Cockroach Janata Partyയുടെ എക്‌സ് വിലക്ക്:ദേശീയ സുരക്ഷയെ ബാധിക്കുമെന്ന IB മുന്നറിയിപ്പിന് പിന്നാലെ;റിപ്പോർട്ട്

ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും നിരോധിക്കാന്‍ സാധ്യത

ന്യൂഡല്‍ഹി: ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളെ തുടര്‍ന്നാണ് ആക്ഷേപഹാസ്യ പാര്‍ട്ടിയായ 'കോക്രോച്ച് ജനതാ പാര്‍ട്ടി' (സിജെപി)യുടെ എക്‌സ് അക്കൗണ്ട് ഇന്ത്യയില്‍ നിരോധിച്ചതെന്ന് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് ബ്യൂറോയുടെ അഭിപ്രായത്തില്‍ കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്നാണ് എക്‌സ് അക്കൗണ്ട് നിരോധിച്ചതെന്നാണ് ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐടി ആക്ടിലെ വകുപ്പ് 69 (A) പ്രകാരം ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണ് എക്‌സിന് നിര്‍ദേശം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

'ഇന്ത്യയുടെ പരമാധികാരത്തെ ബാധിക്കുമെന്ന കാര്യം ചൂണ്ടിക്കാട്ടി കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ട് നിരോധിക്കാന്‍ ഐബി കേന്ദ്രത്തിന് നിര്‍ദേശം നല്‍കി. രാജ്യത്തിന്റെ ദേശീയ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ ഈ അക്കൗണ്ട് വഴി പ്രചരിപ്പിക്കുന്നുണ്ടെന്ന് ഐബി പറയുന്നു. അക്കൗണ്ടിലെ ഉള്ളടക്കങ്ങള്‍ യുവ ജനതയെ സ്വാധീനിക്കുന്നു എന്നതും ആശങ്കയ്ക്കിടയാക്കി', അദ്ദേഹം പറഞ്ഞു.

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും നിരോധിക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ഔദ്യോഗിക പേജുകള്‍ക്ക് പുറമേ നിരവധി മറ്റ് പേജുകളും നിര്‍മ്മിക്കപ്പെടുന്നുണ്ട്. ഇതിലെല്ലാം തന്നെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളും പാട്ടുകളും മറ്റുമാണ് പുറത്തിറക്കുന്നത്.

കഴിഞ്ഞ ദിവസമാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ട് ഇന്ത്യയില്‍ വിലക്കിയത്. 165K ഫോളോവേഴ്‌സുള്ള പേജായിരുന്നു വിലക്കിയത്. പിന്നാലെ കോക്രോച്ച് ഈസ് ബാക്ക് എന്ന പേരില്‍ പുതിയ എക്‌സ് അക്കൗണ്ടും തുടങ്ങിയിരുന്നു. നിലവില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ഇന്‍സ്റ്റാഗ്രാം പേജ് 18.9 മില്യണ്‍ ഫോളോവേഴ്‌സ് കടന്നു. രാഷ്ട്രീയ പാര്‍ട്ടികളായ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഫോളോവേഴ്‌സിനെയാണ് കോക്രോച്ച് ജനതാ പാര്‍ട്ടി മറികടന്നത്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതില്‍ പ്രതിഷേധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയ മുന്നണിയാണ് കോക്രോച്ച് ജനതാ പാര്‍ട്ടി. കഴിഞ്ഞയാഴ്ച കോടതി നടപടികള്‍ക്കിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചത്. 'ഒരു പണിയുമില്ലാത്ത ചില യുവാക്കളുണ്ട്. അവരില്‍ ചിലര്‍ മാധ്യമപ്രവര്‍ത്തകരും ചിലര്‍ സോഷ്യല്‍ മീഡിയ, ആര്‍ടിഐ ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ ആക്രമിക്കുന്നു. അവര്‍ കോക്രോച്ചുകളും പരാന്നഭോജികളുമാണ്' എന്നാണ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞത്.

ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം വ്യാപക പ്രതിഷേധങ്ങള്‍ക്കിടയാക്കി. തുടര്‍ന്നാണ് കോക്രോച്ച് ജനതാ പാര്‍ട്ടി രൂപീകരിച്ചത്. യുവാക്കള്‍ക്കുവേണ്ടി, യുവാക്കളാല്‍ എന്നതാണ് പാര്‍ട്ടിയുടെ മുദ്രാവാക്യം. 'സെക്യുലര്‍-സോഷ്യലിസ്റ്റ്- ഡെമോക്രാറ്റിക്- ലേസി' എന്നാണ് പാര്‍ട്ടി സ്വയം വിശേഷിപ്പിക്കുന്നത്. സിസ്റ്റം ശ്രദ്ധിക്കാന്‍ മറന്നുപോയവരുടെ, മടിയന്മാരുടെയും തൊഴില്‍രഹിതരുടെയും ശബ്ദം എന്നാണ് ഔദ്യോഗിക വെബ്സൈറ്റില്‍ സിജെപി വിശേഷിപ്പിക്കുന്നത്.

സിജെപിക്ക് സ്വന്തമായി മാനിഫെസ്റ്റോയുമുണ്ട്. ക്യാബിനറ്റ് പദവികളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം വേണം, രാഷ്ട്രീയ പാര്‍ട്ടി മാറുന്ന എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും 20 വര്‍ഷത്തെ തെരഞ്ഞെടുപ്പ് വിലക്ക് ഏര്‍പ്പെടുത്തണം, ചീഫ് ജസ്റ്റിസുമാര്‍ക്ക് വിരമിക്കലിന് ശേഷമുളള രാജ്യസഭാ പദവികള്‍ നിരോധിക്കണം, ഗോദി മീഡിയ ആങ്കര്‍മാരുടെ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച് അന്വേഷിക്കണം, തെരഞ്ഞെടുപ്പില്‍ അര്‍ഹതപ്പെട്ട വോട്ടുകള്‍ റദ്ദാക്കപ്പെട്ടാല്‍ ശക്തമായ നടപടി തുടങ്ങിയവയാണ് സിജെപിയുടെ മാനിഫെസ്റ്റോയില്‍ പറയുന്നത്.

Content Highlights: report says Cockroach Janata Party's X account withheld by the direction from IB

To advertise here,contact us