മൂവാറ്റുപുഴ ജില്ല വേണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ: പരിഗണിക്കാമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ വേദിയിലായിരുന്നു മാത്യു കുഴൽനാടൻ്റെ ആവശ്യവും മുഖ്യമന്ത്രിയുടെ മറുപടിയും

കൊച്ചി: മൂവാറ്റുപുഴ ജില്ല വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശനെ വേദിയിലിരുത്തി ആവശ്യപ്പെട്ട് മാത്യു കുടൽനാടൻ എംഎൽഎ. ഞങ്ങൾ മൂവാറ്റുപുഴക്കാർക്ക് ഒരു ഓണസമ്മാനം നൽകിയിട്ടേ പോകാവൂ എന്ന് ആമുഖമായി പറഞ്ഞായിരുന്നു പുതിയ ജില്ല എന്ന ആവശ്യം മാത്യു കുഴൽനാടൻ ഉന്നയിച്ചത്. ആവശ്യം ഗൗരവമായി പരിഗണിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ വേദിയിലായിരുന്നു മാത്യു കുഴൽനാടൻ്റെ ആവശ്യവും മുഖ്യമന്ത്രിയുടെ മറുപടിയും.

'ഞങ്ങൾ മൂവാറ്റുപുഴക്കാർക്ക് ഒരു ഓണസമ്മാനം നൽകിയിട്ടേ പോകാവൂ. സത്യം പറഞ്ഞാൽ ഏറെക്കാലമായി ഞങ്ങൾ വറുതിയിലും പട്ടിണിയിലുമാണ്. ഞാനും ഡീനും അടക്കം എല്ലാ നേതാക്കന്മാരും പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ കുറച്ച് കാലങ്ങളായി മുവാറ്റുപുഴയ്ക്ക് ഒന്നും ലഭിക്കുന്നുണ്ടായിരുന്നില്ല. പ്രത്യേകമായ കരുതലും പരി​ഗണനയും മൂവാറ്റുപുഴയ്ക്ക് വേണ്ടി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരും ആ​ഗ്രഹിക്കുന്ന ഓണസമ്മാനം ഒരു പുതിയ ജില്ല രൂപീകൃതമാകുമെങ്കിൽ ആദ്യത്തെ ജില്ല മൂവാറ്റുപുഴ ജില്ല ആയിരിക്കണം' എന്നായിരുന്നു മാത്യു കുഴൽനാടൻ പറഞ്ഞത്.

'എഎംഎൽ സംസാരിച്ചപ്പോൾ മൂവാറ്റുപുഴയുടെ സങ്കടങ്ങളെക്കുറിച്ച് പറഞ്ഞു. ഒരുപാട് നാളുകൾ പാർശ്വവത്കരിക്കപ്പെട്ടതിനെക്കുറിച്ച് പറഞ്ഞു. പ്രതികാര ബുദ്ധിയോട് കൂടി ഇവിടുത്തെ വികസന പ്രവ‍ർത്തനങ്ങളെ തടസ്സപ്പെടുത്തുത്തി നിർത്തിയതിനെക്കുറിച്ച് പറഞ്ഞു. എല്ലാ സങ്കടങ്ങളും എല്ലാ വിഷമങ്ങളും മാറ്റും. ഒരു കാര്യം നഷ്ടപ്പെട്ടാൽ പലിശ സഹിതം കിട്ടണമെന്നാണ് എല്ലാവരും ആ​ഗ്രഹിക്കുന്നത്. അതിൻ്റെ പലിശ സഹിതം മൂവാറ്റുപുഴയ്ക്ക് നൽകും. മൂവാറ്റുപുഴ ജില്ല എന്ന് പറഞ്ഞപ്പോൾ എനിക്ക് ചെറിയൊരു വിഷമം വന്നു. എൻ്റെ ജില്ലയിൽ നിന്ന് മൂവാറ്റുപുഴ വേറിട്ട് പോകൂന്നാണല്ലോ. എന്നാലും ആ കാര്യം കൂടി ​ഗൗരവമായി പരിശോധിക്കുന്നുണ്ട്' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഡീലിമിറ്റേഷൻ കമ്മീഷൻ സർക്കാർ കൊണ്ടുവരുമെന്നും അക്കാര്യത്തിൽ ഇത് കൂടി ഉറപ്പായി പരി​ഗണിക്കുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

Content Highlights: Chief Minister said the demand for a separate Muvattupuzha district, raised by Mathew Kuzhalnadan, can be considered, while V D Satheesan reacted to the proposal.

To advertise here,contact us