ഇത്തരം പ്രയോഗങ്ങളും ഭാഷകളും അങ്ങേയറ്റം അധിക്ഷേപാര്‍ഹം: കാന്തപുരം വിഭാഗത്തിൻ്റെ വിവാദ നിർദ്ദേശത്തിൽ P K ശ്രീമതി

ഇത്തരം പ്രയോഗങ്ങളും,ഭാഷകളും അങ്ങേയറ്റം അധിക്ഷേപാര്‍ഹമാണ്. അത് ആര് തന്നെ പറഞ്ഞാലും പിന്‍വലിക്കണമെന്നും പി കെ ശ്രീമതി

കൊച്ചി: ഇസ്‌ലാമിക ആഘോഷങ്ങളില്‍ സ്ത്രീകളെ പൊതു ഇടത്തില്‍ പ്രദര്‍ശിപ്പിക്കരുതെന്ന സമസ്ത കാന്തപുരം വിഭാഗത്തിന്റെ വിവാദ നിർദ്ദേശത്തിൽ പ്രതികരിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. പ്രദര്‍ശനം എന്ന ഒരു വാക്ക് എങ്ങനെയാണ് ജീവനുള്ള ഒരു വ്യക്തിയെ കുറിച്ച് ഉപയോഗിക്കുകയെന്നും ജീവനില്ലാത്ത വസ്തുവിനെയാണ് പ്രദര്‍ശിപ്പിക്കുന്നതെന്നും പി കെ ശ്രീമതി ചൂണ്ടിക്കാണിച്ചു. ഇത്തരം പ്രയോഗങ്ങളും ഭാഷകളും അങ്ങേയറ്റം അധിക്ഷേപാര്‍ഹമാണ്. അത് ആര് തന്നെ പറഞ്ഞാലും പിന്‍വലിക്കണമെന്നും പി കെ ശ്രീമതി റിപ്പോര്‍ട്ടറിനോട് പ്രതികരിക്കവെ ആവശ്യപ്പെട്ടു.

'മഹാനായ മുഹമ്മദ് നബിയും മതവും പറയുന്നത് സ്ത്രീകള്‍ക്ക് ആദരവും പരിഗണനയും കൊടുക്കണം എന്നാണ്. മത മേധാവികളുടെ ഭാഗത്തുനിന്ന് ഈ രൂപത്തിലുള്ള പരാമർശം അംഗീകരിക്കാന്‍ കഴിയുന്നതല്ല. അത്തരം ഒരു പ്രയോഗം ആരുതന്നെ നടത്തിയാലും അതിനോട് യോജിക്കാന്‍ കഴിയി'ല്ലെന്നും പി കെ ശ്രീമതി വ്യക്തമാക്കി. മതമേധാവികളൊക്കെ ബഹുമാന്യരാണ്. പക്ഷെ സ്ത്രീകളോട് കാണിക്കുന്ന ഈ അവഗണനയും അധിക്ഷേപവും അവസാനിപ്പിക്കണം എന്നാണ് വിനയപൂര്‍വ്വം പറയാന്‍ ഉള്ളത് എന്നും പി കെ ശ്രീമതി കൂട്ടിച്ചേര്‍ത്തു.

അന്യപുരുഷന്മാര്‍ക്കിടയില്‍ വേദിയിലോ പൊതുഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും. ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നും കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ പ്രസ്തവനയില്‍ പറഞ്ഞിരുന്നു. നബിദിന ആഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതിന് പിന്നാലെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നിര്‍ദേശവുമായി സമസ്ത കാന്തപുരം വിഭാഗം രംഗത്തെത്തിയത്.

Content Highlight : PK Sreemathi responds to the statement by the Samastha Kanthapuram faction

To advertise here,contact us