രാഷ്ട്രീയ തടവുകാരൻ റിജാസ് ഐക്യദാർഢ്യം സംഗമവും സിനിമ പ്രദർശനവും സംഘടിക്കപ്പെട്ടു

മഹാരാഷ്ട്ര എടിഎസ് യുഎപിഎ ചുമത്തി നാഗ്പൂർ ജയിലിൽ തടവിലാക്കിയ റിജാസിന്റെ ജയിൽ ജീവിതം 500 ദിവസം പിന്നിടുകയാണ്

കോഴിക്കോട്: മാധ്യമ പ്രവർത്തകനും, വിദ്യാർത്ഥി ആക്റ്റിവിസ്റ്റുമായ റിജാസ് എം സിദ്ധീഖിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ഗുഫ്തുകു കലക്റ്റീവും, റിജാസ് സോളിഡാരിറ്റി ഫോറവും ചേർന്ന് കോഴിക്കോട് കൈരളി-ശ്രീ ഓഡിറ്റോറിയത്തിൽ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. മഹാരാഷ്ട്ര എടിഎസ് യുഎപിഎ ചുമത്തി നാഗ്പൂർ ജയിലിൽ തടവിലാക്കിയ റിജാസിന്റെ ജയിൽ ജീവിതം 500 ദിവസം പിന്നിടുകയാണ്. ഈ സാഹചര്യത്തിലാണ് ഗുഫ്തുകു കലക്റ്റീവും, റിജാസ് സോളിഡാരിറ്റി ഫോറവും ചേർന്ന് 'യുഎപിഎ-എൻഐഎ - പ്രിസൺസ്: ടൂൾസ് ഫോർ ഇൻസ്റ്റിറ്റ്യൂഷണൽ കില്ലിംഗ്' എന്ന പേരിൽ പാനൽ ചർച്ച സംഘടിപ്പിച്ചത്.

കേരളത്തിലാണ് ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയ തടവുകാരുള്ളതെന്ന് ജസ്റ്റിസ് ഫോർ പ്രിസണേഴ്സ് പ്രതിനിധി അനൂപ് മാത്യു പറഞ്ഞു. ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ വിചാരണയില്ലാതെ രാഷ്ട്രീയ തടവുകാർ കിടന്നതിലും കൂടുതൽ കാലം സ്വതന്ത്ര ഇന്ത്യയിൽ രാഷ്ട്രീയ തടവുകാർ തടവിലാക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുത്വ ബ്രാഹ്മണിസത്തിനെതിരെ സംസാരിക്കുന്ന ആരും സ്റ്റേറ്റ് സർവയിലൻസിന്റെ കീഴിലാണെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാന പ്രതിനിധി ഹരി പാനൽ ചർച്ചയിൽ പ്രസ്താവിച്ചു. 'അഭിലാഷങ്ങൾ തടസ്സപ്പെടുമ്പോൾ മനുഷ്യൻ മരണത്തിലേക്ക് തള്ളി വിടപ്പെടുന്നു. ഇൻസ്റ്റിറ്റ്യൂഷൻ കില്ലിംഗിലൂടെ സ്റ്റേറ്റ് മനുഷ്യരുടെ അഭിലാശങ്ങളെ ഇല്ലായ്മ ചെയ്യുകയാണ്' എന്നായിരുന്നു മാധ്യമ പ്രവർത്തകൻ ആത്തിഫ് ഹനീഫിൻ്റെ അഭിപ്രായം.

പാനൽ ചർച്ചക്ക് ശേഷം ഗുഫ്തുഗു കലക്റ്റീവിന്റെ വെബ്സൈറ്റ് ഉത്ഘാടനവും, സോളിഡാരിറ്റി മൂവ്മെന്റ് സംവിധാനം ചെയ്ത 'വിധി കാത്തു നിന്നവർ' എന്ന ഡോക്യുമെൻ്ററി പ്രദർശിപ്പിക്കുകയും ചെയ്തു. ഡോക്യൂമെൻ്ററിയുടെ അണിയറ പ്രവർത്തകരുമായിയുള്ള പ്രേക്ഷകരുടെ ചോദ്യോത്തരത്തോട് കൂടിയാണ് പരിപാടി അവസാനിച്ചത്.

'പൊളിറ്റിക്കൽ പ്രിസണേഴ്സ് ഡേ'യിൽ സംഘടിപ്പിക്കപ്പെട്ട ഈ പാനൽ ചർച്ചയിൽ അംബിക മറുവാക്ക്, മാധ്യമ പ്രവർത്തകൻ ആത്തിഫ് ഹനീഫ്, അഡ്വ. റസൽ, ജസ്റ്റിസ് ഫോർ പ്രിസണേഴ്സ് പ്രതിനിധി അനൂപ് മാത്യു ജോർജ്, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രതിനിധി ഹാരിസ് എന്നിവർ പങ്കെടുത്തു. പ്രസ്തുത പാനൽ ചർച്ചയ്ക്ക് ഗുഫ്തുകു കലക്റ്റീവ് പ്രതിനിധി അഷ്ഫാക്ക് സ്വാഗതം പറഞ്ഞു. മാധ്യമ പ്രവർത്തക നീതു ജോസഫാണ് ചർച്ച മോഡറേറ്റ് ചെയ്തത്.

Content Highlights: A solidarity gathering and film screening were organized in support of political prisoner Rijaz.

To advertise here,contact us