ന്യൂഡല്‍ഹി: സിജെപിയുടെ ജന്തര്‍ മന്തര്‍ സമരത്തിനിടെ ദളിത് പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ അറസ്റ്റിലായ ഹിന്ദുത്വ പ്രവർത്തകൻ സ്വതന്ത്ര ഭരദ്വാജിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ ഒരു ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഡൽഹി പട്യാല ഹൗസ് കോടതിയുടേതാണ് നടപടി. പ്രതിയെ നാളെ വീണ്ടും കോടതിയില്‍ ഹാജരാക്കും.
സംഭവത്തില്‍ സ്വതന്ത്ര ഭരദ്വാജിന്റെ അനുയായികള്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് പുറത്ത് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയായി പൊലീസ് സ്റ്റേഷന് ചുറ്റും ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും അര്‍ദ്ധ സൈനിക വിഭാഗത്തെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
സിജെപി പ്രതിഷേധത്തിനിടെ നിഷു ആസാദ് എന്ന പെണ്‍കുട്ടിയുടെ അച്ഛന്‍ സഞ്ജയ് കുമാറിനെ ആക്രമിച്ചെന്ന് അവകാശപ്പെട്ട് സ്വതന്ത്ര ഭരദ്വാജ് രംഗത്തെത്തിയിരുന്നു. ഡല്‍ഹി മന്ത്രി കപില്‍ മിശ്ര ഉള്‍പ്പെടെയുള്ളവരുടെ സംരക്ഷണമുള്ളതിനാല്‍ ജയിലില്‍ പോയില്ലെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ സ്വതന്ത്ര ഭരദ്വാജിനെ അറസ്റ്റ് ചെയ്യാത്തതിൽ സിജെപി പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഉത്തർപ്രദേശ് പൊലീസിൻ്റെ സഹായത്തോടെയായിരുന്നു പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇതിന് പിന്നാലെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Content Highlight : Incident involving the assault of a Dalit girl's father; accused remanded to one day of police custody