നാഗ്പൂരില്‍ വാട്ടര്‍ പ്ലാന്റില്‍ ക്ലോറിന്‍ ചോര്‍ന്നു; 40 പേര്‍ പേര്‍ ആശുപത്രിയില്‍, 5 പേരുടെ നില ഗുരുതരം

ഗുരുതരാവസ്ഥയിലുള്ള അഞ്ച് പേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

നാഗ്പൂര്‍: മഹാരാഷ്ട്രയിൽ വാട്ടര്‍ പ്ലാന്റില്‍ ക്ലോറിന്‍ ചോര്‍ച്ചയെ തുടര്‍ന്ന് 40 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. നാഗ്പൂരിലെ ഗോധിനി നഗര്‍ പഞ്ചായത്തിന്റെ നിയന്ത്രത്തിലുള്ള വാട്ടര്‍ പ്ലാന്റിലാണ് സംഭവം. ക്ലോറിന്‍ ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ പരിഭ്രാന്തിയിലാണ് നാട്ടുകാര്‍. പലര്‍ക്കും അതികഠിനമായ ശ്വാസതടസമുണ്ടായതിന് പിന്നാലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഗുരുതരാവസ്ഥയിലുള്ള അഞ്ച് പേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാക്കിയുള്ളവര്‍ വിദഗ്ധരുടെ നിരീക്ഷണത്തിലാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ പത്തോളം പേര്‍ വാട്ടര്‍ പ്ലാന്റിലെ ജീവനക്കാരും ബാക്കിയുള്ളവര്‍ പ്രദേശവാസികളുമാണ്.

സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് അഗ്നിരക്ഷാ സേനയും പൊലീസും സംഭവസ്ഥലത്തെത്തി. പ്രദേശത്തെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.

മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വാട്ടര്‍ പ്ലാന്റിന് സമീപത്തായി താമസിക്കുന്നവരെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ അധികൃതരും ബന്ധപ്പെട്ട വകുപ്പുകളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപപ്രദേശങ്ങളിലേക്ക് അപകടം വ്യാപിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Content Highlights: A chlorine leak occurred at a water plant in Nagpur, sending 40 people to hospital for medical treatment. Five of those affected are reportedly in critical condition. Emergency teams responded to the incident, while authorities are assessing the circumstances surrounding the chlorine leak and monitoring the condition of those receiving treatment.

To advertise here,contact us