'CJP പ്രതിഷേധത്തിന് ആഹ്വാനം ചെയ്തില്ല, നമ്മുടെ പോരാട്ടം തകരാൻ അവർ കാത്തിരിക്കുന്നു'; മുന്നറിയിപ്പുമായി സ്ഥാപകൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സിജെപിയുടെ ഓണ്‍ലൈന്‍ ക്യാമ്പയിന്‍ തരംഗമാകുകയാണ്

ബെംഗളൂരു: കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) ഒരു പ്രതിഷേധത്തിനും ആഹ്വാനം ചെയ്തിട്ടില്ലെന്ന് സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. നമ്മുടെ പോരാട്ടം ഇല്ലാതാക്കാന്‍ അവര്‍ കാത്തിരിക്കുകയാണെന്നും അഭിജീത് ദീപ്‌കെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് അഭിജീത് സിജെപിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയില്‍ അദ്ദേഹം പങ്കുവെക്കുകയായിരുന്നു.

ബെംഗളൂരുവില്‍ മനുഷ്യച്ചങ്ങലയ്ക്ക് കോക്രോച്ച് ജനതാ പാര്‍ട്ടി ആഹ്വാനം ചെയ്‌തെന്ന വാര്‍ത്തയുണ്ടായിരുന്നു. ഞായറാഴ്ച ബെംഗളൂരു ടൗണ്‍ ഹാളിന് മുന്നില്‍ മനുഷ്യച്ചങ്ങല തീര്‍ക്കാനാണ് ആഹ്വാനമുണ്ടായത്. പിന്നാലെ സിജെപിയുടെ സോഷ്യല്‍ മീഡിയ പ്രചാരണം ഏറ്റെടുക്കരുതെന്നും ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം ബെംഗളൂരു നഗരത്തില്‍ പ്രതിഷേധ പ്രകടനം പാടില്ലെന്നും പറഞ്ഞ് പൊലീസ് രംഗത്തെത്തിയിരുന്നു.

അതിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സിജെപിയുടെ ഓണ്‍ലൈന്‍ ക്യാമ്പയിന്‍ തരംഗമാകുകയാണ്. ഓണ്‍ലൈന്‍ ക്യാമ്പയിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് ആരംഭിച്ച ക്യാമ്പയിനില്‍ ഇതുവരെ 5.48ലക്ഷം പേരാണ് ഒപ്പു വെച്ചത്. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടിരിക്കുന്നത്.

'വിദ്യാഭ്യാസ സമ്പദ്രായത്തെ വിട്ടുവീഴ്ച ചെയ്തു. ആത്മഹത്യ ചെയ്ത കുട്ടികള്‍ മുതല്‍ പേപ്പര്‍ ചോര്‍ച്ച മൂലം നഷ്ടമായ കുട്ടികളുടെ ഭാവി വരെയുള്ള ഈ പരാജയം അവഗണിക്കാന്‍ സാധിക്കില്ല. അതിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. വിദ്യാഭ്യാസ മന്ത്രിയെ നീക്കം ചെയ്യാന്‍ ക്യാമ്പയിനില്‍ ഒപ്പിടുക', എന്ന കുറിപ്പോട് കൂടിയാണ് ക്യാമ്പയിന്‍ ആരംഭിക്കുന്നത്.

Content Highlights: Cockroach Janata Party founder says they did not call for a protest

To advertise here,contact us