

കൊച്ചി: ആണ്‍ സുഹൃത്തിനൊപ്പം പന്ത്രണ്ടുവയസുകാരനായ മകനെ മര്‍ദിച്ച കേസില്‍ യൂട്യൂബര്‍ അനുപമ എം ആചാരി അറസ്റ്റില്‍. എറണാകുളം എളമക്കരയിലാണ് സംഭവം. മകന്റെ പരാതിയില്‍ കേസെടുത്ത എളമക്കര പൊലീസ് അനുപമയെയും ആൺസുഹൃത്തിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. അമ്മയുടെയും ആണ്‍സുഹൃത്തിന്റെയും മര്‍ദനമേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സ തേടി. സംഘപരിവാര്‍ അനുകൂല യൂട്യൂബ് ചാനലായ എബിസി മലയാളം ന്യൂസിലെ അവതാരകയും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥയുമായ അനുപമ സ്ത്രീപക്ഷ എഴുത്തുകളിലൂടെയും കവിതാ സമാഹാരങ്ങളിലൂടെയും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയ ആളാണ്. യൂട്യൂബ് ചാനലിലെ സഹപ്രവര്‍ത്തകനാണ് ഇവരുടെ ആണ്‍സുഹൃത്ത്.
വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്ന അനുപമയ്ക്കും മുന്‍ പങ്കാളിക്കുമൊപ്പം മാറിമാറിയായിരുന്നു പന്ത്രണ്ടുവയസുകാരനായ മകന്‍ താമസിച്ചിരുന്നത്. അടുത്ത കാലത്തായി ആണ്‍സുഹൃത്ത് വീട്ടില്‍ സന്ദര്‍ശനം നടത്തുന്നതിനെ കുട്ടി എതിര്‍ത്തിരുന്നു. അതിനിടെ അമ്മയ്‌ക്കൊപ്പം കിടന്നുറങ്ങണമെന്ന് പറഞ്ഞതോടെ ആണ്‍സുഹൃത്തും അമ്മയും കുട്ടിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
കഴുത്തിന് കുത്തിപ്പിടിച്ച് ബാത്‌റൂമിന്റെ ഡോറില്‍ ചേര്‍ത്തുനിര്‍ത്തി മര്‍ദിച്ചെന്നും ചവിട്ടി താഴെയിട്ടിട്ടും അമ്മ പ്രതികരിച്ചില്ലെന്നുമാണ് പന്ത്രണ്ടുകാരന്‍ പറയുന്നത്. തുടര്‍ന്ന് അമ്മ തന്റെ നെഞ്ചില്‍ നഖംവെച്ച് മാന്തി മുറിവേല്‍പ്പിച്ചെന്നും കുട്ടി പറയുന്നു. പന്ത്രണ്ടുകാരന്റെ വയറിന് മുകളില്‍ നെഞ്ചിന്റെ ഭാഗത്ത് ആഴത്തില്‍ നഖക്ഷതമേറ്റ പാടുകളുമുണ്ട്. പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം കുട്ടിയെ അച്ഛന്റെ സംരക്ഷണത്തില്‍ വിട്ടു.
Content Highlights: YouTuber Anupama M Achari arrested for beating her son with her boyfriend