ന്യൂഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി ഡല്‍ഹിയിലെ ചേരികള്‍ തുണികെട്ടി മറച്ച് സര്‍ക്കാര്‍. വ്യാപക വിമര്‍ശനമാണ് ഇതിനിനെതിരെ ഉയര്‍ന്ന് വരുന്നത്. വസന്ത് വിഹാറിലെ ചേരി പ്രദേശമാണ് തുണി ഉപയോഗിച്ച് മറച്ചിരിക്കുന്നത്. വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയായതിനാലാണ് ചേരി കണ്ണില്‍പ്പെടാതെ മറച്ചിരിക്കുന്നത്. വിദേശ രാജ്യ തലവന്മാര്‍ ഇത് വഴിയാണ് കടന്നു പോകുന്നത്.
സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി എഎപി രംഗത്ത് വന്നു. ചേരികള്‍ തുണി കൊണ്ട് മറയ്ക്കാം എന്നാല്‍ സത്യത്തെ മറയ്ക്കാന്‍ പറ്റില്ല എന്നാണ് വിമര്‍ശനം. സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചുകൊണ്ടുള്ള കാര്‍ട്ടൂണും എഎപി പങ്കുവെച്ചിരുന്നു. നരേന്ദ്രമോദിയുടെ രൂപസാദൃശ്യമുള്ള വ്യക്തി വിഷന്‍ 2024 എന്ന് എഴുതിയിരിക്കുന്ന കണ്ണാടിയില്‍ നോക്കുന്നതാണ് ചിത്രത്തില്‍ ഉള്ളത്. വ്യക്തിയുടെ ശരീരത്തിൽ ജിഡിപി എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഭാഗം ഭംഗിയോടെയാണ് കണ്ണാടിയില്‍ തെളിയുന്നത്. എന്നാൽ ബാക്കി ഭാഗം പഴകി കീറിയ നിലയിലുമാണ് കാണാൻ സാധിക്കുന്നത്. 2.6% ജിഡിപി വളര്‍ച്ച 7.8 ശതമാനമായി കാണിച്ചത് പോലെ ഒന്നും മറച്ച് വെച്ചാല്‍ സത്യമാകാതിരിക്കില്ലെന്നാണ് എഎപി ഉന്നയിക്കുന്ന വിമര്‍ശനം.
സെപ്റ്റംബർ 12, 13 തീയതികളിലാണ് പതിനെട്ടാമത് ബ്രിക്‌സ് ഉച്ചകോടി ഡല്‍ഹിയില്‍ നടക്കുന്നത്. ഇതിനായി ലോക നേതാക്കള്‍ തലസ്ഥാനത്ത് എത്തിക്കൊണ്ടിരിക്കുകയാണ്. പ്രധാന പാതയോരങ്ങളിലെ ചേരികളും അനധികൃത കുടിയേറ്റ കേന്ദ്രങ്ങളും കാഴ്ചയില്‍പ്പെടാതിരിക്കാന്‍ സ്‌ക്രീനുകളോ പച്ചനിറത്തിലുള്ള മറകളോ മറ്റ് നിര്‍മ്മിതികളോ ഉപയോഗിച്ച് മറയ്ക്കുന്ന രീതി മുമ്പും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഡല്‍ഹിയില്‍ ഉന്നതതല അന്താരാഷ്ട്ര പരിപാടികള്‍ നടക്കുന്നതിന് മുന്നോടിയായാണ് ഇത്തരം നടപടികള്‍ സ്വീകരിച്ചിരുന്നത്. മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അഹമ്മദാബാദില്‍ എത്തിയപ്പോള്‍ ചേരികള്‍ മറയ്ക്കാന്‍ കൂറ്റന്‍ മതില്‍ തന്നെ സര്‍ക്കാര്‍ പണിഞ്ഞിരുന്നു.
Content Highlights: A slum area in Delhi’s Vasant Vihar has reportedly been covered with fabric along a route used by foreign leaders travelling from the airport ahead of the BRICS Summit. The move has drawn criticism from the AAP, which alleged that covering the slums cannot hide the reality on the ground and shared a cartoon targeting the government’s claims on GDP growth.