
ശ്രീനഗർ: സൈനിക നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന സൂചനകൾക്കിടെ അതിർത്തിയിൽ അതീവ ജാഗ്രത. സൈന്യം ബങ്കറുകൾ സജജമാക്കി. വ്യോമസേന സൈനികശേഷി വർധിപ്പിച്ചിട്ടുണ്ട്. റഷ്യൻ നിർമിത മിസൈലുകളും എത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി എയർ ചീഫ് മാർഷൽ കൂടിക്കാഴ്ച നടത്തി. കര-നാവിക സേനകളും സജ്ജമായിക്കഴിഞ്ഞു. നിയന്ത്രണ രേഖയിലെ പ്രകോപനത്തിനും സേന തിരിച്ചടി നൽകി. പാകിസ്താനിലേക്ക് ജലമൊഴുക്ക് തടയാൻ ചെനാബ് നദിയിലെ ഡാമിന്റെ ഷട്ടർ താഴ്ത്തിയിട്ടുണ്ട്.
അതേസമയം, തിരിച്ചടി ഭീഷണിയിലാണ് പാകിസ്താൻ. ഇന്ത്യയുമായി യുദ്ധമുണ്ടായാൽ പാകിസ്താന് നാലു ദിവസത്തിൽ കൂടുതൽ പിടിച്ചുനിൽക്കാനാകില്ലെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പാക് സൈന്യത്തിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് ഈ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. നാലു ദിവസം മാത്രം ഇന്ത്യയെ പ്രതിരോധിക്കാനുള്ള നിർണായക ആയുധങ്ങൾ മാത്രമേ പാകിസ്താന്റെ കൈവശമുള്ളൂവെന്നാണ് വിവരം. യുക്രെയ്‌നുമായുള്ള സമീപകാല ആയുധ ഇടപാടുകൾ കാരണം പാകിസ്താൻ ആയുധങ്ങളുടെ ഗുരുതരമായ ക്ഷാമം നേരിടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു വിദേശ വിനോദസഞ്ചാരിയുൾപ്പെടെ 26 പേരാണ് കൊല്ലപ്പെട്ടത്. ബൈസരൺവാലിയിലെ പൈൻമരക്കാടുകളിൽ നിന്ന് ഇറങ്ങിവന്ന ഭീകരർ വിനോദസഞ്ചാരികൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ഇന്ത്യ പാകിസ്താനെതിരെ കടുത്ത നടപടികളാണ് സ്വീകരിച്ചത്.
Content Highlights: High alert along the border