മുംബൈ: ആശുപത്രിയ്ക്കുള്ളില്‍ കയറി ഡോക്ടര്‍മാരെ ആക്രമിച്ച കേസില്‍ ശിവസേന കോര്‍പറേറ്റര്‍ അറസ്റ്റില്‍. രമേശ് മഹാരെ എന്ന ശിവസേന നേതാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കല്യാണ്‍-ഡോംബിവ്ലിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നാലെ സംഭവം വിവാദമാകുകയും വലിയ പ്രതിഷേധമുയരുകയും ചെയ്തു.
ഒരു സ്ത്രീയുടെ പ്രസവത്തെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സിസേറിസനിലൂടെയായിരുന്നു സ്ത്രീയുടെ പ്രസവം. എന്നാല്‍ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നു. ആശുപത്രിയില്‍ കുഞ്ഞിനെ പരിചരിക്കാനുള്ള സൗകര്യമുണ്ടായിരുന്നില്ല. എന്‍ഐസിസുവില്‍ ആളുകള്‍ കൂടുതലായതിനെ തുടര്‍ന്ന് കുഞ്ഞിനെ മറ്റേതെങ്കിലും ആശുപത്രയിലേക്ക് മാറ്റാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് കുടുംബം രമേശ് മഹാരയെ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തുന്നത്. തുടര്‍ന്ന് ആശുപത്രിയിലെത്തിയ മഹാരെയും കൂട്ടാളികളും ഈ പ്രശ്‌നത്തില്‍ ഡോക്ടര്‍മാരെ ആക്രമിച്ചു എന്നതാണ് പരാതി. ഗൈനക്കോളജിസ്റ്റുകളായ ഡോ. ശ്രുതി ഭവിസ്‌കാര്‍ ഡോ. വൈഭവ് സലൂങ്കെ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഡോക്ടര്‍മാരെ ഇയാള്‍ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. ഡോ. വൈഭവിന് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇയാളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച നമിത, ദ്രവ്യ എന്നീ നഴ്‌സ്മാരെയും ഇയാള്‍ ആക്രമിച്ചിരുന്നു. ഇയാള്‍ ഡോക്ടര്‍മാരോട് വധഭീഷണിയും മുഴക്കിയതായാണ് ആരോപണം.
സംഭവം വിവാദമായതോടെ മഹാരെ ഖേദപ്രകടനം നടത്തിയെങ്കിലും വനിതാ ഡോക്ടറെ ആക്രമിച്ചിട്ടില്ലെന്ന് വിശദീകരിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ താന്‍ ആക്രമിക്കുന്നതായി തോന്നുന്നത് ക്യാമറ ആങ്കിളിന്റെ പ്രശ്‌നമാണെന്നാണ് ഇയാള്‍ പറഞ്ഞത്. വനിതാ ഡോക്ടറെ തന്റെ മകളെ പോലെ കരുതിയാണ് താന്‍ പെരുമാറിയതെന്നും ഇയാള്‍ പറഞ്ഞു. താന്‍ പരാതി പറയുന്നതിനിടയില്‍ ഡോക്ടര്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്നതിനാല്‍ അവര്‍ ശ്രദ്ധിക്കാന്‍ വേണ്ടി കൈയില്‍ തട്ടുക മാത്രമാണ് താന്‍ ചെയ്തതെന്നും ഇയാൾ വിശദീകരിച്ചു.
എന്നാല്‍ സംഭവത്തിന് പിന്നാലെ ഡോക്ടര്‍മാര്‍ പൊലീസില്‍ പരാതി നല്‍കി. സിസിടിവി പരിശോധിച്ച പൊലീസ് ഉടന്‍ തന്നെ മവാരയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം ഇയാള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ശിവസേന എംപി നരേഷ് മാസ്‌കെ പറഞ്ഞു. ഇതിനോടകം തന്നെ പാര്‍ട്ടി ഇയാളോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: A Shiv Sena leader was taken into custody after an incident involving doctors inside a hospital in Maharashtra. Authorities have launched an investigation to determine the sequence of events and the circumstances surrounding the case.