'ഗോമൂത്രം കുടിപ്പിച്ചു, മന്ത്രവാദത്തിന് മുടി പറിച്ചെടുത്തു'; ഉദ്ധവ് സേന മുൻ MPക്കും കുടുംബത്തിനുമെതിരെ ‌മരുമകൾ

പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്തു

മുംബൈ: ശിവസേന (ഉദ്ധവ് പക്ഷം) മുന്‍ എംപി വിനായക് റാവത്തിനും കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി മരുകള്‍ രംഗത്ത്. ഭര്‍ത്താവിന്റെ വീട്ടില്‍വെച്ച് തന്നെ നിര്‍ബന്ധിച്ച് ഗോമൂത്രം കുടിപ്പിച്ചെന്നും സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങളെ സന്ദര്‍ശിക്കാന്‍ നിര്‍ബന്ധിച്ചതായും മന്ത്രവാദ ചടങ്ങുകള്‍ക്കായി മുടി പറിച്ചെടുത്തതുമായാണ് മരുമകള്‍ ഗിരിജ റാവത്ത് ആരോപിച്ചത്. ഇവരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്തു.

ഭര്‍ത്താവ് ഗിതേഷ് റാവത്ത്, ഭര്‍തൃ പിതാവ് വിനായക് റാവത്ത്, ഫിറോസ് ബാബ, കാസി ബാബ എന്നീ രണ്ട് മന്ത്രവാദികള്‍ എന്നിവരുടെ പേരുകള്‍ എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വിനായക് റാവത്ത് ഗിരിജയുടെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു. മകനുമായുള്ള തര്‍ക്കമാണ് കേസിന് പിന്നിലെന്നാണ് വിനായകിന്റെ പ്രതികരണം.

2008-നും 2022-നും ഇടയിലാണ് പീഡനങ്ങള്‍ നേരിട്ടതെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. എന്നാല്‍ ഇക്കാലയളവില്‍ അവര്‍ പരാതി ഉന്നയിച്ചിട്ടില്ലെന്നും വിവാഹ മോചനവുമായി ബന്ധപ്പെട്ട ജീവനാംശ നടപടികള്‍ ആരംഭിച്ചശേഷമാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നതെന്നും വിനായക് റാവത്ത് പറഞ്ഞു.

അഞ്ച് കോടി രൂപ വിലമതിക്കുന്ന ഫ്ലാറ്റും പ്രതിമാസം രണ്ട് ലക്ഷം രൂപയും ജീവനാംശമായി നല്‍കണമെന്നാണ് മരുമകള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം തന്റെ കുടുംബം നിരസിച്ചെന്നും വിനായക് റാവത്ത് പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഗിരിജ തന്റെ മകനോടൊപ്പമല്ല താമസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Content Highlights:Uddhav Sena Leader In Trouble After Daughter-In-Law's Complaint

To advertise here,contact us