പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

ലോക് കല്യാണ്‍ മാര്‍ഗിലെ ഗേറ്റിന് മുന്നിലായിരുന്നു രാഹുല്‍ ഗാന്ധിയുടേയും കോണ്‍ഗ്രസ് നേതാക്കളുടേയും പ്രതിഷേധം

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തു. രണ്ട് എഫ്‌ഐആറുകളാണ് ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്തത്. അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചുവെന്നാരോപിച്ചാണ് കേസ്.

ലോക് കല്യാണ്‍ മാര്‍ഗിലെ ഗേറ്റിന് മുന്നിലായിരുന്നു രാഹുല്‍ ഗാന്ധിയുടേയും കോണ്‍ഗ്രസ് നേതാക്കളുടേയും പ്രതിഷേധം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ 10 രാജാജി മാര്‍ഗിലെ വസതിയില്‍ നിന്നും അരക്കിലോമീറ്ററോളം അകലെയാണ് പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള പ്രവേശനകവാടം. ഖര്‍ഗെയുടെ വസതിയില്‍ നിന്നും കാല്‍നടയായാണ് കോണ്‍ഗ്രസ് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെത്തിയത്. ഒരുമണിക്കൂറിനകം പ്രതിഷേധിച്ച ചില നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിഷേധം ശക്തമായതോടെ റോഡുകള്‍ അടച്ച പൊലീസ് റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെയും രംഗത്തിറക്കുകയായിരുന്നു. പിന്നീട് രാഹുല്‍ അടക്കമുള്ള കൂടുതല്‍ പേരെ ശക്തമായി പിടിച്ചുനീക്കുകയും ചെയ്തിരുന്നു.

സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപെടുത്തിയതില്‍ ഡല്‍ഹി പൊലീസ് നിയമനടപടിക്കൊരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അധിക്ഷേപ വീഡിയോകള്‍ പങ്കുവെച്ച അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണ്. വിവരങ്ങള്‍ തേടി സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

Content Highlights: A case has been registered against Lok Sabha Leader of the Opposition Rahul Gandhi in connection with a protest held near the Prime Minister's residence.

To advertise here,contact us