ന്യൂ ഡൽഹി: സംസ്ഥാന സർക്കാരുകൾ നൽകിവരുന്ന സൗജന്യങ്ങൾക്കെതിരെ വിമർശനവുമായി സുപ്രീംകോടതി. രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് തടസ്സമാകുന്നുവെന്നും പകരം തൊഴിലുകൾ നൽകിക്കൂടെ എന്നും സുപ്രീംകോടതി ചോദിച്ചു. ഇത്തരം സൗജന്യങ്ങൾ പ്രീണന നയങ്ങളല്ലേ എന്നും സുപ്രീംകോടതി ചോദിച്ചു.
തമിഴ്നാട് വൈദ്യുതി വിതരണ വകുപ്പ് നൽകിയ ഒരു ഹർജി പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ വിമർശനം. ഉപയോക്താക്കളുടെ സാമ്പത്തിക പശ്ചാത്തലം നോക്കാതെ, എല്ലാവർക്കും സൗജന്യ വൈദ്യുതി നൽകുന്ന വിഷയത്തെ സംബന്ധിച്ചായിരുന്നു ഹർജി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്.
സൗജന്യങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് തടസമാണെന്നാണ് ബെഞ്ച് നിരീക്ഷിച്ചത്. രാജ്യത്തെ നിരവധി സംസ്ഥാനങ്ങൾ കടബാധ്യതയുള്ളവയാണ്. എന്നിട്ടും അവർ സൗജന്യങ്ങൾ നൽകുകയാണ്. എന്ത് സംസ്കാരമാണ് നമ്മൾ ഉണ്ടാക്കിക്കൊണ്ടുവരുന്നതെന്നും ശേഷി ഇല്ലാത്തവർക്കാണ് സൗജന്യങ്ങൾ നൽകുന്നതെങ്കിൽ ഒരു അർത്ഥമുണ്ടായേനെ എന്നും കോടതി വിമർശിച്ചു.
വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സംസ്ഥാനങ്ങൾ മടിക്കുന്നുവെന്നും പകരം ശമ്പളവും സൗജന്യങ്ങളും നൽകാനാണ് ശ്രമിക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തി. ഇത്തരത്തിൽ സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നതിന് പകരം ജനങ്ങൾക്ക് ജോലി ഉറപ്പാക്കാനുള്ള നടപടികൾ സംസ്ഥാനം കൈക്കൊള്ളണമെന്നും കോടതി പറഞ്ഞു. പണം നൽകാൻ ശേഷിയുള്ളവർ ഉള്ളപ്പോൾ പോലും, അവരെ മാറ്റിനിർത്താതെയാണോ നിങ്ങൾ വൈദ്യതി വിതരണം ചെയ്യുന്നത് എന്നും കോടതി ചോദിച്ചു. ഇങ്ങനെ സൗജന്യങ്ങൾ നൽകിയാൽ ആരാണ് പണിക്കുപോകുക എന്നും നമ്മുടെ ജോലി സംസ്കാരത്തിന്റെ അവസ്ഥ എന്താകും എന്നും കോടതി ചോദ്യമുന്നയിച്ചു.
Content Highlights: Supreme Court criticizes state government freebies, says such measures may hinder economic growth and suggests focus on providing employment instead.