ശിവകുമാർ കുറച്ച് കൂടി കാത്തിരിക്കേണ്ടി വരും: സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തുടരുമെന്ന് ഹൈക്കമാൻഡ്

ഡല്‍ഹിയില്‍ എത്തിയ എംഎല്‍എമാരോട് തിരിച്ചുപോകാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു

ബെംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങൾ അവസാനിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തുടരും. കുറച്ചു കൂടി കാത്തിരിക്കാന്‍ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനോട് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ എത്തിയ എംഎല്‍എമാരോട് തിരിച്ചുപോകാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. അനാവശ്യ പ്രതിസന്ധി ഉണ്ടാക്കരുതെന്നും എംഎല്‍എമാര്‍ക്ക് നിര്‍ദേശം നല്‍കി. ഡി കെ ശിവകുമാറിനെ പിന്തുണയ്ക്കുന്ന എംഎല്‍എമാരാണ് ഡല്‍ഹിയിലെത്തിയത്. എണ്‍പതിലധികം എംഎല്‍എമാര്‍ സിദ്ധരാമയ്യയെ പിന്തുണക്കുന്നവരാണ്.

മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങള്‍ക്കിടെ ഡി കെ ശിവകുമാര്‍ കഴിഞ്ഞ ദിവസം സിദ്ധരാമയ്യയ്ക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നാണ് സിദ്ധരാമയ്യ പറഞ്ഞതെന്നും അദ്ദേഹത്തിന് ആശംസകള്‍ നേരുന്നുവെന്നുമാണ് ഡി കെ ശിവകുമാര്‍ പറഞ്ഞത്. ഗ്രൂപ്പോ വിഭാഗീയതയോ സൃഷ്ടിക്കുന്നത് തന്റെ രക്തത്തിലില്ലെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞിരുന്നു.

2023-ല്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ ധാരണ ഉണ്ടാക്കിയിരുന്നുവെന്ന് വാദിച്ചാണ് ഡി കെ ശിവകുമാറിനെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ നേതൃമാറ്റ ആവശ്യം ഉന്നയിച്ച് ഹൈക്കമാന്‍ഡിനെ സമീപിച്ചത്. കരാര്‍ അനുസരിച്ച് നവംബര്‍ 20ന് സിദ്ധരാമയ്യ മുഖ്യമന്ത്രിയായി രണ്ടര വര്‍ഷം പൂര്‍ത്തിയാക്കി. അടുത്ത രണ്ടര വര്‍ഷം ശിവകുമാറിന് മുഖ്യമന്ത്രി പദവി കൈമാറണമെന്നായിരുന്നു എംഎല്‍എമാരുടെ ആവശ്യം. എന്നാല്‍ സിദ്ധരാമയ്യ തന്നെ പദവിയില്‍ തുടരുമെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കുകയായിരുന്നു.

Content Highlights: Siddaramaiah will continue as karnataka CM, Highcommand ask dk shivakumar to wait

To advertise here,contact us