ഇരട്ട പൗരത്വക്കേസ്; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കുന്നത് മരവിപ്പിച്ചു

ഈ മാസം 20ന് കേസ് വീണ്ടും പരിഗണിക്കും

അലഹബാദ്: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ആരോപണത്തില്‍ പരിശോധന ആവശ്യമാണെന്ന സ്വന്തം ഉത്തരവ് മരവിപ്പിച്ച് അലഹബാദ് ഹൈക്കോടതി. അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചിന്റെതാണ് നടപടി. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഉത്തരവിടുന്നതിന് മുമ്പ് ആരോപണവിധേയനായ വ്യക്തിക്ക് മുന്‍കൂര്‍ നോട്ടീസ് നല്‍കേണ്ടത് നിയമപരമായ അത്യാവശ്യമാണെന്ന് ജസ്റ്റിസ് സുഭാഷ് വിദ്യാര്‍ത്ഥി ചൂണ്ടിക്കാട്ടി.

സമാനമായ മറ്റ് കേസുകളില്‍ പ്രതിക്ക് നോട്ടീസ് നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്ന മുന്‍കാല കോടതി വിധി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണിത്. രാഹുലിന്റെ വിശദീകരണം കേട്ടശേഷം തുടര്‍നടപടി സ്വീകരിക്കും. ഈ മാസം 20ന് കേസ് വീണ്ടും പരിഗണിക്കും.

കര്‍ണാടകയില്‍ നിന്നുള്ള ബിജെപി പ്രവര്‍ത്തകന്‍ എസ് വിഘ്‌നേഷ് ശിശിരന്‍ നല്‍കിയ ഇരട്ടപൗരത്വ പരാതിയില്‍ യുപി സര്‍ക്കാര്‍ നേരിട്ടോ കേന്ദ്ര ഏജന്‍സിയോ അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടിരുന്നു. രാഹുലിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യം തള്ളിയ ലഖ്‌നൗവിലെ പ്രത്യേക കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തതായിരുന്നു ഹര്‍ജി. പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രത്യേക കോടതി അന്ന് അപേക്ഷ നിരസിച്ചത്.

Content Highlights: The Allahabad High Court has stayed its own earlier order directing registration of an FIR against Rahul Gandhi in a dual citizenship case

To advertise here,contact us