ബാര്‍ കോഴ വിവാദം: മന്ത്രിയുടെ പരാതിയില്‍ അന്വേഷണം തുടങ്ങി ക്രൈംബ്രാഞ്ച്

ക്രൈം ബ്രാഞ്ച് മേധാവിയുടെ മേല്‍നോട്ടത്തിലാകും അന്വേഷണം
ബാര്‍ കോഴ വിവാദം: മന്ത്രിയുടെ പരാതിയില്‍ അന്വേഷണം തുടങ്ങി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ബാര്‍കോഴ വിവാദത്തില്‍ ഗൂഢാലോചന അന്വേഷിക്കണമെന്ന മന്ത്രി എം ബി രാജേഷിന്റെ പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. എസി പി മധുസൂദനനാണ് അന്വേഷണ ചുമതല. ക്രൈം ബ്രാഞ്ച് മേധാവിയുടെ മേല്‍നോട്ടത്തിലാകും അന്വേഷണം.

പണപ്പിരിവ് ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് മന്ത്രി എം ബി രാജേഷിന്റെ പരാതി. പുറത്തുവന്ന ശബ്ദരേഖയിലുള്ളത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിര്‍ദേശിച്ച് ബാര്‍ ഉടമകളുടെ സംഘടന ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ നേതാവ് അയച്ച ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്. ഡ്രൈ ഡേ ഒഴിവാക്കാനും ബാര്‍ സമയം കൂട്ടാനും അടക്കം ഒരാള്‍ നല്‍കേണ്ടത് രണ്ടര ലക്ഷം രൂപയാണെന്ന് സംഘടനയുടെ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോന്റെ ശബ്ദ സന്ദേശത്തിലുണ്ടായിരുന്നു. സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരമാണ് പിരിവെന്നാണ് സന്ദേശത്തില്‍ പറയുന്നത്.

അതേസമയം മദ്യനയത്തില്‍ സര്‍ക്കാര്‍ ഇളവുകള്‍ക്ക് തയ്യാറായേക്കില്ലെന്നും സൂചനയുണ്ട്. ബാര്‍ കോഴ ആരോപണത്തില്‍ പ്രതിപക്ഷം നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തിലാണ് നീക്കം. ഡ്രൈ ഡേ ഒഴിവാക്കണമെന്ന ഉദ്യോഗസ്ഥതല നിര്‍ദേശവും പരിഗണിക്കാനിടയില്ല. മദ്യനയത്തില്‍ പ്രാരംഭ ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ലെന്ന പ്രതിരോധവും പുനരാലോചനയുടെ സൂചനയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com