ബിജെപി ആണ് രാജ്യത്തിന്റെ പ്രതിസന്ധി, വെറുപ്പ് വളര്‍ത്തുക മാത്രമാണ് അവരുടെ ജോലി; അഖിലേഷ് യാദവ്

സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണിന്റെ പൈതൃകം അവര്‍ വിറ്റഴിച്ചു എന്നും കുറ്റപ്പെടുത്തി

ലഖ്‌നൗ: ബിജെപി ആണ് രാജ്യത്തിന്റ ഏറ്റവും വലിയ പ്രതിസന്ധിയെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ വിമര്‍ശനം. രാജ്യത്ത് സ്പര്‍ധ വളര്‍ത്തുക മാത്രമാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. രക്ഷാബന്ധന്‍ വേളയില്‍ ഇറ്റാവ ജില്ലയിലെ തന്റെ ജന്മനാടായ സൈഫായില്‍ ആയിരുന്ന അഖിലേഷ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. രാജ്യത്തുള്ള ഒരേയൊരു പ്രതിസന്ധി ബിജെപി ആണ്. ബിജെപി ഇല്ലാതായാൽ പ്രതിസന്ധി ഇല്ലാതായി എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വിദ്വേഷം പ്രചരിപ്പിക്കുക എന്നതല്ലാതെ ബിജെപിക്ക് മറ്റൊരു ജോലിയുമില്ലെന്ന് ആരോപിച്ച അദ്ദേഹം സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണിന്റെ പൈതൃകം അവര്‍ വിറ്റഴിച്ചു എന്നും കുറ്റപ്പെടുത്തി. ബിജെപി രൂപീകരിച്ച സമയത്ത്, തങ്ങള്‍ ഒരു സോഷ്യലിസ്റ്റ് പാര്‍ട്ടിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ നാരായണിന്റെ ചിത്രം അവര്‍ പ്രദര്‍ശിപ്പിച്ചിരുന്നുവെന്നും, എന്നാല്‍ ഇപ്പോള്‍ ജയപ്രകാശ് നാരായണ്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ (ജെപിഎന്‍ഐസി) അവര്‍ വിറ്റഴിച്ചു എന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ വാങ്ങാന്‍ പോലും ആരും തയ്യാറല്ല. അല്ലെങ്കില്‍ അവര്‍ സ്വയം വിറ്റഴിച്ചേനെ എന്ന പരിഹാസവും അഖിലേഷ് നടത്തി.

വിലക്കയറ്റത്തിന്റെ കാര്യത്തില്‍, വ്യവസായികളെ സഹായിക്കുന്നതിനായി അവശ്യസാധനങ്ങളുടെയും ഇന്ധനത്തിന്റെയും വില വര്‍ദ്ധിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുകയാണെന്ന് എസ്പി അധ്യക്ഷന്‍ ആരോപിച്ചു.'പഞ്ചസാരയുടെ വില കൂടിയിരിക്കുന്നു. പെട്രോളില്‍ സര്‍ക്കാര്‍ എഥനോള്‍ കലര്‍ത്തുന്നുണ്ട്. മായം ചേര്‍ക്കുന്നതിനെതിരെ നിയമമുണ്ട്. നിയമപരമായി മായം ചേര്‍ക്കാന്‍ പാടില്ല. എന്നാല്‍, ചിലരെ സഹായിക്കാനും തിരഞ്ഞെടുപ്പ് സംഭാവനകള്‍ നേടാനും ലക്ഷ്യമിട്ടുള്ള ആസൂത്രിതമായ നീക്കത്തിലൂടെ, ലാഭമുണ്ടാക്കാന്‍ സര്‍ക്കാര്‍ വ്യവസായികള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

കമ്പനികള്‍ക്ക് ലാഭമുണ്ടാക്കാന്‍ സഹായിക്കുന്നതിനായി പഞ്ചസാര, ഡീസല്‍, പെട്രോള്‍ എന്നിവ ഉയര്‍ന്ന വിലയ്ക്കാണ് വില്‍ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിന്റെ നയങ്ങള്‍ മൂലമാണ് വിലക്കയറ്റം ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. മരുന്നുകള്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നുവെന്നും ആംബുലന്‍സുകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ ജനങ്ങളില്‍ നിന്ന് പണം ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

എക്‌സ്പ്രസ്‌വേകളുടെ നിര്‍മ്മാണത്തിനായി നീക്കിവെച്ച പണം വകമാറ്റി ചെലവഴിച്ചുവെന്നും, ഇക്കാര്യത്തില്‍ സര്‍ക്കാരിനെ എന്തുകൊണ്ട് ഉത്തരവാദികളാക്കുന്നില്ലെന്നും യാദവ് ചോദിച്ചു. ഇന്ത്യ സ്വതന്ത്രമായിട്ടും മാധ്യമങ്ങള്‍ക്കുമേലുള്ള നിയന്ത്രണങ്ങള്‍ വര്‍ദ്ധിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയെങ്കിലും, നാം ഇപ്പോഴും യഥാര്‍ത്ഥത്തില്‍ സ്വതന്ത്രരായിട്ടില്ല. ഇപ്പോഴും പല നിയന്ത്രണങ്ങളുമുണ്ട്. സ്‌കൂളുകളുടെ ചിത്രങ്ങള്‍ കാണിക്കാനോ അവയുടെ ശോച്യാവസ്ഥ പുറത്തുകൊണ്ടുവരാനോ പാടില്ല. സ്‌കൂളുകളുടെ ശോച്യാവസ്ഥ വെളിപ്പെടുത്തുന്ന ഏതൊരു മാധ്യമപ്രവര്‍ത്തകനെയും ജയിലിലടയ്ക്കും,' അദ്ദേഹം ആരോപിച്ചു.

വിദ്യാഭ്യാസം നേടിയ ജനവിഭാഗം സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിക്കുകയും സംവാദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുമെന്നതിനാല്‍, ബിജെപി ബോധപൂര്‍വ്വം വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാതിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.'ബിജെപിക്ക് ഏറ്റവും ഭയം ചോദ്യങ്ങളെയാണ്. ചോദ്യങ്ങളെ ഭയപ്പെടുന്നവര്‍ ജനാധിപത്യത്തെ അടിച്ചമര്‍ത്തുകയും ബാബാസാഹേബ് അംബേദ്കറുടെ തത്വങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്നും യാദവ് പറഞ്ഞു.

കര്‍ഷകരുടെ കാര്യത്തില്‍ വളവും വിത്തും കൃത്യസമയത്ത് ലഭ്യമാക്കുന്നതിലും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ഉറപ്പാക്കുന്നതിലും പരാജയപ്പെട്ട് ബിജെപി സര്‍ക്കാര്‍ പ്രതിസന്ധി സൃഷ്ടിച്ചു. മുമ്പ് വളം ചാക്കില്‍ നിന്ന് മോഷ്ടിക്കപ്പെടുന്നതായാണ് നാം കേട്ടിരുന്നത്, എന്നാല്‍ ഇന്ന് മുഴുവന്‍ ചാക്കും മോഷ്ടിക്കപ്പെടുന്നു. ഇതിന് ആരാണ് ഉത്തരവാദി?' എന്നും അദ്ദേഹം ചോദിച്ചു. കര്‍ഷകര്‍ക്ക് ഏറ്റവും ആവശ്യമുള്ളപ്പോള്‍ പലപ്പോഴും വളവും വിത്തും ലഭിക്കുന്നില്ലെന്നും വിളകള്‍ക്ക് മതിയായ വില ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ഷകര്‍ നഷ്ടം നേരിടുമ്പോള്‍ വന്‍കിട കമ്പനികളുമായി ധാരണാപത്രങ്ങള്‍ ഒപ്പുവെക്കുകയാണ്,' എന്ന് ആരോപിച്ച അദ്ദേഹം വലിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് അനുകൂലമായ നയങ്ങളാണ് സര്‍ക്കാര്‍ പിന്തുടരുന്നതെന്നും പറഞ്ഞു.

അയല്‍രാജ്യമായ നേപ്പാളിലുണ്ടായ പ്രളയദുരന്തത്തില്‍ ആശങ്ക പ്രകടിപ്പിച്ച അഖിലേഷ് ആ രാജ്യത്തിന് സാധ്യമായ എല്ലാ സഹായവും നല്‍കണമെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പെട്ടെന്നുണ്ടായ ഈ പ്രളയം ജീവഹാനിക്കും കന്നുകാലികളുടെ നഷ്ടത്തിനും കാരണമായതിനൊപ്പം, സ്വത്തുവകകള്‍ക്കും ഉപജീവനമാര്‍ഗങ്ങള്‍ക്കും വലിയ നാശനഷ്ടങ്ങള്‍ വരുത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlights: Samajwadi Party leader Akhilesh Yadav has described the BJP as the biggest challenge facing India and accused the party of promoting division in society. Speaking to the media in his hometown Saifai during Raksha Bandhan, Yadav said the country’s challenges would ease if the BJP were no longer in power.

To advertise here,contact us