മുന്നറിയിപ്പ് ഇല്ലാതെ വ്യോമസേനയുടെ ഹെലികോപ്റ്റർ ശബരിമല നിലയ്ക്കലിൽ; 10 സെക്കന്റ് നിന്ന ശേഷം മടങ്ങിപ്പോയി

ഏകദേശം 10 സെക്കന്റോളം അന്തരീക്ഷത്തില്‍ നിന്ന ശേഷം ഹെലികോപ്റ്റര്‍ തിരികെ പറന്നുപോവുകയായിരുന്നു

പത്തനംതിട്ട: ശബരിമല നിലയ്ക്കലില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ താഴ്ന്ന് പറന്നു. ZP5151 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ ഹെലികോപ്റ്ററാണ് നിലയ്ക്കലിലെ ഹെലിപ്പാഡിന് മുകളിലെത്തിയത്. ഹെലിപ്പാഡില്‍ ലാന്‍ഡ് ചെയ്യുമെന്ന് കരുതിയെങ്കിലും ഏകദേശം 10 സെക്കന്‍ഡോളം അന്തരീക്ഷത്തില്‍ നിന്ന ശേഷം ഹെലികോപ്റ്റര്‍ തിരികെ പറന്നുപോവുകയായിരുന്നു. പ്രോട്ടോക്കോൾ പ്രകാരം മുന്നറിപ്പ് നൽകണമെന്ന നിർദേശം പാലിക്കാത്തെയാണ് ഹെലികോപ്റ്റർ എത്തിയത്. 2024ൽ ഹൈക്കോടതി പുറത്തിറക്കിയ നിയമ പ്രകാരം പമ്പ, നിലയ്ക്കൽ, സന്നിധാനം ഉൾപ്പെടെയുള്ള പ്രദേശം നിയന്ത്രിത മേഖലയാണ് ഇവിടെക്ക് പ്രത്യേക അനുമതി ഇല്ലാതെ ഹെലികോപ്റ്റർ ഉപയോഗിക്കാൻ പാടുള്ളതല്ല. വിഷയം വാർത്ത ആയതോടെ ദുരന്തനിവാരണത്തിൻ്റെ ഭാഗമായി പറന്നതാണെന്ന് വ്യോമസേന വിശദീകരണം നൽകി.

എന്നാൽ ഹെലികോപ്റ്റര്‍ എന്തിനാണ് വന്നതെന്നതില്‍ പൊലീസിന് കൃത്യമായ വ്യക്തതയില്ലായിരുന്നു. ദുരന്തനിവാരണ പദ്ധതിയുടെ ഭാഗമായി വന്നതാകാം എന്നായിരുന്നു സംശയം. ഇതില്‍ മുന്‍കൂട്ടി അറിയിപ്പ് കേരള പോലീസിന് കിട്ടിയിരുന്നില്ല. ജടായു പാറ, നിലയ്ക്കല്‍ എന്നിവിടങ്ങളിലാണ് നിരീക്ഷണം നടത്തിയെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ഏപ്രിൽ മാസവും തീരസുരക്ഷാ സേനയുടെ സി ജി 821 എന്ന ഹെലികോപ്റ്റര്‍ സന്നിധാനത്ത് താഴ്ന്ന് പറന്നിരുന്നു. കൊടിമരത്തിന് അഞ്ച് മീറ്റര്‍ ഉയരത്തില്‍ വരെയാണ് ഹെലികോപ്റ്റര്‍ പറന്നത്. ഹെലികോപ്റ്ററില്‍ നാലുപേരാണ് ഉണ്ടായിരുന്നത്. ഒരാള്‍ ക്ഷേത്രത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. 30 സെക്കന്‍ഡ് സമയം സന്നിധാനത്തിന് സമീപം ഹെലികോപ്റ്റര്‍ പറന്ന ശേഷം തിരികെ പോയിരുന്നു. ആദ്യമായിട്ടാണ് അന്ന് ഹെലികോപ്റ്റര്‍ ക്ഷേത്രത്തിന്റെ വളരെ അടുത്തുകൂടി താഴ്ന്നുപറന്നത്. വിവിധ സ്ഥലങ്ങളില്‍ നിരീക്ഷണ പറക്കല്‍ നടത്താറുണ്ടെന്നും അതിന്റെ ഭാഗമായിട്ടാണ് ഹെലികോപ്റ്റര്‍ എത്തിയതെന്നും പ്രതിരോധ വകുപ്പിന്റെ കൊച്ചിയിലെ പിആര്‍ഒ വ്യക്തമാക്കിയിരുന്നു.

Content Highlights: An Air Force helicopter reportedly arrived at Sabarimala Nilakkal without prior warning and left after remaining there for around 10 seconds.

To advertise here,contact us