വീരപ്പന്റെ ഭാര്യയും മകളും നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിദ്യാറാണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ഒരു ലക്ഷത്തില്‍ പരം വോട്ടുകള്‍ ലഭിക്കുകയും ചെയ്തിരുന്നു

ചെന്നൈ: കൊല്ലപ്പെട്ട വനംകൊള്ളക്കാരന്‍ വീരപ്പന്റെ ഭാര്യയും മകളും നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍. കൃഷ്ണഗിരി നിയമസഭാ മണ്ഡലത്തില്‍ തമിഴക വാഴ്വരിമൈ കക്ഷി സ്ഥാനാര്‍ഥിയായി ഭാര്യ മുത്തുലക്ഷ്മിയും മേട്ടൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാം തമിഴര്‍ കക്ഷി സ്ഥാനാര്‍ത്ഥിയായി മകള്‍ വിദ്യാറാണിയുമാണ് കളത്തിലിറങ്ങിയിരിക്കുന്നത്.

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിദ്യാറാണി നാം തമിഴകര്‍ കക്ഷി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ഒരു ലക്ഷത്തില്‍ പരം വോട്ടുകള്‍ ലഭിക്കുകയും ചെയ്തിരുന്നു. 2006 ല്‍ സ്വതന്ത്രയായി മത്സരിച്ച ശേഷം മുത്തുലക്ഷ്മി ഇപ്പോഴാണ് ജനവിധി തേടുന്നത്. നാം തമിഴര്‍ കക്ഷിയും തമിഴക വാഴ് വുരിമൈ കക്ഷിയും തമിഴ് ദേശീയത എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കുന്ന കക്ഷികളാണ്. 35 കാരിയായ വിദ്യാറാണി അഭിഭാഷക കൂടിയാണ്.

പട്ടാളി മക്കള്‍ കക്ഷിയില്‍ ചേര്‍ന്നാണ് വിദ്യാറാണി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയതെങ്കിലും 2020 ല്‍ ബിജെപിയിലും 2024 മുതല്‍ നാം തമിഴര്‍ കക്ഷിയിലും ചേര്‍ന്നു. സാഹചര്യത്തിന്റെ സമ്മര്‍ദം മൂലമാണ് വീരപ്പന്‍ തെറ്റുകാരനാതെന്നും രാഷ്ട്രീയത്തിലിറങ്ങി ജനസേവനം നടത്താന്‍ വീരപ്പന് താല്‍പ്പര്യമുണ്ടായിരുന്നെന്നും മുത്തുമല ലക്ഷ്മിയും വിദ്യാറാണിയും പറയുന്നു.

Content Highlight : Veerappan's wife and daughter have entered the state legislative assembly election as candidates, marking a notable political development.

To advertise here,contact us