ദുരന്ത ഭൂമിയായി തൃശൂരിലെ മുണ്ടത്തിക്കോട്; സ്‌ഫോടനത്തില്‍ മരണം അഞ്ചായി

തുടരെ സ്ഫോടനമുണ്ടാകുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുകയാണ്

ദുരന്ത ഭൂമിയായി തൃശൂരിലെ മുണ്ടത്തിക്കോട്; സ്‌ഫോടനത്തില്‍ മരണം അഞ്ചായി
dot image

തൃശൂര്‍: തൃശൂരില്‍ വെടിക്കെട്ട് നിര്‍മ്മാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ മരണം അഞ്ചായി. നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.

തൃശൂര്‍ മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലായിരുന്നു സ്‌ഫോടനം നടന്നത്. ഇന്ന് ഉച്ച തിരിഞ്ഞ് 2.30 ഓടെയാണ് ആദ്യ സ്‌ഫോടന ശബ്ദം കേട്ടത്. തുടര്‍ന്ന് തുടര്‍ച്ചയായി സ്‌ഫോടനം ഉണ്ടാകുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.

സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവനമ്പാടിയുടെ വെടിക്കെട്ട് പുരയിലാണ് സ്ഫോടനമുണ്ടായത്. രണ്ട് വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് വെടിക്കെട്ട് പുരയിലുണ്ടായിരുന്നു. പരിക്കേറ്റവരില്‍ ലൈസന്‍സിയായ മുണ്ടത്തിക്കോട് സതീശ് ഉള്‍പ്പെടെയുളളവര്‍ ഉണ്ടെന്നാണ് വിവരം. ആറ് സ്റ്റേഷനുകളില്‍ നിന്ന് ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പാലക്കാട്, തൃശൂര്‍ ജില്ലയിലെ മുഴുവന്‍ ഉദ്യോഗസ്ഥരോടും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്ഫോടനത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ദ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലും ചികിത്സയ്ക്ക് ആവശ്യമായ ക്രമീകരണങ്ങളൊരുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ മതിയായ ആംബുലന്‍സുകള്‍ സ്ഥലത്തെത്തിക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍ സജ്ജമാക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലും മാസ് കാഷ്വാലിറ്റി സജ്ജമാക്കി. സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറും സ്ഥിതിഗതികള്‍ വിലയിരുത്തി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ഡിജിപി ആശയവിനിമയം നടത്തി. സംഭവ സ്ഥലത്തേക്ക് ഉടന്‍ എത്തിച്ചേരാന്‍ തൃശൂര്‍ ഡിഐജിക്ക് നിര്‍ദേശം നല്‍കി.

Content Highlights- A major explosion in Mundathikode, Thrissur, has turned into a serious tragedy as the death toll increased to five.

dot image
To advertise here,contact us
dot image