'യു ഹാവ് എ മെസേജ്'; അക്കൗണ്ട് കാലി; ഇന്ത്യയിൽ എസ്എംഎസ് തട്ടിപ്പുകളുടെ എണ്ണം വർധിക്കുന്നുവെന്ന് റിപ്പോർട്ട്

ഇന്ത്യയില്‍ എസ്എംഎസ് തട്ടിപ്പുകളുടെ എണ്ണം 146 ശതമാനം വര്‍ദ്ധിച്ചു. 2025 ആയപ്പോഴേക്കും രാജ്യത്തെ സൈബര്‍ തട്ടിപ്പ് 22,000 കോടി രൂപയിലധികമായി

എസ്എംഎസ് വഴി നടക്കുന്ന തട്ടിപ്പുകളുടെ എണ്ണത്തില്‍ ഇന്ത്യയില്‍ വര്‍ധനവ്. കഴിഞ്ഞ വര്‍ഷം മാത്രം ഇത്തരം കേസുകള്‍ 146 ശതമാനമാണ് വര്‍ദ്ധിച്ചത്. കൂടുതല്‍ സുരക്ഷിതമെന്ന് കരുതപ്പെടുന്ന IOS ല്‍ തട്ടിപ്പ് കേസുകള്‍ 86 ശതമാനം വര്‍ദ്ധിച്ചതായി തട്ടിപ്പ്- സാമ്പത്തിക കുറ്റകൃത്യ പ്ലാറ്റ്ഫോമായ ബയോകാച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. അതേസമയം ആന്‍ഡ്രോയിഡില്‍ 35 ശതമാനം വര്‍ധനവാണ് ഉണ്ടായത്. 2025 ല്‍ ഇന്ത്യയില്‍ 22,496 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ് പരാതികള്‍ രജിസ്റ്റര്‍ ചെയ്തു. സൈബര്‍ തട്ടിപ്പ് മൂലം ആളുകള്‍ക്ക് നേരിടുന്ന വലിയ നഷ്ടങ്ങളെക്കുറിച്ചാണ് ഈ റിപ്പോര്‍ട്ടുകളെല്ലാം സൂചിപ്പിക്കുന്നത്.

എന്തുകൊണ്ടാണ് എസ്എംഎസ് തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നത്?

വിശ്വസനീയമായ ഒരു ആശയവിനിമയ ചാനലിനെ ഉപയോഗപ്പെടുത്തി തട്ടിപ്പ് നടത്തുക എന്ന ലക്ഷ്യത്തോടെയാണ് തട്ടിപ്പുകാര്‍ സ്എംഎസ് ഉപയോഗിച്ചുള്ള തട്ടിപ്പ് കൂടുതല്‍ ഉപയോഗപ്പെടുത്തുന്നതെന്ന് ബയോകാച്ചിലെ ഗ്ലോബല്‍ ഫ്രോഡ് ഇന്റലിജന്‍സ് ഡയറക്ടര്‍ ടോം പീക്കോക്ക് പറഞ്ഞതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തെറ്റായ എസ്എംഎസ് സന്ദേശങ്ങള്‍ യഥാര്‍ത്ഥമാണെന്ന് തോന്നുകയും ഉപയോക്താക്കള്‍ അധികം ആലോചിക്കാതെ അവയെ വിശ്വസിക്കുകയും ചെയ്യുന്നു.

സൈബര്‍ കുറ്റവാളികള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വലിയ തട്ടിപ്പുകള്‍ നടത്തുന്നു

ഇന്ന് മൊബൈല്‍ തട്ടിപ്പ് സെഷന്റെ ശരാശരി സമയം 32 ശതമാനം കുറഞ്ഞു. എന്നാല്‍ ഈ സമയത്ത് കൈമാറ്റം ചെയ്യപ്പെടുന്ന പണത്തിന്റെ അളവ് 1.7 മടങ്ങ് വര്‍ദ്ധിച്ചു. ഇതിനര്‍ത്ഥം ഒരു എസ്എംഎസിലൂടെ തട്ടിപ്പുകാര്‍ ആളുകളുടെ അക്കൗണ്ടുകളില്‍ നിന്ന് വളരെ വേഗത്തില്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യിപ്പിക്കുന്നു എന്നാണ്. തട്ടിപ്പ് നടത്താന്‍ കുറ്റവാളികള്‍ ഇപ്പോള്‍ സോഷ്യല്‍ എഞ്ചിനീയറിംഗും ഓട്ടോമേറ്റഡ് സാങ്കേതിക വിദ്യകളും ഉപയോഗിക്കുന്നു.

22,000 കോടിയിലധികം രൂപയുടെ നഷ്ടം

സൈബര്‍ തട്ടിപ്പിലൂടെ ആളുകള്‍ക്ക് വലിയ നഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 22,496 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ് പരാതികള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 700 വ്യത്യസ്ത ബാങ്കുകളിലെ 700 ശാഖകളിലായി 8.5 ലക്ഷത്തിലധികം അക്കൗണ്ടുകളില്‍ വ്യാജ ഫണ്ടുകള്‍ വെളുപ്പിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.

ഫോണ്‍ കോളുകളിലൂടെ തട്ടിപ്പ്

ഫോണ്‍ കോളുകളിലൂടെയുള്ള തട്ടിപ്പും വര്‍ദ്ധിച്ചുവരികയാണ്. ഇപ്പോള്‍ കൂടുതല്‍ തട്ടിപ്പുകളില്‍ ഉള്‍പ്പെടുന്നത് ഫോണ്‍ കോളുകളാണ്. തട്ടിപ്പുകാര്‍ ഇരകളെ പണം ട്രാന്‍സ്ഫര്‍ ചെയ്യുന്ന പ്രക്രിയയുടെ ഓരോ ഘട്ടത്തിലൂടെയും നയിക്കുകയും അവരെ മറ്റുള്ളവരുമായി കൂടിയാലോചിക്കുന്നതില്‍ നിന്ന് തടയുകയും ചെയ്യുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

Content Highlights : There has been a rise in SMS-based fraud in India. Such cases increased by 146 percent last year alone.

To advertise here,contact us