പട്‌ന: സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്നതിന് നിരോധനമേര്‍പ്പെടുത്തി ബിഹാര്‍. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ജോലി ചെയ്യുന്ന കാലയളവില്‍ സ്വകാര്യ ക്ലിനിക്കുകളിലും സ്വന്തം വീടുകളിലും രോഗികളെ കാണുന്നതിനും ചികിത്സിക്കുന്നതിനുമാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ സാധാരണക്കാരായ രോഗികള്‍ക്ക് കൂടുതല്‍ സമയം ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാനും പൊതുജനാരോഗ്യ മേഖല കൂടുതല്‍ മെച്ചപ്പെട്ടതാക്കാനും ലക്ഷ്യമിട്ടാണ് നീക്കം.
2025-30 കാലയളവിലേക്കുളള സംസ്ഥാന സർക്കാരിന്റെ ഏഴിന പദ്ധതിയായ സാത് നിശ്ചയ് 3 യുടെ ഭാഗമായാണ് തീരുമാനമെടുത്തതെന്ന് ബിഹാര്‍ ആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടുണ്ട്. വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും. സ്വകാര്യ പ്രാക്ടീസ് അവസാനിപ്പിക്കുന്നത് വഴി ഡോക്ടര്‍മാര്‍ക്ക് ഉണ്ടാകുന്ന നഷ്ടങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക അലവന്‍സുകള്‍ നല്‍കാനും തീരുമാനമുണ്ട്.
സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവനം പൂര്‍ണസമയമാക്കുന്നത് സംബന്ധിച്ച് നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് നേരത്തെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സൂചിപ്പിച്ചിരുന്നു. ജനുവരിയില്‍ പശ്ചിമ ചമ്പാരന്‍ ജില്ലയില്‍ നടന്ന സമൃദ്ധി യാത്രയിലാണ് ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രാക്ടീസ് നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ടുളള നിയമം കൊണ്ടുവരുമെന്ന് നിതീഷ് കുമാര്‍ പറഞ്ഞത്.
Content Highlights: Bihar bans government doctors from private practice