ചെന്നൈ: നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. ഒരു സിനിമയില്‍ വിജയ്ക്ക് ഒരു ഡോക്ടറോ എഞ്ചിനീയറോ മുഖ്യമന്ത്രിയോ ആകാം. എന്നാല്‍ തമിഴ്നാട് പല പ്രശ്നങ്ങളും നേരിട്ടപ്പോള്‍ എവിടെയായിരുന്നുവെന്ന് പ്രകാശ് രാജ് നടനോട് ചോദിച്ചു.
സിനിമയും രാഷ്ട്രീയവും രണ്ടും രണ്ടാണെന്നും സിനിമയില്‍ മുഖ്യമന്ത്രിയായെന്ന് കരുതി രാഷ്ട്രീയത്തിലെത്തിയാല്‍ ഉടന്‍ മുഖ്യമന്ത്രിയായെന്ന് സ്വയം കരുതരുതെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു. നടന് വേണ്ടി വിസില്‍ അടിക്കാം. പക്ഷേ നാട് വിട്ടുകൊടുക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി ആരാധകരുടെ വിശ്വസ്തത ഉപയോഗപ്പെടുന്ന അഭിനേതാക്കളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് പ്രകാശ് രാജ് വിജയ്‌യെ വിമര്‍ശിച്ചത്.
ഇത് എഐഎഡിഎംകെയും ഡിഎംകെയും തമ്മിലുള്ള തെരഞ്ഞെടുപ്പല്ലെന്നും ഐക്യത്തിനും വിഭജനത്തിനും ഇടയിലുള്ള പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട് തെരഞ്ഞെടുപ്പിന് മുന്നോടിയായി പളനിയില്‍ സിപിഐ എം സ്ഥാനാര്‍ത്ഥി എന്‍ പാണ്ടിക്കുവേണ്ടി പ്രചാരണം നടത്തവെയായിരുന്നു പ്രകാശ് രാജിന്റെ വിമര്‍ശനം.
'ഒരു നടനില്‍ കാണുന്ന സൗഹൃദമോ പ്രണയമോ അല്ല രാഷ്ട്രീയം. ആളുകള്‍ കൊടും ചൂടില്‍ ക്യൂ നിന്നു, കട്ടൗട്ടുകള്‍ സ്ഥാപിച്ചു, ടിക്കറ്റുകള്‍ വാങ്ങി, വീടും ജോലിയും അവഗണിച്ചു. ഇപ്പോള്‍ നിങ്ങള്‍ ഇതെല്ലാം നിങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തിനായി ഉപയോഗിക്കുകയാണോ?', അദ്ദേഹം ചോദിച്ചു.
'രാഷ്ട്രീയം വേറെ, സിനിമ വേറെ. ആ സ്‌നേഹം വേറെ, ഈ ഉത്തരവാദിത്തം വേറെ', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തമിഴ്‌നാട് നിയമസഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി വാക് പോര് കടുപ്പിക്കുകയാണ് നേതാക്കൾ. പ്രാദേശിക വാദം ഉയർത്തിയാണ് ഡിഎംകെ മുന്നണിയുടെ പ്രചാരണം. ഡൽഹിക്കാരും തമിഴ്നാട്ടുകാരും തമ്മിലെ പോരാട്ടമാണ് തെരഞ്ഞെടുപ്പെന്നായിരുന്നു മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നേരത്തെ പറഞ്ഞത്. കേന്ദ്ര മന്ത്രിമാരെയും ബിജെപി മുഖ്യമന്ത്രിമാരെയും ഇറക്കി കളം പിടിക്കാനാണ് എൻഡിഎ ലക്ഷ്യമിടുന്നത്.
Content Highlights: Prakash Raj Attacks Thalapathy Vijay