ന്യൂഡല്‍ഹി: പെല്ലറ്റ് ഗണ്‍ ആക്രമത്തില്‍ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ ഇട്ട നടപടിയില്‍ സന്തോഷം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇതൊരു തുടക്കം മാത്രമാണെന്നും ഇത് നീതിയിലേക്കുള്ള ആദ്യ പടിയാണെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
ഒരു മാസം കഴിഞ്ഞാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞത്. സാഹിലിന്റെ ശരീരത്തില്‍ ഇപ്പോഴും പെല്ലറ്റുകള്‍ കുടുങ്ങിക്കിടക്കുന്നു, അതില്‍ മൂന്ന് എണ്ണം കണ്ണിലാണ്. ഒരു യുവാവിനോട് വലിയ അനീതിയാണ് കാണിച്ചതെന്നും രാഹുല്‍ പറഞ്ഞു. യുവാക്കള്‍ക്ക് എതിരെ അന്യായം നടന്നുവെന്നത് വ്യക്തമാണ്. പാവപ്പെട്ട പോലീസുകാര്‍ എഫ്‌ഐആര്‍ ഇടണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഉന്നതകേന്ദ്രങ്ങളില്‍ നിന്നും അതിനെ തടസ്സപ്പെടുത്താനുള്ള നീക്കമാണുണ്ടായത്. രാജ്യ തലസ്ഥാനത്തെ പ്രധാന പോലീസ് സ്റ്റേഷനില്‍ പോലും ന്യായം ലഭിച്ചില്ലെന്നും രാഹുല്‍ പ്രതികരിച്ചു.
തെറ്റായതൊന്നും ഞങ്ങള്‍ ചെയ്തില്ല. ജനങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമാണ് നടക്കുന്നത്. രാജ്യത്തെ ഒരു വിദ്യാര്‍ത്ഥിക്കും വിദ്യാര്‍ഥിയുടെ മാതാവിനും വേണ്ടിയാണ് ഞങ്ങള്‍ ഇവിടെ എത്തിയത്. എഫ്‌ഐആര്‍ തടസ്സപ്പെടുത്തിയത് ആഭ്യന്തര സെക്രട്ടറിയായ അമിത് ഷായാണെന്നും അവസാനം അനുമതി നല്‍കേണ്ടി വന്നതായും രാഹുല്‍ തുറന്നടിച്ചു.
രാവിലെ 11.30ഓടെ പൊലീസ് സ്റ്റേഷനിലെത്തിയ തങ്ങള്‍, ഏകദേശം ഏഴ് മണിക്കൂര്‍ കാത്തിരുന്ന ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒരു മാസം മുഴുവനും ഈ വിദ്യാര്‍ത്ഥി നീതി തേടി അലഞ്ഞു. ഇപ്പോള്‍ സമയം വൈകിട്ട് ഏഴ് മണിയാകുന്നു. ഇത്രയും സമയം കഴിഞ്ഞാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
രാഹുല്‍ ഗാന്ധി ഇവിടെ എത്തിയതിനാല്‍ പൊലീസിന് കേസ് എടുക്കേണ്ടിവരുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. ജന നായകനെപ്പോലെയുള്ള നേതാക്കള്‍ രാജ്യത്ത് ഉള്ളിടത്തോളം ആരെയും മിണ്ടാതാക്കാന്‍ കഴിയില്ല എന്ന് മാധ്യമങ്ങളോട് സംസാരിക്കവേ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി സാഹില്‍ ലോച്ചാബ് പറഞ്ഞു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ ഉണ്ടായ താമസത്തെ തുടര്‍ന്ന് ദില്ലി പൊലീസിനെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് സാഹിലിന്റെ പ്രതികരണം.
Content Highlights: Rahul Gandhi termed the registration of an FIR in the pellet gun case as the “first step towards justice,” criticising delays by Delhi Police while the injured student Sahil Lochab highlighted his struggle for accountability