മലപ്പുറം: ചന്ദ്രികയിലെ തൻ്റെ ലേഖനം സിപിഐയെ സ്വാഗതം ചെയ്തതല്ലെന്ന് മുസ്ലിം ലീഗിൻ്റെ മുതിർന്ന നേതാവ് കെപിഎ മജീദ്. സിപിഐ യുഡിഎഫിലേയ്ക്ക് വരണമെന്ന് പറയാൻ താൻ ആളല്ലെന്നും കെപിഎ മജീദ് വ്യക്തമാക്കി. സിപിഐയുടെ അംഗസംഖ്യയിൽ അല്ല കാര്യമെന്നും മുന്നണിയാകുമ്പോൾ ചെറു പാർട്ടികൾക്കും അവകാശമുണ്ടെന്നും കെപിഎ മജീദ് വ്യക്തമാക്കി. തങ്ങളുടെ കൂടെയായിരുന്നപ്പോൾ സിപിഐക്ക് മുഖ്യമന്ത്രി സ്ഥാനം വരെ നൽകിയതും കെപിഎ മജീദ് ചൂണ്ടിക്കാണിച്ചു. സിപിഐക്ക് നേരെ ഉണ്ടാകുന്ന ആക്ഷേപങ്ങൾ കണ്ടപ്പോൾ അവരുമായി നല്ല ബന്ധം സൂക്ഷിക്കുന്ന സംഘടനയിലെ പ്രവർത്തകൻ എന്ന നിലയിൽ എനിക്കുണ്ടായ സഹതാപവും വേദനയുമാണ് എഴുതിയതെന്നും കെപിഎ മജീദ് വ്യക്തമാാക്കി.
ചന്ദ്രികയിൽ എഴുതിയ ലേഖനത്തിൽ ഒരു ദുരുദ്ദേശവും ഇല്ലെന്നും കെപിഎ മജീദ് വ്യക്തമാക്കി. സിപിഐക്ക് വന്നു ഭവിച്ചിട്ടുള്ള പ്രയാസങ്ങളിൽ എന്തുചെയ്യണമെന്ന് അവരാണ് തീരുമാനിക്കേണ്ടത്. അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ താല്പര്യം ഇല്ല. സിപിഐ കാര്യങ്ങൾ ആലോചിച്ച് തീരുമാനിക്കാൻ കെൽപ്പുള്ള പാർട്ടിയാണെന്നും കെപിഎ മജീദ് അഭിപ്രായപ്പെട്ടു. വരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സിപിഐ ആണ്. അവർ തീരുമാനിക്കുമ്പോൾ അല്ലേ യുഡിഎഫിൽ ചർച്ച ചെയ്യേണ്ടതുള്ളൂവെന്നും കെപിഎ മജീദ് കൂട്ടിച്ചേർത്തു.
പ്രതിപക്ഷ ഉപനേതൃപദവിയെ സംബന്ധിച്ച് സിപിഐഎം-സിപിഐ തമ്മിലുള്ള ഭിന്നത ശക്തമാകവെ പഴയ മുന്നണി ബന്ധം ഓർമ്മിച്ച് രാഷ്ട്രീയ നിലപാട് പറഞ്ഞ് കെപിഎ മജീദ് ചന്ദ്രിക ദിനപത്രത്തിൽ ലേഖനം എഴുതിയിരുന്നു. മുസ്ലിം ലീഗും സിപിഐയും കോൺഗ്രസും ഒന്നിച്ചു ഭരിച്ച അച്യുതമേനോൻ മന്ത്രിസഭയുടെ ഭരണം ഓർമ്മപ്പെടുത്തിയായിരുന്നു ലീഗിന്റെ മുഖപത്രമായ ചന്ദ്രികയിൽ കെപിഎ മജീദ് ലേഖനം എഴുതിയത്. അച്യുതമേനോൻ മന്ത്രിസഭ മുസ്ലിം ലീഗിന്റെയും സിപിഐ യുടെയും ചരിത്രത്തിൽ സുവർണ്ണ ലിപികളിലെഴുതിയ താളുകളായിരുന്നുവെന്ന് കെപിഎ മജീദ് ലേഖനത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു.
വൺ ആയത്. അച്യുതമേനോൻ സർക്കാർ കേരളത്തിന്റെ വളർച്ചയുടെ അടിത്തറ ദൃഢപ്പെടുത്തി. വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലെ ലോകോത്തര കേരള മോഡൽ രൂപപ്പെട്ടത് അക്കാലത്താണെന്നും കെപിഎ മജീദ് ലേഖനത്തിൽ അവകാശപ്പെട്ടിരുന്നു. സിപിഐഎമ്മിന്റെ വലയിൽ അകപ്പെട്ടതോടെ മുഖ്യമന്ത്രി പദവിയോ ഉപമുഖ്യമന്ത്രി സ്ഥാനമോ ലഭിക്കാതെ സിപിഐ സ്വയം താഴ്ന്നു പോയെന്നും ഭൂപരിഷ്‌കരണ നിയമത്തിന്റെ ക്രെഡിറ്റ് സിപിഐഎം അടിച്ചെടുക്കുകയാണെന്നും കെപിഎ മജീദ് ലേഖനത്തിൽ പറയുന്നുണ്ട്. വല്യേട്ടൻ ചമയുന്നതിൽ നിന്നും സിപിഐഎം തമ്പ്രാൻ കൽപ്പിക്കുന്ന നിലയിലേക്ക് എത്തി. ഭരണത്തിലുള്ളപ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും ഉടമ അടിമ വ്യവസ്ഥക്ക് മാറ്റമില്ല. തിരുമുമ്പിൽ കുനിഞ്ഞ് നിന്ന് രാജകൽപന അനുസരിക്കാൻ മാത്രം അടിമകളല്ല സിപിഐ. ജയപരാജയങ്ങൾക്കപ്പുറം കേരള ചരിത്രത്തിൽ സിപിഐക്ക് ഉള്ളത് തനതായ വ്യക്തിത്വമെന്നും ലേഖനത്തിൽ പറഞ്ഞിരുന്നു.
പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് സിപിഐ-സിപിഐഎം തർക്കങ്ങൾ പരസ്യമായ തർക്കങ്ങളിലേയ്ക്ക് പോകുന്ന ഘട്ടത്തിൽ സിപിഐയെ പ്രകീർത്തിച്ചും സിപിഐഎമ്മിനെ കുറ്റപ്പെടുത്തിയുമുള്ള കെപിഎ മജീദിൻ്റെ ലേഖനത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ടെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. സിപിഐയെ യുഡിഎഫിലേയ്ക്ക് പരോക്ഷമായി ക്ഷണിക്കുന്നതാണ് ഈ ലേഖനമെന്നും വിലയിരുത്തപ്പെട്ടിരുന്നു.
Content Highlights: KPA Majeed clarifies in a Chandrika article that the IUML did not invite the CPI to the UDF, saying it is for the CPI to decide whether it wants to join the alliance.