ബ്ലീച്ചിങ്ങ് പൗഡര്‍ ക്രമക്കേട്: ഉദ്യോഗസ്ഥരെ വെള്ളപൂശി അന്വേഷണ റിപ്പോര്‍ട്ട്, ആരോഗ്യമന്ത്രിക്ക് അതൃപ്തി

റിപ്പോര്‍ട്ട് തള്ളിയ മന്ത്രി വിഷയത്തില്‍ ഉന്നത അന്വേഷണത്തിന് ഉത്തരവിട്ടേക്കും എന്നും വിവരമുണ്ട്

തിരുവനന്തപുരം: ബ്ലീച്ചിങ്ങ് പൗഡര്‍ ക്രമക്കേടില്‍ ഉദ്യോഗസ്ഥരെ വെള്ളപൂശി അന്വേഷണ റിപ്പോര്‍ട്ട്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ മന്ത്രിക്ക് കടുത്ത അതൃപ്തി എന്നാണ് വിവരം. മന്ത്രി റിപ്പോര്‍ട്ട് മടക്കി അയയ്ക്കും. കെഎംഎസ്‌സിഎല്‍ 7.32 കോടിക്ക് ബ്ലീച്ചിങ് പൗഡര്‍ വാങ്ങിയതിലായിരുന്നു അന്വേഷണം പ്രഖ്യാപിച്ചത്. ടെന്‍ഡറുകളില്‍ ക്രമക്കേട് ഇല്ലെന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയത്.

എന്നാല്‍ റിപ്പോര്‍ട്ട് തള്ളിയ മന്ത്രി വിഷയത്തില്‍ ഉന്നത അന്വേഷണത്തിന് ഉത്തരവിട്ടേക്കും എന്നും വിവരമുണ്ട്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന ക്രമക്കേടില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ക്ലീന്‍ ചിറ്റ് നല്‍കിയതാണ് മന്ത്രിയെ പ്രകോപിപ്പിച്ചിരിക്കുന്നത് എന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്തായിരുന്നു കെഎംഎസ്‌സിഎല്‍ വഴി 7.32 കോടിക്ക് ബ്ലീച്ചിങ്ങ് പൗഡര്‍ വാങ്ങിയിരുന്നത്. എന്നാല്‍ ഈ ഇടപാടില്‍ വലിയ ക്രമക്കേടുണ്ടെന്നായിരുന്നു പുതിയ സര്‍ക്കാര്‍ വന്നതിന് പിന്നാലെ പ്രാഥമികമായി കണ്ടെത്തിയിരുന്നത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ ആരോഗ്യമന്ത്രി കെ മുരളീധരന്‍ അന്വേഷണത്തിന് ഉത്തരവിടുകയും ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശര്‍മിള മേരി ജോസഫിന് അന്വേഷണത്തിന്റെ ചുമതല നല്‍കുകയും ചെയ്തത്. പിന്നാലെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് മന്ത്രിക്ക് അതൃപ്തി ഉണ്ടായത്. ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെയാണ് ബ്ലീച്ചിങ്ങ് പൗഡര്‍ വാങ്ങിയതെന്നായിരുന്നു പ്രധാന ആക്ഷേപം. മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായായിരുന്നു ബ്ലീച്ചിങ്ങ് പൗഡര്‍ വാങ്ങിയത്. ഒരു കമ്പനി മാത്രമായിരുന്നു അന്ന് ടെന്‍ഡറില്‍ പങ്കെടുത്തിരുന്നത്. എന്നാല്‍ ഇത്തരം സാഹചര്യത്തില്‍ വീണ്ടും ടെന്‍ഡര്‍ വിളിക്കണമെന്ന ചട്ടം പലിച്ചില്ലെന്നായിരുന്നു ഉയര്‍ന്ന പരാതി.

Content Highlights: An inquiry report into the ₹7.32 crore bleaching powder purchase by KMSCL has reportedly found no irregularities in the tender process. However, the Health Minister is said to be dissatisfied with the findings and is expected to return the report for further examination.

To advertise here,contact us