'റൗഡി ലിസ്റ്റിലുള്ള ചേന്തി അനില്‍ എങ്ങനെ DCC അംഗമായി, ഇത്രകാലം എങ്ങനെ തുടര്‍ന്നു'; ചോദ്യവുമായി വി കെ സനോജ്

'വി ഡി സതീശനോട് ചോദ്യം ചോദിക്കേണ്ടി വന്നപ്പോഴാണ് റൗഡി ലിസ്റ്റിലെ അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത് എന്നതാണ് ഇപ്പോള്‍ കാണുന്ന കൗതുകം'

കണ്ണൂര്‍: മുഖ്യമന്ത്രി വി ഡി സതീശനെ റോഡില്‍ തടഞ്ഞതുമായി ബന്ധപ്പെട്ട് ഡിസിസി അംഗം ചേന്തി അനിലിനെ പുറത്താക്കിയതില്‍ കോണ്‍ഗ്രസിനോട് ചോദ്യവുമായി വി കെ സനോജ് എംഎല്‍എ. ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉണ്ടായിരുന്ന ആളായതുകൊണ്ടാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്നാണ് കെപിസിസി പ്രസിഡന്റ് പറഞ്ഞതെന്നും അങ്ങനെയെങ്കില്‍ റൗഡി ലിസ്റ്റിലുള്ള ഒരാള്‍ എങ്ങനെ ഡിസിസി പ്രസിഡന്റായി എന്ന ചോദ്യം പ്രസക്തമാണെന്നും വി കോ സനോജ് ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണെങ്കില്‍ ചേന്തി അനിലിന് ഇത്രകാലം എങ്ങനെ തുടരാന്‍ കഴിഞ്ഞുവെന്നും വി കേ സനോജ് ചോദിച്ചു. വി ഡി സതീശനോട് ചോദ്യം ചോദിക്കേണ്ടി വന്നപ്പോഴാണ് റൗഡി ലിസ്റ്റിലെ അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത് എന്നതാണ് ഇപ്പോള്‍ കാണുന്ന കൗതുകം. പക്ഷേ അതിനപ്പുറം ഒരു വലിയ തിരിച്ചറിവുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷം മുഖ്യമന്ത്രിയും 21 മന്ത്രിമാരും ഉള്‍പ്പെടുന്ന മന്ത്രിസഭ ഒന്നാകെ യാത്ര ചെയ്യുന്ന ബസ്സിന് നേരെ എംഡിഎംഎ കേസ്സില്‍ അറസ്റ്റിലായ പ്രതികള്‍ അടക്കം കല്ലും വടിയും കരിങ്കൊടിയും വലിച്ചെറിയുന്നതും ഓടുന്ന ബസ്സിന് മുന്നിലേക്ക് ചാടുന്നതും സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് വിമാനത്തിനുള്ളില്‍ പോലും പ്രതിഷേധം എന്ന പേരില്‍ ആക്രമണത്തിന് ശ്രമിക്കുന്നതുമെല്ലാം 'ജനകീയ പ്രതിഷേധം'ആയിരുന്നുവെന്നും സനോജ് പരിഹസിച്ചു.

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്താല്‍ കേസെടുക്കാനും അറസ്റ്റ് ചെയ്യാനും ഈ നാട്ടില്‍ നിയമമുണ്ട്. മുന്‍ എംപിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തൂക്കി എറിഞ്ഞാല്‍ അതും 'സുരക്ഷയുടെ ഭാഗം' മാത്രമാണ്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം കിട്ടുന്ന ചില തിരിച്ചറിവുകളാണത്. വൈകിയെത്തിയാലും തിരിച്ചറിവ് തിരിച്ചറിവ് തന്നെയാണെന്നും വി കെ സനോജ് കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ചയായിരുന്നു മുഖ്യമന്ത്രിയുടെ വാഹനം ചേന്തി അനിലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത്. ചേന്തി ശ്രീ നാരായണ സാംസ്‌കാരിക നിലയത്തിലെ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു നടപടി. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈകാണിച്ച് നിര്‍ത്തുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ ചേന്തി അനില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെയായിരുന്നു ചേന്തി അനിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിക്കൊണ്ടുള്ള കോണ്‍ഗ്രസ് നടപടിയുണ്ടായത്.

വി കെ സനോജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മുഖ്യമന്ത്രി ശ്രീ വി ഡി സതീശനോട് നേരത്തെ ഏറ്റ പരിപാടിക്ക് വരാതിരുന്നത് എന്തുകൊണ്ടെന്ന് വഴിയില്‍ വെച്ച് ചോദിച്ച ഡിസിസി അംഗത്തെ മുഖ്യമന്ത്രി വിരട്ടുന്നു. ഒപ്പമുണ്ടായിരുന്ന മുന്‍ എം പിയും കെപിസിസി വൈസ് പ്രസിഡന്റുമായിരുന്ന ശ്രീ പീതാംബരക്കുറുപ്പിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തൂക്കി എറിയുന്ന ദൃശ്യങ്ങളും പുറത്തുവരുന്നു. ചോദ്യം ചോദിച്ച ഡിസിസി അംഗത്തെ രാത്രി തന്നെ വീട്ടില്‍ കയറി പൊലീസ് അറസ്റ്റ് ചെയ്യുന്നു.

ഇപ്പോള്‍ കെപിസിസി പ്രസിഡന്റ് പറയുന്നു, ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉണ്ടായിരുന്ന ആളാണ്, അതുകൊണ്ടാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്ന്. അപ്പോള്‍ ഒരു ചോദ്യം സ്വാഭാവികമാണ്.

റൗഡി ലിസ്റ്റിലുള്ള ഒരാള്‍ എങ്ങനെ ഡിസിസി അംഗമായി? ഇത്രകാലം എങ്ങനെ തുടരാന്‍ കഴിഞ്ഞു? വി ഡി സതീശനോട് ചോദ്യം ചോദിക്കേണ്ടി വന്നപ്പോഴാണ് റൗഡി ലിസ്റ്റിലെ അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത് എന്നതാണ് ഇപ്പോള്‍ കാണുന്ന കൗതുകം. പക്ഷേ അതിനപ്പുറം ഒരു വലിയ തിരിച്ചറിവുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷം മുഖ്യമന്ത്രിയും 21 മന്ത്രിമാരും ഉള്‍പ്പെടുന്ന മന്ത്രിസഭ ഒന്നാകെ യാത്ര ചെയ്യുന്ന ബസ്സിന് നേരെ ങഉങഅ കേസ്സില്‍ അറസ്റ്റിലായ പ്രതികള്‍ അടക്കം കല്ലും വടിയും കരിങ്കൊടിയും വലിച്ചെറിയുന്നതും, ഓടുന്ന ബസ്സിന് മുന്നിലേക്ക് ചാടുന്നതും, സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് വിമാനത്തിനുള്ളില്‍ പോലും പ്രതിഷേധം എന്ന പേരില്‍ ആക്രമണത്തിന് ശ്രമിക്കുന്നതുമെല്ലാം 'ജനകീയ പ്രതിഷേധം'ആയിരുന്നു.

കേസെടുക്കുന്നത് ജനാധിപത്യ നിഷേധം ആയിരുന്നു. ഇപ്പോള്‍ മനസ്സിലാകുന്നു. മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്താല്‍ കേസെടുക്കാനും അറസ്റ്റ് ചെയ്യാനും ഈ നാട്ടില്‍ നിയമമുണ്ട്. മുന്‍ എം പിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തൂക്കി എറിഞ്ഞാല്‍ അതും 'സുരക്ഷയുടെ ഭാഗം' മാത്രമാണ്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം കിട്ടുന്ന ചില തിരിച്ചറിവുകള്‍. വൈകിയെത്തിയാലും തിരിച്ചറിവ് തിരിച്ചറിവ് തന്നെയാണ്.

Content Highlights- VK Sanoj raised questions over how Chendhi Anil, who is reportedly listed as a rowdy sheet member, became a DCC member and continued in the role for a long period.

To advertise here,contact us