ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വീഴ്‌ച സമ്മതിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ). പാർലമെൻ്ററി സമിതിക്ക് മുൻപാകെയാണ് എൻടിഎ വീഴ്ച സമ്മതിച്ചത്. ചോദ്യപേപ്പർ ചോർച്ചയിൽ എൻടിഎയോട് കൂടുതൽ വിശദാംശങ്ങൾ സമർപ്പിക്കാൻ പാർലമെൻ്ററി സമിതി ആവശ്യപ്പെട്ടു.
എൻടിഎ ഡയറക്ടർ, എൻടിഎ ചെയർപേഴ്‌സൺ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി ഉൾപ്പെടെയുള്ളവരെ പാർലമെൻ്ററി സമിതി വ്യാഴാഴ്ച വിളിച്ചുവരുത്തിയിരുന്നു. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നടത്തിയ ജനരോഷത്തെ തുടർന്നാണ് കോൺഗ്രസ് എംപി ദിഗ് വിജയ് സിങ് അധ്യക്ഷനായ സമിതി ഉദ്യോഗസ്ഥരോട് ഹാജരാകാൻ നിർദേശം നൽകിയത്.
പാർലമെൻ്ററി സമിതി യോഗം മൂന്ന് മണിക്കൂറോളം നീണ്ടു. കുറ്റമറ്റ രീതിയിൽ പരീക്ഷ നടത്താനാണ് ശ്രമിച്ചതെന്നും എന്നാൽ വീഴ്ച സംഭവിക്കുകയായിരുന്നു എന്നുമാണ് എൻടിഎ അറിയിച്ചത്. പുനഃപരീക്ഷ കുറ്റമറ്റ രീതിയിൽ നടത്താനുള്ള നടപടികൾ സ്വീകരിച്ചുവെന്നും എൻടിഎ സമിതിയെ അറിയിച്ചു.
ചോദ്യപേപ്പർ ചോർച്ചയിൽ എൻടിഎ ഉദ്യോഗസ്ഥർ വീഴ്ച സമ്മതിച്ചതായി ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. ചോദ്യപേപ്പർ ചോർച്ച പരീക്ഷ നടപടി ക്രമങ്ങളുടെ വിശ്വാസ്യതയെ ബാധിച്ചെന്ന് അതികൃതർ തുറന്ന് സമ്മതിച്ചു. വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ പാർലമെൻ്ററി സമിതി എൻടിഎക്ക് വേണ്ട നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദികൾ പുറത്തുവരാത്ത സാഹചര്യവുമുണ്ടെന്നും അദേഹം ചൂണ്ടിക്കാട്ടി.
മെയ് 3 ന് നടന്ന നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പരീക്ഷ എൻടിഎ റദ്ദാക്കിയിരുന്നു. ജൂൺ 21ന് പുനഃപരീക്ഷ നടത്തുമെന്നും എൻടിഎ അറിയിച്ചിരുന്നു. വീണ്ടും പരീക്ഷ എഴുതുന്നവർക്ക് പുതിയ രജിസ്ട്രേഷൻ വേണ്ടെന്നും ഫീസ് അടക്കേണ്ടെന്നും റദ്ദാക്കിയ പരീക്ഷാ ഫീസ് വിദ്യാർത്ഥികൾക്ക് തിരിച്ച് നൽകുമെന്നും എൻടിഎ വ്യക്തമാക്കിയിരുന്നു. ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം നടത്തുന്നുണ്ട്.
Content Highlights: The National Testing Agency has admitted procedural lapses in connection with the NEET question paper leak incident