ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 800 നഗരങ്ങളിലേക്ക് 'ഛാത്രോം കി ഗൂഞ്ച്' വ്യാപിപ്പിക്കാൻ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. പ്രധാന നഗരങ്ങളിലെ വിദ്യാര്‍ത്ഥി സംവാദങ്ങളില്‍ രാഹുല്‍ ഗാന്ധി നേരിട്ട് പങ്കെടുക്കുമെന്നും 'ഛാത്രോം കി ഗൂഞ്ച്' നാലാം ഘട്ടം ഈ മാസം 22ന് പൂനെയില്‍ നടക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
രാജ്യത്തെ പരീക്ഷാ ക്രമക്കേടുകളും വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രതിസന്ധികളുമാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്. പരീക്ഷാ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കാനും സമിതി തീരുമാനിച്ചു. വിദ്യാഭ്യാസ വിദഗ്ധരുമായി ചര്‍ച്ച നടത്തി ഒരു മാസത്തിനകം കര്‍മ്മ പദ്ധതി നടപ്പിലാക്കണമെന്നാണ് നിര്‍ദേശം.
ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാർജു ഖർഗെ പങ്കെടുത്ത പരിപാടിക്ക് ശേഷം രാംലീല ഗ്രൗണ്ടിലെ വേദിയില്‍ ശുദ്ധികലശം നടത്തിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു. രാമക്ഷേത്ര സംഭാവനക്കൊള്ള കേസിലും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നിലപാട് ശക്തമാക്കിയിട്ടുണ്ട്. യഥാര്‍ത്ഥ പ്രതികളെ കുറ്റവിമുക്തരാക്കാനാണ് പ്രത്യേക അന്വേഷണസംഘം ശ്രമിക്കുന്നതെന്ന് യോഗം വിലയിരുത്തി. ഇക്കാര്യങ്ങളില്‍ ശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ നല്‍കണമെന്ന കര്‍ശന നിര്‍ദേശം പ്രവര്‍ത്തക സമിതി എല്ലാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കും നല്‍കി.
വന്ദേമാതര വിവാദവും യോഗത്തില്‍ ചര്‍ച്ചയായിരുന്നു. വന്ദേമാതരത്തില്‍ കോണ്‍ഗ്രസ് നിലപാടില്‍ മാറ്റമില്ലെന്ന് സമിതി വ്യക്തമാക്കി.പാര്‍ട്ടി പരിപാടികളില്‍ വന്ദേമാതരത്തിന്റെ രണ്ട് ചരണങ്ങള്‍ മാത്രം ആലപിക്കുമെന്നും 1937 ല്‍ സ്വീകരിച്ച നയത്തില്‍ മാറ്റമില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി വ്യക്തമാക്കി. സ്വാതന്ത്ര്യദിനത്തില്‍ പാര്‍ട്ടി ആസ്ഥാനത്തുണ്ടായത് ആശയവിനിമയത്തിലെ പാളിച്ച മാത്രമെന്നാണ് കോൺഗ്രസിൻ്റെ വിശദീകരണം.
വിദ്യാര്‍ത്ഥികളുടെ ഭാവി കേന്ദ്ര സര്‍ക്കാര്‍ തകര്‍ത്തെന്നും വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് കേള്‍ക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു. ഛാത്രോം കി ഗൂഞ്ച് എല്ലാ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും പരിപാടിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. എല്ലാ കോണ്‍ഗ്രസ് മുഖ്യമന്ത്രിമോരോടും അതാത് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ വിഷയങ്ങളിലെ പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി.
Content Highlights: The Congress Working Committee announced plans for widespread protests against alleged irregularities and disruptions in examinations across the country.