'അടിയന്തരാവസ്ഥ പരിപാടിക്ക് ക്ഷണിക്കാത്തത് സംഘടിപ്പിച്ചവരുടെ മനോഭാവം കൊണ്ടാകാം,അത് ഗുണം ചെയ്യില്ല'; ജി സുധാകരൻ

ഇത്തരത്തിൽ ഒരു പരിപാടി നടക്കുമ്പോൾ നേരിട്ടിടപെട്ടവരെ വിളിക്കുന്നത് പതിവാണെന്നും ഇതൊന്നും ഗുണം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

dot image

ആലപ്പുഴ: സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി നടത്തുന്ന അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തത് സംഘടിപ്പിച്ചവരുടെ മനോഭാവം കൊണ്ടാകാമെന്ന് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. പരിപാടി സംഘടിപ്പിച്ചവരുടെ അറിവുകുറവോ, മനോഭാവമോ അല്ലെങ്കിൽ ഇത്രയും മതി എന്ന ചിന്താഗതിയോ ആകാം ഇതിന് പിന്നിലെന്നാണ് സുധാകരൻ റിപ്പോർട്ടറിൻ്റെ കോഫി വിത്ത് അരുണിൽ പറഞ്ഞത്. ഇത്തരത്തിൽ ഒരു പരിപാടി നടക്കുമ്പോൾ നേരിട്ടിടപെട്ടവരെ വിളിക്കുന്നത് പതിവാണെന്നും ഇതൊന്നും ഗുണം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിപാടിക്ക് ക്ഷണിച്ചില്ലെങ്കിലും വേണ്ട, തന്നെ അറിയിക്കുക എന്നതല്ലേ കമ്മ്യൂണിസ്റ്റ് സംസ്കാരം എന്നും സുധാകരൻ ചോദിച്ചു. രാഷ്ട്രീയത്തിൽ മൂല്യച്യുതിയുണ്ട്. പാർട്ടിയുടെ നയങ്ങൾക്കും മറ്റുമെതിരായ പ്രവണതകൾ കാണുമ്പോൾ വിമർശിക്കാറുണ്ട്. അതുപോലും സഹിക്കാൻ പറ്റാത്ത അവസ്ഥയുണ്ടാകുന്നത് പാർട്ടിയെ സ്നേഹിക്കുന്നവരിൽ ആശങ്കയുണ്ടാക്കും. പാർട്ടി ഇത്തരത്തിലുള്ള പ്രവണതയെ അതിജീവിക്കുമെന്നാണ് പൂർണവിശ്വാസമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

നിലമ്പൂരിൽ ഇടതുപക്ഷം നല്ല രീതിയിൽ പ്രവർത്തിച്ചുവെന്നും സുധാകരൻ പറഞ്ഞു. ഇത്രയും വോട്ടുകൾ മാത്രമേ സിപിഐഎമ്മിന് അവിടെ ഉള്ളൂ. അല്ലാതെ പ്രവർത്തനത്തിൽ തകരാറുകൾ ഉണ്ടെന്ന് തോന്നുന്നില്ല എന്നും സുധാകരൻ കൂട്ടിച്ചേർത്തു. പരിപാടികൾക്ക് ഇനിയും വിളിച്ചാൽ പോകും. മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ തന്റെ നേതൃത്വത്തിലാണ് പ്രചാരണം നടന്നത്. തൻ്റെ നേതൃത്വത്തിൽ പാർട്ടി സീറ്റുകൾ വർധിപ്പിച്ചു. പ്രായപരിധി മൂലം താൻ ഇപ്പോൾ ഒഴിഞ്ഞെന്നും വിളിച്ചാൽ പോകുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

സിപിഐഎം ജില്ലാ കമ്മിറ്റിയുടെ ഭാഗമായി സുശീല ഗോപാലൻ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന പരിപാടിയിലാണ് അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ കിടന്ന, ജില്ലയിലെത്തന്നെ പ്രധാനപ്പെട്ട നേതാവായ സുധാകരന് ക്ഷണമില്ലാത്തത്. സുധാകരന്റെ വീടിന് സമീപം തന്നെയാണ് പരിപാടി നടക്കുന്നത്. സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാർ, ആർ നാസർ, അമ്പലപ്പുഴ എംഎൽഎ എച്ച് സലാം എന്നിവരുടെ ചിത്രങ്ങളാണ് പരിപാടിയുടെ ഫ്ളക്സിലുള്ളത്.

പാർട്ടിയെ പ്രതിസന്ധിയിലാക്കിയ പരാമർശങ്ങളുടെയും മറ്റും പേരിലാണ് സുധാകരനെ ഒഴിവാക്കിയത് എന്നും ആക്ഷേപമുണ്ട്. സമീപകാലത്തായി നിരവധി വിവാദ പരാമർശങ്ങളാണ് സുധാകരൻ നടത്തിയത്. 36 വര്‍ഷം മുന്‍പ് ആലപ്പുഴയില്‍ മത്സരിച്ച കെ വി ദേവദാസിനായി തപാല്‍ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തലാണ് അതിൽ ഏറ്റവും ഒടുവിലത്തേത്. വെളിപ്പെടുത്തലില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം സുധാകരനെതിരെ പൊലീസ് കേസെടുത്തിരുന്നു. സുധാകരനെതിരെ പാര്‍ട്ടി പരസ്യമായി നിലപാട് പ്രഖ്യാപിക്കണമെന്ന് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിൽ ആവശ്യം ഉയർന്നിരുന്നു.

സുധാകരന്റെ എസ്എഫ്ഐക്കെതിരായ വിമർശന കവിത, പ്രായപരിധി ഇളവിലെ വിവാദപരാമർശങ്ങൾ എന്നിവയും പാർട്ടിയിൽ വലിയ ചർച്ചയായിരുന്നു. ഏറ്റവുമൊടുവിൽ സിപിഐഎം എംഎൽഎമാരായ ജനീഷ്‌കുമാറിനെതിരെയും എച്ച് സലാമിനെതിരെയും സുധാകരൻ രംഗത്തുവന്നത് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.

Content Highlights: G sudhakaran against not inviting him to cpim programme on 1975 emergency

dot image
To advertise here,contact us
dot image