ആരോഗ്യവകുപ്പില്‍ മന്ത്രി അറിയാതെ ഉദ്യോഗസ്ഥ നീക്കം; DME യോഗം വിളിച്ചതില്‍ കെ മുരളീധരന് അതൃപ്തി

പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഡിഎംഇ യോഗം വിളിച്ചത്.

തിരുവനന്തപുരം: ആരോഗ്യവകുപ്പില്‍ മന്ത്രിയറിയാതെ ഉദ്യോഗസ്ഥ നീക്കമെന്ന് പരാതി. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് വിഷയത്തില്‍ DME യോഗം വിളിച്ചതില്‍ ആരോഗ്യമന്ത്രി കെ മുരളീധരന് അതൃപ്തിയെന്നാണ് വിവരം. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഡിഎംഇ യോഗം വിളിച്ചത്.

പെന്‍ഷനേഴ്‌സ് ലീഗ് ഇടത് സര്‍ക്കാരിന് നല്‍കിയ നിവേദനത്തില്‍ വകുപ്പ് മന്ത്രി അറിയാതെ തിടുക്കപ്പെട്ട് നടപടി എടുത്തതില്‍ ദുരൂഹതയെന്നാണ് ആക്ഷേപം. പ്രിന്‍സിപ്പല്‍ സെക്രട്ടറി ജൂലൈ 28 ന് ഡിഎംഇയ്ക്ക് കത്തയച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ഒന്നാം തീയതി യോഗം വിളിച്ചത്.

പ്രാദേശിക വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള നിവേദനത്തിലെ അവസാന ആവശ്യമായിരുന്നു സ്വകാര്യ പ്രാക്ടീസ്. അടിയന്തര പ്രാധാന്യമില്ലാത്ത വിഷയം മന്ത്രി അറിയാതെ പരിഗണിച്ചതിലാണ് മന്ത്രി കെ മുരളീധരന് അതൃപ്തിയുള്ളത്. ഫയല്‍ നീക്കത്തിന്റെ തെളിവുകള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.

മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസില്‍ എല്ലാ നടപടികളും നിര്‍ത്തിവെക്കാന്‍ മന്ത്രി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ആലോചനാ യോഗം വിളിച്ച ഡിഎംഇയെ മന്ത്രി ശാസിക്കുകയും ചെയ്തിരുന്നു. സ്വകാര്യ പ്രാക്ടീസ് ഈ സര്‍ക്കാരിന്റെ നയമല്ലെന്നാണ് മന്ത്രി പറഞ്ഞത്. സ്വകാര്യ പ്രാക്ട്ടിസുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും സര്‍ക്കാര്‍ എടുത്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഒരു അപേക്ഷയും ലഭിച്ചിട്ടില്ലെന്നും കെ മുരളീധരന്‍ പ്രതികരിച്ചിരുന്നു.

Content Highlights: K Muraleedharan has expressed displeasure over a DME meeting reportedly convened without the knowledge of the Health Minister.

To advertise here,contact us