സിബിഎസ്ഇ പോര്‍ട്ടല്‍ ക്രമക്കേട് കണ്ടെത്തിയ 19കാരന് ജോലി നല്‍കി ഐഐടി കാണ്‍പൂര്‍

അധികാരിയുടെ ലിങ്കഡ്ഇന്‍ പ്രൊഫൈലില്‍ ഇക്കാര്യം അപ്പ്‌ഡേറ്റ് ചെയ്തിട്ടുണ്ട്

കാന്‍പൂര്‍: സിബിഎസ്ഇയുടെ ഓണ്‍ലൈന്‍ സബ്മിഷന്‍ ഓഫ് മാര്‍ക്ക് (OSM) പോര്‍ട്ടലിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ പുറത്തെത്തിച്ച ഹാക്കര്‍ നിസര്‍ഗ അധികാരി ഐഐടി കാണ്‍പൂരിൽ ജോലിയിൽ പ്രവേശിച്ചു. ഐഐടിയിലെ സൈബര്‍ സെക്യൂരിറ്റി ഇന്നവേഷന്‍ ഹബ്ബിലാണ് നിയമനം. ഐഐടി കാന്‍പൂരിലെ ടെക്‌നോളജി ഇന്നവേഷന്‍ ഹബ്ബായ C3iHubല്‍ ഓപ്പണ്‍ - സോഴ്‌സ് ഇന്റലിജന്‍സ്(OSINT) ആന്‍ഡ് ത്രെറ്റ് ഇന്റലിജന്‍സ് എന്‍ജിനീയറാണ് 19വയസ് മാത്രം പ്രായമുള്ള അധികാരി. അധികാരിയുടെ ലിങ്കഡ്ഇന്‍ പ്രൊഫൈലില്‍ ഇക്കാര്യം അപ്പ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഐഐടി കാണ്‍പൂര്‍ ഡയറക്ടര്‍ മനീന്ദ്ര അഗര്‍വാള്‍ നിയമനം സ്ഥിരീകരിച്ചു.

വിദ്യാര്‍ത്ഥിയായ ഗവേഷകനില്‍ നിന്നും സൈബര്‍ സെക്യൂരിറ്റി പ്രൊഫഷണലായുള്ള അധികാരിയുടെ യാത്ര, ഇന്ത്യയിലെ എത്തിക്കല്‍ ഹാക്കിങിലും ഇത്തരം അപകടസാധ്യത വെളിപ്പെടുത്തുന്നതിലുമുള്ള വര്‍ധിച്ചുവരുന്ന പിന്തുണയുടെ സൂചന കൂടിയാണെന്നാണ് വിലയിരുത്തല്‍. വിദ്യാര്‍ത്ഥികളുടെ മാര്‍ക്കുകള്‍ അപ്പ്‌ലോഡ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ക്കായി രാജ്യത്തുടനീളമുള്ള സിബിഎസ്ഇ അഫ്‌ലിയേറ്റഡ് സ്‌കൂളുകള്‍ ഉപയോഗിച്ച് വന്ന പ്രധാനപ്പെട്ട ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് ഒഎസ്എം പോര്‍ട്ടല്‍.

വിദ്യാര്‍ത്ഥികളുടെ സെന്‍സിറ്റീവ് ഡാറ്റ സൂക്ഷിക്കുന്ന സിബിഎസ്ഇ പോര്‍ട്ടലില്‍ 'ഗുരുതരമായ അപകടസാധ്യതകള്‍' ഉണ്ടെന്ന് നിസര്‍ഗ അധികാരി കഴിഞ്ഞ മാസം ചൂണ്ടിക്കാണിച്ചിരുന്നു. ഡാറ്റാ സുരക്ഷയില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി സിബിഎസ്ഇ നേരത്തെ ഈ വാദം നിഷേധിച്ചിരുന്നു. ഈ വര്‍ഷം പ്ലസ്ടു പരീക്ഷയെഴുതിയയാളാണ് നിസര്‍ഗ. സിബിഎസ്ഇ സൈറ്റില്‍ അധ്യാപകരുടെ പേര്, റോള്‍ നമ്പര്‍, ബാങ്ക് വിവരങ്ങള്‍ എന്നിവയില്‍ മാറ്റങ്ങള്‍ വരുത്താമെന്നായിരുന്നു നിസര്‍ഗ പറഞ്ഞത്. ഇക്കാര്യം താന്‍ അധികാരികളെ അറിയിച്ചെങ്കിലും പരിഹരിച്ചില്ലെന്നും നിസര്‍ഗ പറഞ്ഞിരുന്നു. തുടക്കത്തില്‍ സിബിഎസ്ഇ നിസര്‍ഗ അധികാരിയുടെ അവകാശവാദം മുഖവിലയ്ക്കെടുത്തിരുന്നില്ല.

Content Highlights: A 19-year-old who detected a flaw in the CBSE portal has received a job offer from IIT Kanpur. The institution recognized his technical ability after he identified the issue. The development has drawn attention to the importance of cybersecurity skills and responsible disclosure of system vulnerabilities

To advertise here,contact us