ന്യൂഡൽഹി: സർവ്വീസ് പ്രതിസന്ധിയിൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് മറുപടി നൽകി ഇൻഡിഗോ. സാങ്കേതിക പ്രശ്നം, കാലാവസ്ഥ, ശൈത്യകാല സമയക്രമം, പൈലറ്റുമാരുടെ പുതിയ വ്യവസ്ഥ എന്നിവ പ്രതിസന്ധിക്ക് കാരണമായി എന്നാണ് ഇൻഡിഗോ സിഇഒ നൽകിയ മറുപടിയിൽ ഉള്ളത്. യഥാർത്ഥ കാരണം കണ്ടെത്താൻ ഇനിയും സമയം വേണമെന്നും ഇൻഡിഗോ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ നിലവിൽ നൽകിയ മറുപടി വ്യോമയാന മന്ത്രാലയം തള്ളിയതായാണ് സൂചന.
അതേസമയം, യാത്രക്കാരെ പെരുവഴിയിലാക്കിയ ഇൻഡിഗോയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന സൂചന നൽകി കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു ഇന്ന് രംഗത്തെത്തിയിരുന്നു. ഇൻഡിഗോയ്ക്കെതിരെ തങ്ങൾ എടുക്കുന്ന നടപടി മറ്റ് എയർലൈനുകൾക്കെല്ലാം ഒരു മുന്നറിയിപ്പായിരിക്കുമെന്ന് മന്ത്രി പാർലമെന്റിൽ പറഞ്ഞു.
രാജ്യസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 'ഞങ്ങൾക്ക് പൈലറ്റുമാർ, ക്ര്യൂ, യാത്രക്കാർ എന്നിവരെ മുഖവിലയ്‌ക്കെടുക്കേണ്ടതുണ്ട്. എല്ലാ എയർലൈനുകളോടും ഞങ്ങൾ നേരത്തെ പറഞ്ഞതാണ്. ഇൻഡിഗോ ക്ര്യൂ റോസ്‌റ്റർ ശരിക്കും മാനേജ് ചെയ്യേണ്ടതായിരുന്നു. യാത്രക്കാർ വലഞ്ഞു. ഈ സാഹചര്യത്തെ ഞങ്ങൾ ചെറുതായി കാണുന്നില്ല. കർശനമായ നടപടി എടുക്കും. എല്ലാ എയർലൈനുകൾക്കും ഒരു മുന്നറിയിപ്പായിരിക്കും ആ നടപടി'; എന്നാണ് മന്ത്രി പറഞ്ഞത്. എയർലൈനിനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രാലയം ഇൻഡിഗോയുടെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി ഇന്ന് വിശദീകരണം നൽകിയത്.
പൈലറ്റുമാരുടെ വിശ്രമസമയം സംബന്ധിച്ച വ്യവസ്ഥ മൂലം വലിയ പ്രതിസന്ധിയാണ് ഇൻഡിഗോ കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ടത്. നിരവധി വിമാനങ്ങളാണ് കഴിഞ്ഞ ആഴ്ചയിൽ മാത്രം റദ്ദാക്കപ്പെട്ടത്. ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചത്. നിരവധി യാത്രക്കാർ എയർപോർട്ടിൽ കുടുങ്ങുകയും പരസ്യപ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഈ വ്യവസ്ഥ ഡിജിസിഎ തത്കാലത്തേക്ക് പിൻവലിച്ചിരുന്നു.
Content Highlights: indigo gives reply to centre on flight crisis