽ ഗാന്ധി പറഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലും അത്തരം ഒത്തുകളി നടക്കുമെന്നും രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനം മുതല്‍ വോട്ടര്‍ പട്ടിക തയ്യാറാക്കിയതു വരെയുളള എല്ലാ നടപടിക്രമങ്ങളിലും അഴിമതി നടന്നെന്നാണ് രാഹുല്‍ ചൂണ്ടിക്കാട്ടിയത്. വോട്ടെടുപ്പ് നടന്ന ദിവസവും ക്രമക്കേട് നടന്നു. വോട്ടിംഗ് ശതമാനത്തില്‍ അസാധാരണമായ വര്‍ധനയുണ്ടായി. വോട്ടര്‍പട്ടികയിലും അവിശ്വസനീയമായ തരത്തില്‍ വര്‍ധനവുണ്ടായി. അഞ്ചുമാസം കൊണ്ട് ലക്ഷക്കണക്കിന് വോട്ടര്‍മാരുടെ എണ്ണം കൂട്ടി. ബിജെപിക്ക് പരാജയമുണ്ടാകുന്ന സാഹചര്യം മറികടക്കാന്‍ മഹാരാഷ്ട്രയില്‍ വലിയ ക്രമക്കേടുണ്ടായി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനൊക്കെ കൂട്ടുനിന്നു. ജനാധിപത്യ സംവിധാനത്തെ അട്ടിമറിച്ചതിന്റെ ബ്ലൂ പ്രിന്റായിരുന്നു മഹാരാഷ്ട്രയില്‍ കണ്ടത്. ഇത് ബിഹാറിലും ആവര്‍ത്തിക്കാന്‍ പോവുകയാണ് എന്നാണ് രാഹുല്‍ ഗാന്ധി ലേഖനത്തില്‍ പറഞ്ഞത്.

2024 നവംബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി, ഏക്‌നാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേന, അജിപ് പവാര്‍ നയിക്കുന്ന എന്‍സിപി (നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി) എന്നിവരുള്‍പ്പെട്ട മഹായുതി സഖ്യമാണ് വിജയിച്ചത്. 288 നിയമസഭാ സീറ്റുകളില്‍ 235 എണ്ണം മഹായുതി സഖ്യം നേടി. 132 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്.

Content Highlights: Amit Malviya against Rahul Gandhi Maharashtra Election Match Fixing Allegations

dot image
To advertise here,contact us
dot image