ജോയിന്റ് സെക്രട്ടറിയെ അഡ്മിനിസ്‌ട്രേറ്ററാക്കിയ നടപടി റദ്ദാക്കി; വഖഫില്‍ നിര്‍ണായക ഇടപെടലുമായി സുപ്രീംകോടതി

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്

ന്യൂഡല്‍ഹി: വഖഫ് ബോര്‍ഡില്‍ നിര്‍ണായക ഇടപെടലുമായി സുപ്രീംകോടതി. ജോയിന്റ് സെക്രട്ടറിയെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ച നടപടി റദ്ദാക്കി. ഹൈക്കോടതി ഇടക്കാല ഉത്തരവിന്റെ അവസാന വരി റദ്ദാക്കുകയായിരുന്നു. ഇതോടെ വഖഫ് ബോര്‍ഡ് സെക്രട്ടറി എക്‌സ് ഒഫീഷ്യോ അംഗമായി മാത്രം തുടരും. നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിലെ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് വഖഫ് ബോര്‍ഡ് നല്‍കിയ അപ്പീലിലാണ് നടപടി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

വസ്തുതകളും വഖഫ് ബോര്‍ഡ് സാഹചര്യങ്ങളും ഹൈക്കോടതി പരിഗണിച്ചില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതി ഇടക്കാല ഉത്തരവ് വഖഫ് നിയമത്തിന്റെ 22ആം വകുപ്പിന് വിരുദ്ധമാണെന്നും മുസ്ലിം ഇതരരെ നിയമിച്ചില്ല എന്നത് പ്രവര്‍ത്തനം നിയന്ത്രിക്കാനുള്ള കാരണമല്ല. ഒഴിവുകള്‍ നികത്തിയില്ല എന്ന കാരണത്താല്‍ ബോര്‍ഡ് രൂപീകരണം റദ്ദാക്കാനാവില്ല. ബോര്‍ഡ് രൂപീകരണത്തില്‍ പിഴവുണ്ടായാലും പ്രവര്‍ത്തനം തടയാനാവില്ലെന്നും അപ്പീലില്‍ വിശദീകരിക്കുന്നുണ്ട്.

ബോര്‍ഡിന്റെ പ്രവര്‍ത്തനം തടയാന്‍ 99ആം വകുപ്പ് അനുസരിച്ച് ഹൈക്കോടതിക്ക് അധികാരമില്ലെന്നും ബോര്‍ഡിന്റെ പ്രവര്‍ത്തനം തടയുന്നത് സാമ്പത്തിക ക്രമക്കേട് ഉള്‍പ്പടെ കണ്ടെത്തിയാല്‍ മാത്രമാണെന്നും അപ്പീലിന്‍ പരാമര്‍ശമുണ്ട്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വഖഫ് ബോര്‍ഡിനെ കേള്‍ക്കാതെയാണ്. അസാധാരണ സാഹചര്യം ഉണ്ടെന്ന് ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനായില്ല. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ബോര്‍ഡിന്റെ ഭാവി പ്രവര്‍ത്തനങ്ങളെ ബാധിക്കും എന്നും സുഭാഷ് ചന്ദ്രന്‍ മുഖേന നല്‍കിയ അപ്പീലില്‍ വഖഫ് ബോര്‍ഡ് സുപ്രീം കോടതിയില്‍ ഉന്നയിച്ചിരുന്നു.

Content Highlights: supreme court waqf board administrator appointment quashed

To advertise here,contact us